ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!
ചണ്ഡീഗഢ്: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇനിയും അറസ്റ്റ് വൈകില്ലെന്നാണ് സൂചന. ഏത് നിമിഷവും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. നേരത്തെ രൂപതാ ആസ്ഥാനത്ത് വിശ്വാസികളെ എത്തിച്ച് അന്വേഷണ സംഘത്തെ ഭയപ്പെടുത്താനുള്ള ബിഷപ്പിന്റെ ശ്രമങ്ങള്‍ പാളിയിരുന്നു. ഇതോടെ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഗം ശക്തമാക്കുകയും ചെയ്തു.
അതേസമയം കന്യാസ്ത്രീയും മറ്റ് സഭാ അംഗങ്ങളും അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇതും അറസ്റ്റില്‍ നിര്‍ണായകമാകും. കഴിഞ്ഞ ദിവസം ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്ന കാര്യങ്ങള്‍ ആലോചനകള്‍ ശേഷം മതിയെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചത് കൊണ്ടാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്നാണ് സൂചന. നേരത്തെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് വേഗം പോരെന്ന് വിമര്‍ശിച്ചിരുന്നു.
നിര്‍ണായക വിവരങ്ങള്‍
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ യാത്രാവിവരങ്ങള്‍ അന്വേഷണ സംഘം സേഖരിച്ചു. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി മഠത്തില്‍ നിന്ന് രജിസ്റ്ററും രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള പോലീസ് സംഘം പാസ്റ്ററല്‍ സെന്ററില്‍ തെളിവെടുത്ത് കൊണ്ടിരിക്കുകയാണ്. അതേസമയം ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കന്യാസ്ത്രീയുടെ പരാതി
കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് മദര്‍ ജനറല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ബിഷപ്പിനെ ശരിക്കും കുരുക്കിലായിരിക്കുകയാണ്. അതേസമയം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്ന് പഞ്ചാബ് പോലീസ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ബിഷപ്പിന്റെ അറസ്റ്റുണ്ടാവുമോ എന്നാണ് സഭാനേതൃത്വം ഭയക്കുന്നത്. ഇതുണ്ടാവുമെന്ന് തന്നെയാണ് അന്വേഷണ സംഘം പറയുന്നത്.
മതിയായ തെളിവുകള്‍
ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. അതേസമയം സഭാ ആസ്ഥാനത്ത് വിശ്വാസികള്‍ കൂടുതലുള്ളതിനാല്‍ അന്വേഷണ സംഘം ഏത് തന്ത്രത്തിലൂടെയായിരിക്കും ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുക എന്നും വ്യക്തമല്ല. കഴിഞ്ഞ ദിവസം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ വിശ്വാസികള്‍ കൂട്ടത്തോടെ സഭാ ആസ്ഥാനത്തെത്തിയിരുന്നു. ഇത് സംഘര്‍ഷത്തിന് സാഹചര്യമൊരുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇടയനോടൊപ്പം ഒരു ദിവസം
മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്ത് നിന്നുള്ള കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ഥനാ പരിപാടി സഭ നിര്‍ത്തിവച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി.
ബിഷപ്പിനെ സഭ തള്ളിയേക്കും
ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെ ബിഷപ്പിനെ സഭാനേതൃത്വം തള്ളിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് മറ്റുള്ളവരുടെ മൊഴിയെന്ന് അന്വേഷണ സംഘം പറയുന്നു. മദര്‍ ജനറല്‍ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം എടുത്തത്. 2014 ആരംഭിച്ച ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടിയിലാണ് ബിഷപ്പിന്റെ തനിനിറം പുറത്തായതെന്നാണ് റിപ്പോര്‍ട്ട്.
രാത്രി മുറിയിലേക്ക് വിളിപ്പിച്ചു....
കന്യാസ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരിക്കുന്നത്. പകല്‍ മുഴുവന്‍ ബിഷപ്പിനോടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ബിഷപ്പില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...
കുടിയേറ്റക്കാര്‍ ബംഗ്ലാദേശികള്‍... അവരെ പുറത്താക്കും... തടഞ്ഞാല്‍ മമതയെ പുറത്താക്കുമെന്ന് അമിത് ഷാ!!