ജെഎൻയു ആക്രമണത്തിന് വിസി കൂട്ടുനിന്നു? വിസിക്ക് വീഴ്ച പറ്റിയെന്ന് പോലീസ് റിപ്പോർട്ട്!
ദില്ലി: ജെഎൻയു വിസിക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത് വരുന്നു. ഉച്ചക്ക് രണ്ട് മണി മുതൽ ക്യാമ്പസിൽ അക്രമ സംഭവങ്ങളുണ്ടായിട്ടും പൊലീസിൽ വിവരം അറിയിച്ചില്ല. വൈകിട്ട് ആറരയ്ക്ക് ഡിസിപിക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ മാത്രം ഗേറ്റിന് പുറത്ത് സുരക്ഷയൊരുക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വിസിക്കെതിരായ ആരോപണം ഉയർന്നിരിക്കുന്നത്. ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, ക്യാംപസിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും, അക്രമം വിവരം അറിഞ്ഞ് എത്തിയ പോലീസുദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ച് തയ്യാറാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രാഥമിക റിപ്പോർട്ട്
വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ദില്ലി പോലീസ് കമ്മീഷണർ അമുല്യ പട്നായിക് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനതതിലാണ് പ്രാഥംമിക വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പോലീസിനെ കൃത്യസമയത്ത് അറിയിച്ചില്ല
അക്രമം നടക്കുന്ന വിവരം പോലീസിനെ അറിയിച്ചത് കുറേ വൈകിയാണെന്നതാണ് വിസിക്കെതിരെയുള്ള അറ്റവും വലിയ വിമർശനം. ദില്ലി പൊലീസിന് വാട്‍സാപ്പിൽ മെസേജാണ് അയക്കുന്നത്. അതിം 6.24നായിരുന്നു അയച്ചത്. സൗത്ത് വെസ്റ്റ് ഡിസിപിയ്ക്കും വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹെഡ് ഓഫീസർക്കുമുള്ള വാട്സാപ്പ് നമ്പറിലേക്കായിരുന്നു വിസി മേസേജ് അയച്ചിരുന്നത്.

വിസിയുടെ മെസേജ്
'ജെഎൻയുവിലെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത്, താങ്കളോട് ക്യാമ്പസിന് പുറത്ത് ഗേറ്റുകളിൽ പോലീസിനെ വിന്യസിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ക്രമസമാധാനപ്രശ്നമുണ്ടെങ്കിൽ അകത്തേക്ക് ഉടൻ പൊലീസ് സേനയെ അയക്കാൻ ഇത് വഴി കഴിയുമല്ലോ' എന്നായിരുന്നു വിസിയുടെ മെസേജ്. ജെഎൻയുവിലെ പെരിയാർ ഹോസ്റ്റലിൽ വ്യാപക അക്രമം നടക്കുകയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും സബർമതി ഹോസ്റ്റലിന് തൊട്ടടുത്ത് വച്ച് അധ്യാപകരുടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന യോഗത്തിന് നേരെ ആക്രമം ഉണ്ടാകുകയും ഹോസ്റ്റൽ തച്ചുതകർക്കുകയും അവിടെയും വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് വിസി പോലീസിന് ഇത്തരത്തിൽ മെസേജ് അയച്ചത്.

പോലീസ് എത്തുമ്പോഴേക്കും അക്രമി സംഘം പിരിഞ്ഞു പോയി
എന്നാൽ മെസേജ് അയച്ചതിന് ശേഷം വിസിയുടെ ഫോൺ നോട്ട് റീച്ചബിൾ ആയിരുന്നെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നീട് സർവകലാശാലയുടെ ഭാഗത്ത് നിന്ന് ക്യാംപസിൽ പ്രവേശിക്കാൻ പോലീസിന് രേഖാമൂലം അനുമതി കിട്ടുന്നത് വൈകിട്ട് ഏഴേമുക്കാലോടെയാണ്. കൂടുതൽ പോലീസ് സേനയെ വിന്യസിക്കണമെന്നും ഈ കത്തിലുണ്ടായിരുന്നു. എന്നാൽ പോലീസ് ക്യാമ്പസിനകത്ത് എത്തിയപ്പോഴേക്ക് 'മാസ്ക് ധരിച്ച അക്രമികൾ പിരിഞ്ഞ് പോയിരുന്നു' എന്നാണ് റിപ്പോർട്ടിലുള്ളത്.

ഉച്ചയ്ക്ക് അജ്ഞാതർ ക്യാപസിൽ
ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മുഖം മൂടി ധരിച്ച അജ്ഞാതർ ക്യാമ്പസിൽ കറങ്ങി നടക്കുന്നതായി വിദ്യാർത്ഥികൾ ശ്രദ്ധിച്ചിരുന്നു. മൂന്നേമുക്കാലോടെ, അമ്പതോളം വരുന്ന അക്രമിസംഘം വടികളും ദണ്ഡുകളുമായി പെരിയാർ ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തി. ജനാലകളും വാതിലുകളും ചില്ലുവാതിലുകളും തല്ലിത്തകർക്കുന്നു. അതിന് ശേഷം ക്യാമ്പസിൽ നിന്ന് നിരവധി ഫോൺകോളുകൾ കിട്ടിയതിനാൽ അഞ്ചേകാലോടെ സൗത്ത് വെസ്റ്റ് ഡിസിപി ക്യാംപസിന് അകത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങൾ ഒന്നും ശ്രദ്ധയിൽ പെടാത്തതിനാൽ ഗേറ്റിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു.
Recommended Video

അക്രമം നടക്കുമ്പോഴും പോലീസ് ഗേറ്റിന് പുറത്ത്
അടുത്ത അക്രമം നടക്കുന്നത് സബർമതി ഹോസ്റ്റലിന് അടുത്ത് ആറ് മണിയോടെയാണ്. ജെഎൻയു അധ്യാപകസംഘടനയും വിദ്യാർത്ഥികളും അവിടെ വിളിച്ച യോഗത്തിൽ മുഖംമൂടി ധരിച്ച ഒരു സംഘമെത്തി വൻ അക്രമം അഴിച്ചു വിടുന്നു. ഇതിന് ശേഷമാണ് വൈസ് ചാൻസലറുടേതടക്കം മെസ്സേജുകൾ കിട്ടിയതെന്നും, അവയിലെല്ലാം പക്ഷേ ഗേറ്റിന് പുറത്ത് കാത്ത് നിൽക്കണമെന്ന് മാത്രമായിരുന്നു നിർദേശമെന്നും പോലീസിന്റെ രിപ്പോർട്ടിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications