ബിഹാറില്‍ പോലീസ് കലാപം; ഉന്നത ഉദ്യോഗസ്ഥനെ അടിച്ചുകൊല്ലാന്‍ ശ്രമം, ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Recommended Video
പട്‌ന: ബിഹാര്‍ പോലീസില്‍ കലാപം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രൈനി കോണ്‍സ്റ്റബിള്‍മാരാണ് സമരം നടത്തിയത്. വനിതാ കോണ്‍സ്റ്റബിള്‍മാരാണ് കലാപത്തിന് മുന്നില്‍ നിന്നത്. പ്രതിഷേധ സമരം കലാപമായി മാറുകയായിരുന്നു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഇവര്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് ബോധ്യപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡിജിപിയോട് വിശദീകരണം തേടി. ഉടന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....
സംഘര്‍ഷത്തിന് കാരണം
ഒരു വനിതാ കോണ്‍സ്റ്റബിള്‍ അസുഖം ബാധിച്ച് മരിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. മൂന്ന് ദിവസമായി ഡെങ്കിപ്പനി ബാധിച്ച സവിത പഥക്കിന് അവധി നല്‍കിയിരുന്നില്ല. മേലുദ്യോഗസ്ഥരോട് വിവരം അറിയിച്ചെങ്കില്‍ ലീവ് കിട്ടിയില്ല. അവരെ ട്രാഫിക് ഡ്യൂട്ടിയില്‍ നിയമിക്കുകയും ചെയ്തു.
400ഓളം ട്രൈനി കോണ്‍സ്റ്റബിള്‍മാര്‍
തൊട്ടടുത്ത ദിവസം സവിതയ്ക്ക് അസുഖം മൂര്‍ച്ഛിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികം വൈകാതെ മരിക്കുകയും ചെയ്തു. ഈ വിവരം പുറത്തുവന്നതോടെയാണ് 400ഓളം ട്രൈനി കോണ്‍സ്റ്റബിള്‍മാര്‍ തെരുവിലിറങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്തു.
വനിതാ പോലീസുകാര്‍
വനിതാ പോലീസുകാരാണ് അക്രമത്തിന് മുന്നിലുണ്ടായിരുന്നത്. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ പോലീസ് കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളെല്ലാം ഇവര്‍ അടിച്ചുതകര്‍ത്തു. ഓഫീസിന് പുറത്ത് റോഡിലും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. ഡിഎസ്പി മുഹമ്മദ് മഷ്‌ലുദ്ദീനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചു.
ഗുരുതരാവസ്ഥയില്‍
മഷ്‌ലുദ്ദീനോട് സവിത അവധി ചോദിച്ചിരുന്നു. അസുഖമുള്ളതിനാല്‍ അവധി വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവധി ലഭിച്ചിരുന്നില്ല. ഇതാണ് ഇദ്ദേഹത്തിനെതിരെ പ്രതിഷേധക്കാര്‍ തിരിയാന്‍ കാരണം. ഡിഎസ്പി മഷ്‌ലുദ്ദീനെയും കുടുംബങ്ങളെയും മര്‍ദ്ദിച്ച് അവശരാക്കി. മഷ്‌ലുദ്ദീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ചര്‍ച്ചയ്‌ക്കെത്തിയവരെയും മര്‍ദ്ദിച്ചു
റൂറല്‍ എസ്പി, സിറ്റി എസ്പിമാര്‍, ഒട്ടേറെ ഡിഎസ്പിമാര്‍ എന്നിവര്‍ ഉടനെ സംഭവസ്ഥലത്തെത്തി. പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനായിരുന്നു ഇവരുടെ വരവ്. എന്നാല്‍ ഇവര്‍ക്കെതിരെയും ആക്രമണമുണ്ടായി. പലരുടെയും വാഹനം തകര്‍ത്തു. ഓഫീസര്‍മാര്‍ തിടുക്കത്തില്‍ രക്ഷപ്പെട്ടു. ബുദ്ധകോളനി പോലീസിന്റെ പരിധിയിലുള്ള ലോധിപൂരില്‍ വ്യാപക സംഘര്‍ഷമാണുണ്ടായത്.
അന്വേഷണം തുടങ്ങി
പല ഉയര്‍ന്ന ഓഫീസര്‍മാരെയും ഓഫീസില്‍ കയറാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. അടുത്തിടെ നിയമനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിജിപി പറഞ്ഞു. ഡിജിപി ദില്ലിയിലാണുള്ളത്. ഡിഐജി രാജേഷ് കുമാറിനോട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ആകാശത്തേക്ക് വെടിവച്ചു
സംഘര്‍ഷം രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അംഗരക്ഷകര്‍ ആകാശത്തേക്ക് വെടിവച്ചു. ഈ വേളയില്‍ ചിതറിയോടിയ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്തിന് പുറത്തെ കടകളും ആക്രമിക്കപ്പെട്ടു. പ്രദേശത്തെ എല്ലാ സിസിടിവി ക്യാമറകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡിഎസ്പി ഓടി വീട്ടില്‍കയറി
മഷ്‌ലുദ്ദീന്റെ മാതാവ് ഹാറൂന ഖാത്തൂന്‍, ഭാര്യ അന്‍ജും അറ, 20കാരിയായ മകള്‍ അമ്രിന്‍ അജീന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറിയ കോണ്‍സ്റ്റബിള്‍മാര്‍ മഷ്‌ലുദ്ദീനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ഓടി മുറിയില്‍ കയറി വാതിലടച്ചു. വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതാണ് ഭാര്യയ്ക്കും മകള്‍ക്കുമെല്ലാം മര്‍ദ്ദനമേല്‍ക്കാന്‍കാരണം.
കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; തട്ടിപ്പ് കേസിലെ പ്രതി