സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിയാകണം, ബിജെപി കുടുങ്ങി! അട്ടിമറിക്കാൻ ഇറങ്ങിയവരെ പൂട്ടാൻ ഗെഹ്ലോട്ട്!
ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 15 കോടി രൂപയാണ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം.
എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇറങ്ങിയവരെ പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് അശോക് ഗെഹ്ലോട്ട്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കരുതുന്ന ബിജെപി നേതാക്കളെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് അഥവാ എസ്ഒജി പൂട്ടാനുളള നീക്കത്തിലാണ്. വിശദാംശങ്ങളിങ്ങനെ..
15 കോടി ഓഫര്‍
കോണ്‍ഗ്രസിന്റെയും സ്വതന്ത്ര എംഎല്‍എമാരെയും അടക്കം മറുകണ്ടം ചാടിക്കാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നതായി കഴിഞ്ഞ ദിവസം 24 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ആരോപിച്ചത്. പിന്നാലെ 15 കോടിയാണ് എംഎല്‍എമാര്‍ക്കുളള ഓഫര്‍ എന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ രംഗത്ത് എത്തി.
കുടുക്കാൻ കോൺഗ്രസ്
സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോലീസിന്റെ എസ്ഒജി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ചീഫ് വിപ്പ് മഹേഷ് ജോഷി എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഇവര്‍ക്ക് അതിനായി നോട്ടീസ് അയച്ചിരിക്കുകയാണ്.
രണ്ട് പേർ കസ്റ്റഡിയിൽ
കോണ്‍ഗ്രസ് എംഎല്‍എമാരെ കുതിരക്കച്ചവടം നടത്താനുളള നീക്കം നടക്കുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കളെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അശോക് സിംഗ് മെട്വാല, ഭരത് മലാനി എന്നീ നേതാക്കളെയാണ് എസ്ഒജി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആയിരം മുതല്‍ 2000 കോടി വരെ
എംഎല്‍എമാരെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട ചില ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നേതാക്കള്‍ കുടുങ്ങിയിരിക്കുന്നത്. ആയിരം മുതല്‍ 2000 കോടി വരെ നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലൂടെ സമ്പാദിക്കാം എന്നാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത് എന്നാണ് പോലീസ് എഫ്‌ഐആര്‍
പൈലറ്റിന് മുഖ്യമന്ത്രിയാകണം
നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനെ കുറിച്ചും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നതായും എഫ്‌ഐആറിലുണ്ട്. മുഖ്യമന്ത്രിയെ തങ്ങളുടെ താല്‍പര്യപ്രകാരം വേണം എന്നാണ് ബിജെപിയുടെ നിലപാട്. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ കേന്ദ്രത്തില്‍ മന്ത്രിയാക്കാമെന്നും എന്നാല്‍ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിയാകണം എന്നാണെന്നും സംഭാഷണത്തില്‍ പറയുന്നു.
രണ്ടോ മൂന്നോ എംഎല്‍എമാര്‍
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി നീക്കത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത് രണ്ടോ മൂന്നോ എംഎല്‍എമാര്‍ ആണെന്നാണ് കരുതുന്നത്. എന്നാല്‍ ഇവരുടെ പേരുകള്‍ കോണ്‍ഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ബിജെപി എംഎല്‍എമാരുടെ പേര്
അതേസമയം പിടിയിലായ ബിജെപി നേതാക്കളുടെ ഫോണ്‍ സംഭാഷണത്തില്‍ രണ്ട് ബിജെപി എംഎല്‍എമാരുടെ പേര് പറയുന്നുണ്ട്. കുശാല്‍ഗഡ് എംഎല്‍എയായ രാമില ഖഡിയ, ഭാഗിദോര എംഎല്‍എയായ മഹേന്ദ്ര ജീത് സിംഗ് മാള്‍വിയ എന്നിവരെക്കുറിച്ചാണ് ബിജെപി നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരിക്കുന്നതെന്നും പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
അസ്ഥിരപ്പെടുത്താനുളള ശ്രമം
അഴിമതി വിരുദ്ധ വിഭാഗത്തിനും എസ്ഒജിക്കും ചീഫ് വിപ്പ് നല്‍കി പരാതി പ്രകാരമാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലും ഗുജറാത്തിലും മധ്യപ്രദേശിലും നടന്നതിന് സമാനമായി രാജസ്ഥാനിലും എംഎല്‍എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമം നടക്കുന്നു എന്നാണ് ചീഫ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയില്‍ പറയുന്നത്.
കള്ളന്‍ കപ്പലില്‍ തന്നെ; വി മുരളീധരൻ സംശയ നിഴലിലെന്ന് സിപിഎം! നയതന്ത്ര ബാഗേജല്ലെന്ന് പറഞ്ഞതെന്തിന്?