അധികാരം വീണ്ടും പഴയ തലമുറയുടെ കൈകളിലേക്ക്; കോൺഗ്രസിൽ ടീം രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിൽ
ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം വലിയ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസിനെ എത്തിച്ചിരിക്കുന്നത്. പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമാണെങ്കിലും ആരാകണം എന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാനാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
'രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം, 5 പേര്‍ക്ക് മന്ത്രിസ്ഥാനം'; ഇന്ന് നിര്‍ണായക കോണ്‍ഗ്രസ് യോഗം
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പാർട്ടിയിൽ ടീം രാഹുലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. രാഹുൽ ഗാന്ധി സുപ്രധാന പദവികളിൽ നിയമിച്ച പല യുവ നേതാക്കളും ഇതിനോടകം തന്നെ പാർട്ടി പദവികൾ രാജി വെച്ചു കഴിഞ്ഞു, യുവാക്കൾക്ക് കൂടുതൽ അവസരം എന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ മറികടന്ന് അധികാരം മുതിർന്ന നേതാക്കളിലേക്ക് മാത്രം കേന്ദ്രീകരിക്കുമോ എന്ന ആശങ്കയും യുവനിരയ്ക്കുണ്ട്.
കൂട്ടരാജി
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി വെച്ചതോടെ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ പദവികൾ ഒഴിയുകയാണ്. മുംബൈ പിസിസി അധ്യക്ഷൻ മിലിന്ദ് ദേവ്റയും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുമാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനായ കേശവ് ചന്ദ് യാദവും രാജിക്കത്ത് നൽകിയിരുന്നു. കോൺഗ്രസ് പട്ടികവർഗ സെൽ അധ്യക്ഷൻ നിതിൻ റൗട്ടാണ് സ്ഥാനമൊഴിഞ്ഞ ടീം രാഹുലിലെ മറ്റൊരാൾ.
കൂടുതൽ പേർ രാജിക്ക്
തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഉത്തം റെഡ്ഡി, ഗോവ കോൺഗ്രസ് അധ്യക്ഷനായിരുന്ന ഗിരീഷ് ചോദാൻകർ തുടങ്ങിയവരും സ്ഥാനമൊഴിഞ്ഞു, രാഹുൽ ഗാന്ധി നേരിട്ട് നിയമിച്ചവരോ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയവരോ ആയിരുന്ന നേതാക്കളാണ് സ്ഥാനമൊഴിഞ്ഞവരിൽ കൂടുതലെന്നത് ശ്രദ്ധേയമാണ്. ദില്ലി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ച രാജേഷ് ലിലോത്തിയയും അടുത്തിടെ സ്ഥാനമൊഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ പടിയിറക്കത്തോടെ പാർട്ടിയിൽ ഇനി തങ്ങളുടെ നില പരുങ്ങലിലായേക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇവരുടെ രാജി പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഹുൽ ഗാന്ധിയുടെ ലക്ഷ്യങ്ങൾ
ഇന്ത്യയുടെ പുരോഗതിക്കായുള്ള രാഹുൽ ഗാന്ധിയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനായാണ് സുപ്രധാന പദവികളിൽ ഞങ്ങളെ നിയമിച്ചത്., രാഹുൽ സ്ഥാനമൊഴിഞ്ഞതോടെ പാർട്ടിയിൽ ഒരു നാഥനില്ലാത്ത അവസ്ഥ തോന്നുന്നുണ്ട്. ഇനി കാര്യങ്ങൾ എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണാം, അടുത്തിടെ സ്ഥാനമൊഴിഞ്ഞ യുവ നേതാവ് വ്യക്തമാക്കി. പുതിയ അധ്യക്ഷന്റെ കീഴിൽ സിന്ധ്യ, ദേവ്റ, ഉത്തം റെഡ്ഡി തുടങ്ങിയ നേതാക്കൾക്ക് പുതിയ പദവികൾ നൽകിയേക്കുമോ എന്നത് ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ ആകൃഷ്ടനായാണ് കോൺഗ്രസിലെത്തിയതെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞ് സ്ഥിതിക്ക് ഇനി അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു കേശവ ചന്ദ് യാദവ് രാജിക്കത്തിൽ വ്യക്തമാക്കിയത്.
മുതിർന്ന നേതാക്കൾ
പാർട്ടിയുടെ നിയന്ത്രണം മുതിർന്ന നേതാക്കളിലേക്ക് മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയും യുവനിരയ്ക്കുണ്ട്. രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് ശേഷം ഇനി എന്ത് എന്ന് ആലോചിക്കാൻ നിരവധി യോഗങ്ങൾ പാർട്ടി ആസ്ഥാനത്ത് ചേർന്നു. എന്നാൽ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, വോത്തിലാൽ വോറ, ആനന്ദ് ശർമ, ഭൂപിന്ദർ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം, രാഹുൽ ഗാന്ധിയോട് അടുപ്പമുള്ള യുവനേതാക്കളിൽ ആർക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടില്ലെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയതോടെ പുതിയ എഐസിസി പ്രസിഡന്റ് ആരെന്നതിലെ അന്തിമ തീരുമാനം മുതിർന്ന നേതാക്കളാകും എടുക്കുക.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും ഭൂരിഭാഗവും മുതിർന്ന നേതാക്കളാണുള്ളത്. രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി ഊർജ്ജസ്വലനായ യുവ നേതാവ് വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇത് പാർട്ടിയിലെ പഴയ തലമുറ അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണണം. അതേസമയം പാർട്ടിയിലെ കൂട്ടരാജി തുടരുമ്പോഴും ദയനീയ തോൽവി നേരിട്ട ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ രാജി സന്നദ്ധത അറിയിക്കാത്തതും ശ്രദ്ധേയമാണ്. ഭൂപിന്ദർ സിംഗ് ഹൂഡ വിഭാഗം അശോക് തൻവാറിന്റെ രാജിക്കായി പരസ്യമായി രംഗത്ത് എത്തിയിരുന്നു. ആരൊക്കെ രാജി വെച്ചാലും ഇല്ലെങ്കിലും പുതിയ അധ്യക്ഷന്റെ കീഴിൽ എഐസിസി പുനസംഘടിപ്പിക്കുമെന്ന് മുതിർന്ന നേതാവ് വ്യക്തമാക്കി.