ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; താരത്തിന്റെ നില പരുങ്ങലില്‍, ഹസിന്‍ ജഹാന്റെ രഹസ്യമൊഴി
ഷമിയുടെ ഫോണ്‍ കേസ് അന്വേഷണത്തിന് പോലീസിനെ സഹായിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഹസിന്റെ ജഹാന്റെ ആരോപണങ്ങളില്‍ പ്രാധാന തെളിവ് ഷമിയുടെ ഫോണായിരുന്നു.
കൊല്‍ക്കത്ത: ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ നില പരുങ്ങലില്‍. ഷമിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഷമിക്കെതിരായ കേസില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന തെളിവുകള്‍ മൊബൈല്‍ ഫോണിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷമിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് വിവരം തനിക്ക് ലഭിച്ചതെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. അതിനിടെ ഹസിന്‍ ജഹാന്‍ കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തെത്തി. താരത്തിനെതിരായ തെളിവുകള്‍ വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ ശേഷം എവിടെയെല്ലാം സഞ്ചരിച്ചുവെന്ന വിവരം പോലീസ് ബിസിസിഐയോട് തേടിയിട്ടുണ്ട്. അതിനിടെയാണ് ഹസിന്‍ ജഹാന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ എടുക്കാന്‍ വേണ്ടി പോലീസ് നീക്കം നടത്തുന്നത്. മുഹമ്മദ് ഷമിക്കെതിരെ കുരുക്ക് മുറുകുന്നുവെന്ന വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടതില്‍ നിന്നും മനസിലാകുന്നത്...
ഷമി എങ്ങോട്ട് പോയി
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയ ശേഷം ഷമി എവിടെയെല്ലാം പോയി, എവിടെയാണ് താമസിച്ചത്, അതിന് ശേഷം ഇന്ത്യയിലേക്ക് പോരുകയായിരുന്നോ, അതോ മറ്റെവിടെയെങ്കിലും പോയോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് തേടുന്നത്. ബിസിസിഐക്ക് ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത പോലീസ് കത്തയച്ചിട്ടുണ്ട്. ബിസിസിഐയുടെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി പറഞ്ഞു. ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് നേരിട്ട് വന്നില്ല എന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. എല്ലാ ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലേക്ക് തിരിച്ചു. എന്നാല്‍ ഷമി പോയത് ദുബായിലേക്കാണ്. അവിടെ പാകിസ്താനി യുവതിയുമായി ഹോട്ടലില്‍ താമസിച്ചു. പാകിസ്താനിലെയും ദുബായിലെയും യുവതികളുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്.
ഫോണ്‍ പിടിച്ചത്
ഷമിയുടെ ഫോണ്‍ കേസ് അന്വേഷണത്തിന് പോലീസിനെ സഹായിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഹസിന്റെ ജഹാന്റെ ആരോപണങ്ങളില്‍ പ്രാധാന തെളിവ് ഷമിയുടെ ഫോണായിരുന്നു. ഈ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ ഹസിന്‍ ജഹാന് ലഭിച്ചത്. ഇതോടൊപ്പം ഗര്‍ഭനിരോധന ഉറകളും ലഭിച്ചെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. പാകിസ്താനി യുവതികളുമായി ഷമി ചാറ്റ് ചെയ്തത് ഈ ഫോണ്‍ ഉപയോഗിച്ചാണ്. ചാറ്റിന്റെ വിശദവിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതിന് വേണ്ടി ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഷമിയുടെ ഫോണ്‍ പോലീസിന് കൈമാറിയത് ഹസിന്‍ ജഹാനാണ്. കൂടാതെ കേസുമായി ബന്ധപ്പെട്ട ചില രേഖകളും ഹസിന്‍ ജഹാന്‍ പോലീസിന് നല്‍കി. പോലീസ് ആസ്ഥാനത്ത് എത്തിയാണ് ഇതെല്ലാം ഹസിന്‍ ജഹാന്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.
ഡിലീറ്റ് ചെയ്തതും വീണ്ടെടുക്കും
ഫോണിലെ ഓഡിയോ ക്ലിപ്പുകള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഷമിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല, പാകിസ്താനി യുവതിയുമായി നിര്‍ണായകമായ കാര്യങ്ങള്‍ ഷമി പങ്കുവച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ ഇതെല്ലാം തെളിയും. ഡിലീറ്റ് ചെയ്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളും വീണ്ടെടുക്കാനാണ് പോലീസ് ശ്രമം. ഷമിയുടെ സിംകാര്‍ഡ്, ഏത് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സംവദിച്ചത് എന്നീ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കേസ് ഗുരുതരമായ പശ്ചത്താലത്തിലേക്ക് മാറുമ്പോഴും ഷമിയുടെ കുടുംബം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈനുമായി കുടുംബം ഏറെനേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയും ചര്‍ച്ചയ്ക്ക് വരാം എന്ന ധാരണയിലാണ് ഷമിയുടെ കുടുംബം പോയത്. അതിനിടെ പോലീസ് ഷമിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
രഹസ്യനീക്കം
ഹസിന്‍ ജഹാന്റെ നീക്കങ്ങള്‍ വളരെ ആസൂത്രണം നടത്തിയതിന് ശേഷമാണെന്നാണ് വ്യക്തമാകുന്നത്. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് ഹസിന്‍ ജഹാന്‍. മകളെ ഓര്‍ത്ത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന ഷമിയുടെ വാക്കുകള്‍ ഭാര്യ കാര്യമാക്കുന്നില്ല. മാത്രമല്ല അവര്‍ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നതും. തന്നെ കൊലപ്പെടുത്താന്‍ ഷമി സഹോദരനോട് പറഞ്ഞുവെന്നാണ് പരാതിയിലെ പ്രധാനപ്പെട്ട ആരോപണം. കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അമിതമായ അളവില്‍ ഉറക്കുഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു നീക്കമെന്നും ഹസിന്‍ ആരോപിക്കുന്നു. പരാതിയിലെ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത ജോയിന്റ് പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ നടന്നത്
എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഷമിയുടെ ചില യുവതികളും തമ്മില്‍ നടത്തിയ ചാറ്റ് എന്ന സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്. യുവതികള്‍ക്കൊപ്പമുള്ള ഷമിയുടെ ഫോട്ടോകള്‍ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു. ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. മാതാവ് രോഗബാധിതയായി കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഷമി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പറയുന്നത്. ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
അവളുടെ വസ്ത്രം മുഴുവന്‍ കത്തിയമര്‍ന്നപ്പോൾ, പാതികത്തിയ വസ്ത്രം നൽകി... പക്ഷേ, മധുവിധു തീരുംമുമ്പേ...
ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി
കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!