അമിത് ഷായുടെ രാജിയല്ല പ്രധാനം, കോൺഗ്രസ് അടക്കമുളളവരെ ഞെട്ടിച്ച് മമത ബാനര്‍ജിയുടെ യൂടേണ്‍!
ഭുവനേശ്വര്‍: പൗരത്വ നിയമത്തിലടക്കം ബിജെപിയേയും മോദി-അമിത് ഷാമാരേയും രൂക്ഷമായി വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. പൗരത്വ വിഷയത്തില്‍ മമത നേരിട്ടിറങ്ങിയാണ് പശ്ചിമ ബംഗാളില്‍ സമരം നയിച്ചത്.
ദില്ലി കലാപത്തില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനേയും അമിത് ഷായേയും കടന്നാക്രമിക്കുകയാണ്. എന്നാല്‍ അക്കൂട്ടത്തില്‍ മമത ബാനര്‍ജിയില്ല. എന്ന് മാത്രമല്ല അമിത് ഷായുടെ രാജിക്കാര്യത്തിലും മമതയ്ക്ക് വ്യത്യസ്ത അഭിപ്രായമാണ്. കേന്ദ്രത്തിന് എതിരെയുളള പ്രതിപക്ഷത്തെ പ്രധാന കുന്തമുനയായ മമതയുടെ തണുപ്പൻ മട്ട് കോൺഗ്രസ് അടക്കമുളളവരെ ഞെട്ടിച്ചിരിക്കുകയാണ്.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
ദില്ലി കലാപത്തിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ദില്ലി പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി രാജി വെക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തുന്നുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കാണുകയും അമിത് ഷായെ നീക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
മമതയുടെ കവിത
എന്‍സിപിയും സിപിഎമ്മും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളും അമിത് ഷായ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ദില്ലി കലാപത്തില്‍ പ്രതിഷേധമുയര്‍ത്തി മമത ബാനര്‍ജി കഴിഞ്ഞ ദിവസം കവിത പങ്കുവെച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ മമത തയ്യാറായിട്ടില്ല എന്ന് ശ്രദ്ധേയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മമതയ്ക്ക് എതിരെ സിപിഎം വിമര്‍ശനം ഉന്നയിച്ചിരുന്നു.
കെജ്രിവാളിന്റെ വഴിയേ
ദില്ലി കലാപത്തില്‍ നിസ്സംഗത പാലിക്കുകയും കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചെയ്യുകയും ചെയ്ത കെജ്രിവാള് ബിജെപിയുടെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുകയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മമത ബാനര്‍ജിയും ആ വഴിയേ ആണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ ചില പ്രതികരണങ്ങള്‍.
ഷായുമായി മുഖാമുഖം
24ാമത് ഈസ്റ്റേണ്‍ സോണ്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ഒഡിഷയിലെ ഭുവനേശ്വറില്‍ എത്തിയ മമത ബാനര്‍ജിയും അമിത് ഷായും മുഖാമുഖം കണ്ടിരുന്നു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒരുക്കിയ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുക്കുകയുണ്ടായി. മമതയും അമിത് ഷായും നിതീഷ് കുമാറും നവീന്‍ പട്നായിക്കും അടക്കമുളള നേതാക്കള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം നവീന്‍ പട്നായിക് തന്നെ ട്വിറ്ററില്‍ പോസ്ററ് ചെയ്തിരുന്നു.
ദില്ലി കലാപം വിഷയം
തീന്മേശയില് നേതാക്കള്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്ന വിവരം പുറത്ത് വന്നിട്ടില്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നുവോ എന്നത് വ്യക്തമല്ല. അതേസമയം ദില്ലി കലാപവുമായി ബന്ധപ്പെട്ട് അമിത് ഷായോട് സംസാരിച്ചതായി മമത ബാനര്‍ജി പറഞ്ഞു. കിട്ടാനുളള കേന്ദ്രഫണ്ട് അടക്കമുളള വിഷയങ്ങള്‍ സംസാരിക്കുന്നതിന് മുന്‍പ് ദില്ലി കലാപവുമായി ബന്ധപ്പെട്ടാണ് താന്‍ ഷായോട് സംസാരിച്ചതെന്ന് മമത പറഞ്ഞു.
അതായിരുന്നില്ല അജണ്ട
പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകരുതെന്നും ദില്ലിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഒരു പോലീസ് കോണ്‍സ്റ്റബിളും ഐബി ഓഫീസറും അടക്കം കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ വളരെ ദുഖിതയാണെന്നും മമത ബാനര്‍ജി പറഞ്ഞു. സിഎഎ-എന്‍ആര്‍സി വിഷയങ്ങള്‍ ആരും ഉന്നയിച്ചില്ലെന്നും അതായിരുന്നില്ല അജണ്ടയെന്നും മമത ബാനര്‍ജി പറഞ്ഞു.
അതല്ല ഇപ്പോൾ പ്രധാനം
നവീന്‍ പട്നായിക് ഒരുക്കിയ വിരുന്നിന് ശേഷം മാധ്യമങ്ങളെ കണ്ട മമത ബാനര്‍ജി അമിത് ഷാ രാജി വെയ്ക്കണം എന്ന ആവശ്യത്തോട് യോജിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് അടക്കമുളളവര്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമത എങ്ങും തൊടാതെയാണ് മറുപടി നല്‍കിയത്. ഇപ്പോള്‍ പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ പിന്നെയാകാം എന്നുമാണ് മമത നല്കിയ മറുപടി. മമതയുടെ ഈ നിലപാട് പ്രതിപക്ഷത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.