ദില്ലി പിടിക്കാൻ ബിജെപിയും ആപ്പും
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലേക്ക് വാശിയേറിയ പോരാട്ടം തുടങ്ങി. ദില്ലിയിലെ ഏഴ് മണ്ഡലങ്ങളും മൂന്നാം ഘട്ടമായ വ്യാഴാഴ്ച വിധിയെഴുതുന്നുണ്ട്. 11,500 പോളിംഗ് ബൂത്തുകളിലായ കാലത്ത് ഏഴര മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 327 ബൂത്തുകള്‍ പ്രശ്‌ന ബാധിതമായും 90 ബൂത്തുകള്‍ അതീവ പ്രശ്ചന ബാധിതമായും പ്രഖ്യാപിച്ചിട്ടുണ്ട്.
1.27 കോടി വോട്ടര്‍മാരാണ് ദില്ലിയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 3.37 ലക്ഷം പേര്‍ ആദ്യമായി വോട്ട് ചെയ്യാനെത്തുന്നത്. ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും വലിയ പ്രതീക്ഷയാണ് ഈ 3.37 ലക്ഷം പേരില്‍ വെക്കുന്നത്. നിലവില്‍ ഏഴ് സീറ്റുകളും കൈയ്യടക്കി വെച്ചിരിക്കുന്ന കോണ്‍ഗ്രസ് കോട്ടയാണ് ദില്ലി എന്ന് തോന്നുമെങ്കിലും അതങ്ങനെയല്ല.
കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, കൃഷ്ണ തിരാഥ്, ബി ജെ പി നേതാവ് ഡോ ഹര്‍ഷ വര്‍ദ്ധനന്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, ആം ആദ്മി പാര്‍ട്ടിയുടെ അശുതോഷ്, ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത്, ബി ജെ പിയുടെ മീനാക്ഷി ലേഖി, ഗാന്ധിജിയുടെ ചെറുമകനായ രാജ്‌മോഹന്‍ ഗാന്ധി എന്നിവരാണ് ദില്ലിയിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍യ
ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ അടുത്തുപോലുമെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയും കോണ്‍ഗ്രസിനെ അട്ടിമറിച്ച ഒന്നരമാസം ദില്ലി ഭരിച്ച ആം ആദ്മി പാര്‍ട്ടിയും ഇത്തവണ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ് ദില്ലിയില്‍. ഏഴ് സീറ്റുകളും ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും വീതിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങളുടെയും പ്രവചനം.