'സർക്കാരാണ് പരാതിക്കാരൻ, തന്നെ ടാർജറ്റ് ചെയ്തിരിക്കുന്നു'! കണ്ണൻ ഗോപിനാഥന് പിറകേ പോലീസ്!
ദില്ലി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെതിരെ ദാമന്‍ ദിയു-ദാദ്ര നാഗര്‍ ഹവേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് മഹാമാരിക്കിടെ ഡ്യൂട്ടിയില്‍ കയറിയില്ല എന്നതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് കണ്ണന് ഗോപിനാഥന് ഐഎഎസില്‍ നിന്ന് രാജി വെച്ചത്. എന്നാല്‍ സര്‍ക്കാര്‍ രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
എപിഡെമിക് ഡിസീസസ് ആക്ട്, ഐപിസി 188, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസിന് മുന്നില്‍ ഹാജരാകാന്‍ കണ്ണന് ഗോപിനാഥന് നോട്ടീസ് അയക്കും. നിലവില്‍ നോയ്ഡയില് ആണ് കണ്ണന് ഗോപിനാഥനുളളത്.
പരാതി സർക്കാരിന്
കേസെടുത്ത വിവരം പത്രത്തിലൂടെയാണ് അറിയുന്നതെന്ന് കണ്ണന് ഗോപിനാഥന് പ്രതികരിച്ചു. സര്‍ക്കാരാണ് തനിക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്. പോലീസില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ ഹാജരാകും. നിരവധി പേര് രാജി വെക്കുകയും ഈ പ്രതിസന്ധി ഘട്ടത്തില്‍ ജോലിക്ക് ഇല്ലാതിരിക്കുകയുമുണ്ട്. അവര്‍ക്കെതിരെയും പോലീസ് കേസുണ്ടോ എന്നും കണ്ണന് ചോദിച്ചു. സര്‍ക്കാര്‍ തന്നെ ടാര്ജരറ്റ് ചെയ്തിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് കാരണമെന്നും കണ്ണന് ഗോപിനാഥന് ആരോപിച്ചു.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ
കണ്ണന് ഗോപിനാഥന് എതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് സബ് ഇന്‍സ്പെക്ടര്‍ ലീലാധര്‍ മഖ്വാന പ്രതികരിച്ചു. അദ്ദേഹം നോയിഡയിലാണ് ഉളളതെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും വിലാസവും ലഭിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് അയക്കുമെന്നും സബ് ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.
ഇത്ര പരവശനാണോ?
പോലീസ് കേസെടുത്തതിനെതിരെ പ്രതികരണവുമായി കഴിഞ്ഞ ദിവസം കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ രംഗത്ത് വന്നിരുന്നു. ട്വീറ്റ് ഇങ്ങനെയാണ്: '' ഇതാ മറ്റൊരു എഫ്ഐആര്‍. ജോലിയില്‍ തിരികെ കയറാത്തത് കൊണ്ടാണെന്ന് തോന്നുന്നു. എന്താണ് അമിത് ഷാ, ഇത്ര പരവശനാണോ? 8 മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ രാജി വെച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എവിടെ വേണമെങ്കിലും സേവനത്തിന് തയ്യാര്‍. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. ഐഎഎസിലേക്ക് തിരികെ ഇല്ല, മനസ്സിലായല്ലോ അല്ലേ? ''
ഗുജറാത്ത് പോലീസും
ആദ്യം ഗുജറാത്ത് പോലീസും ഇക്കുറി ദാമന്‍ ദിയു പോലീസും ആണ് കണ്ണന് ഗോപിനാഥന് എതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നാരോപിച്ചാണ് നേരത്തെ ഗുജറാത്ത് പോലീസ് കണ്ണന് ഗോപിനാഥന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജോലിയില്‍ തിരിച്ച് പ്രവേശിക്കാനുളള ഉത്തരവ് പാലിക്കാത്തതിന്റെ പേരിലാണ് കണ്ണന് ഗോപിനാഥന് എതിരെ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ചാണ് 2019ല്‍ കണ്ണന് ഗോപിനാഥന് സര്‍വ്വീസില്‍ നിന്ന് രാജി വെച്ചത്.
രണ്ട് കത്തുകൾ
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസിലേക്ക് തിരികെ കയറാന്‍ കേന്ദ്രം കണ്ണന് ഗോപിനാഥനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ച് കയറില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന് ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. എന്നാൽ തിരികെ വരുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് കണ്ണൻ ഗോപിനാഥൻ.