പെൺകുട്ടികളെ കുടുക്കിയത് എഞ്ചിനീയർ, ബുദ്ധികേന്ദ്രം എംബിഎക്കാരൻ, പൊള്ളാച്ചി പീഡനത്തിന് പിന്നിൽ
ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിൽ പ്രതികൾ ക്രൂരപീഡനം നടത്തിയത് വിശദീകരിക്കുന്ന വീഡിയോ പുറത്ത്. പെൺകുട്ടിയെ എങ്ങനെയാണ് വലയിലാക്കിയതെന്നും ചൂഷണം ചെയ്തതെന്നും അറസ്റ്റിലായതിന് മുൻപ് പ്രതികൾ വിശദീകരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.
തമിഴ്നാട് പോലീസ് കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വന്നത്. പോലീസിന് കൈമാറും മുമ്പ് പ്രതികളുടെ ബന്ധുക്കളും സുഹൃത്തിക്കുകളും ചേർന്ന് ചിത്രീകരിച്ചതാണ് 32 സെക്കന്റുള്ള ഈ വീഡിയോ എന്നാണ് കരുതുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികതയിൽ ഉറപ്പില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അന്തം കമ്മികൾ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബൽറാമിന്റെ മറുപടി
സമ്മതപ്രകാരം എത്തി
കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി തനിക്കൊപ്പം കാറിൽ വരാൻ തയാറാവുകയായിരുന്നുവെന്ന് പ്രതികളിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കാണാം. പുറത്തേയ്ക്ക് വരുന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അവൾ കാറിലേക്ക് കയറുകയായിരുന്നു. ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തില്ല. അവളുടെ വസ്ത്രങ്ങൾ മാറ്റാൻ തുടങ്ങിയപ്പോൾ നോ എന്ന് പറഞ്ഞു. ചുംബിച്ചപ്പോൾ മിണ്ടാതിരുന്നിട്ട് ഇപ്പോൾ എതിർക്കുന്നത് എന്തിനാണെന്ന് ചോദിച്ച് അവളെ നിശബ്ദയാക്കിയെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
പെൺകുട്ടിയുടെ മൊഴി
പെൺകുട്ടിയുടെ സീനിയറായിരുന്നു പ്രതികളിലൊരാളായ ശബരീരാജൻ. സഹോദരനും അടുത്തറിയാം. അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പൊള്ളാച്ചിയിലെ ഒരു ബസ്സ്റ്റാൻഡിലേക്ക് പെൺകുട്ടിയെ വിളിച്ച് വരുത്തുകയായിരുന്നു. ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മറ്റുള്ളവർ കൂടി കാറിൽ കയറിയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദ്ദിച്ചു. പിന്നീട് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
കോളേജ് വിദ്യാർത്ഥിനികൾ
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികൾക്കായാണ് പ്രതികൾ പ്രധാനമായും വലവിരിച്ചത്. സാമൂഹ്യമാധ്യമങ്ങൾ വഴി പെൺകുട്ടികളോട് അടുപ്പം സ്ഥാപിക്കുന്ന പ്രതികൾ ഭക്ഷണം കഴിക്കാനോ ദൂരയാത്രയ്ക്കോ ഒപ്പം കൂടാൻ ഇവരോട് ആവശ്യപ്പെടും. പെൺകുട്ടികളുടെ വിശ്വാസ്യത നേടിയെടുത്താൽ ക്രമേണ ഇവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കും.
സംഘത്തിലെ പ്രധാനി
ശബരിരാജൻ എന്ന എഞ്ചിനീയറാണ് സംഘത്തിലെ പ്രധാനിയെന്നാണ് വിവരം. പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ഇവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ശബരിരാജനാണ്. എംബിഎക്കാരനായ തിരുനാവക്കരശാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സതീഷ്, വസന്തകുമാർ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
ചൂഷണത്തിന് ഇരയായവർ
എത്ര പേർ ഇവരുടെ ചൂഷണത്തിന് ഇരയായി എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ ഫോണിലെ ദൃശ്യങ്ങളും ഫോട്ടോകളും വീണ്ടെടുക്കാനായി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പരാതിയില്ല
ഏകദേശം 60 പെൺകുട്ടികളോളം തിരുനാവക്കരശിന്റെയും സംഘത്തിന്റെയും പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് കോയമ്പത്തൂർ പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കേസ് അന്വേഷിക്കുന്ന സിബിസിഐഡി ഈ വാദം പുനപ്പരിശോധിക്കുകയാണ്. നിലവിൽ പ്രതികൾക്കെതിരെ പരാതിയുമായി കൂടുതൽ യുവതികളെത്താത്തതാണ് കാരണം. ഗുണ്ടാ ആക്ട് പ്രകാരം 4 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രഹസ്യമൊഴി രേഖപ്പെടുത്താൻ
പ്രതികളുടെ കയ്യിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ ദൃശ്യങ്ങളിൽ നിന്നും ഇരയാക്കപ്പെട്ട പെൺകുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം നടത്തുന്നുണ്ട്. ഏഴ് വർഷത്തോളമായി സംഘം ബ്ലാക്ക് മെയിൽ തട്ടിപ്പ് തുടരുന്നതായാണ് വിവരം. പുറത്ത് വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 200ഓളം പെൺകുട്ടികൾ ഇവരുടെ ചതിയിൽ പെട്ടിട്ടുണ്ട്. എന്നാൽ 19കാരിയായ പൊള്ളാച്ചി സ്വദേശിനി ചതിക്കപ്പെട്ട വിവരം തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്താകുന്നത്.
തമിഴ്നാട്ടിൽ വൻ പ്രതിഷേധം
തമിഴകത്തെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ പരാതിക്കാരിയായ പെൺകുട്ടി പഠിക്കുന്ന കോളേജ്, സഹോദരൻ, മാതാപിതാക്കൾ തുടങ്ങിയവരുടെ പേര് വിവരങ്ങൾ ഉൾപ്പെട്ടതും വൻ വിമർശനങ്ങൾക്ക് ഇടയാക്കി.