പോലീസ് സഹായം പോലും തേടാതെ ആദായ നികുതി വകുപ്പ് റെയ്ഡ്; ഛത്തീസ്ഗണ്ഡില്‍ രാഷ്ട്രീയപ്പോര്
റായ്പൂര്‍: ആദായനികുതി വകുപ്പ് റെയ്ഡിനെ ചൊല്ലി ഛത്തീസ്ഗണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ രൂക്ഷമാവുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍, മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി, റായ്പൂര്‍ മേയര്‍ എന്നിവരുടെ ഓഫീസിലടക്കം സംസ്ഥാനത്തെ 50 പ്രധാന ഇടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടന്നത്.
പോലീസുമായോ മറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുമായ സഹകരിക്കാതെയാണ് റെയ്ഡ്. സിആര്‍പിഎഫ് സംഘത്തിന്‍റെ സഹായമാണ് നടപടികളില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡെന്നാണ് കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും ആരോപിക്കുന്നത്.

റെയ്‍ഡ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ സംസ്ഥാന മന്ത്രിസഭാ യോഗം വിളിക്കുകയും ആദായ നികുതി വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയ്ക്ക് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തിയാണ് ഇതെന്ന് ബാഗല്‍ ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണ്ണറെ കണ്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സര്‍ക്കാറിന്‍റെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് കൈമാറിയിട്ടുണ്ട്.
അതേസമയം അഴിമതി നടന്നിട്ടുള്ളതിനാലാണ് റെയ്ഡിനെ സര്‍ക്കാരും കോണ്‍ഗ്രസും ഭയക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സര്‍ക്കാറിന്‍റെ മുഖം അഴിമതിയുടെ ചുളിവുകള്‍ നിറഞ്ഞതാണെന്നും ബിജെപി നേതാവ് സച്ചിദാനന്ദ് ഉപാസനേ പറഞ്ഞു.












Click it and Unblock the Notifications