'ബിജെപിയെ പൂട്ടും'; ത്രിപുരയിൽ സഖ്യ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സിപിഎം
സി പി എമ്മിനെ പിഴുതെറിഞ്ഞ് കൊണ്ടായിരുന്നു 2018 ൽ ത്രിപുരയിൽ ബി ജെ പി അധികാരം നേടിയത്. 60 അംഗ നിയമസഭയിൽ 35 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ഇത്തവണയും അധികാര തുടർച്ചയാണ് ബി ജെ പി ഇവിടെ സ്വപ്നം കാണുന്നത്. എന്നാൽ ബി ജെ പിയെ പൂട്ടാൻ ആവനാഴിയിലെ തന്ത്രങ്ങളോരൊന്നും പുറത്തെടുക്കുകയാണ് സി പി എം. ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. സഖ്യ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് സി പി എം അവകാശപ്പെടുന്നത്.

പ്രതിപക്ഷ കക്ഷികൾ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നും ഇത് സംബന്ധിച്ച ചർച്ചകളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും പാർട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. എന്നാൽ ഏതൊക്കെ പാർട്ടികളാണ് കൈകോർക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ജിതേന്ദ്ര വ്യക്തമാക്കി. 2023 ഫെബ്രുവരിയിൽ നടക്കുന്ന നിയസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേബം പറഞ്ഞു.

'സി പി എമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും കാര്യമല്ല. കഴിഞ്ഞ 58 മാസത്തെ ബി ജെ പി ഭരണത്തിൽ ജനാധിപത്യ മൂല്യങ്ങൾ തകർന്ന സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് ഞങ്ങൾ കഠിനാധ്വാനം നടത്തുന്നത്'; ജിതേന്ദ്ര പറഞ്ഞു. അതേസമയം ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പ്രതിപക്ഷവുമായി സഖ്യചർച്ചകൾ തുടരുകയാണെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

2023 ൽ ബി ജെ പിയെ പരാജയപ്പെടുത്താൻ എല്ലാവിധ സാധ്യതകളും കോൺഗ്രസ് ത്രിപുരയിൽ പ്രയോജനപ്പെടുത്തുമെന്ന് ഇക്കഴിഞ്ഞ സപ്റ്റംബറിൽ കോൺഗ്രസ് നേതാവ് സുധീപ് റോയ് ബർമ്മൻ പറഞ്ഞിരുന്നു. സി പി എമ്മുമായും ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ (ടി ടി എ എ ഡി സി) വൻ വിജയം നേടിയ ടിപ്ര മോതയും സഖ്യത്തിലെത്താനുള്ള സാധ്യതയായിട്ടായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രസ്താവന അന്ന് വിലയിരുത്തപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ എ ഐ സി സി ജനറൽ സെക്രട്ടറി അജയ് കുമാർ ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാനത്ത് എത്തും. സഖ്യ ചർച്ചകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി വന്നാലും ഞങ്ങൾക്ക് അത് ഭീഷണിയാകില്ലെന്ന് ബി ജെ പി നേതാവ് സംസ്ഥാന അധ്യക്ഷനുമായ രാജിബ് ഭട്ടാചാർജി പ്രതികരിച്ചു. കോൺഗ്രസും സി പി എമ്മും തമ്മിലുള്ള പ്രണയം ജനങ്ങൾക്ക് അറിയാത്തതൊന്നുമല്ല. മുൻപ് ഇത് രഹസ്യ ബന്ധമായിരുന്നു. ഇപ്പോൾ അത് പരസ്യമായി. ഇരു പാർട്ടികൾക്കുമുള്ള മറുപടി 2018 ൽ തന്നെ ജനം നൽകിയിരുന്നു. 2023 ലും ഇത് ആവർത്തിക്കും', രാജിബ് പറഞ്ഞു.
2018ൽ ബി ജെ പി-ഐ പി എഫ് ടി സഖ്യം 43 സീറ്റുകളാണ് നേടിയത്. ബി ജെ പി 35 സീറ്റും ഐ പി എഫ് ടി 8 സീറ്റുകളും നേടിയപ്പോൾ സി പി എമ്മിന് ലഭിച്ചത് 15 സീറ്റുകളായിരുന്നു. ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റിൽ വിജയിച്ചിരുന്നു.












Click it and Unblock the Notifications