ദില്ലി: സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലെത്തിയില്ല, ഗുരുതര ആരോപണവുമായി ആംആദ്മി
ദില്ലി:അരവിന്ദ് കെജ്രിവാളിന്‍റെ ആംആദ്മി പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം . ശനിയാഴ്ച്ച വോട്ടെടുപ്പ് കഴിഞ്ഞതോടെ പുറത്തു വന്ന 13 എക്സിറ്റ് പോളുകളും പ്രവചിക്കുന്നത് സംസ്ഥാനത്ത് ആംആദ്മി ഭരണം തുടരുമെന്നാണ്.
നിലവിലെ 3 സീറ്റുകളില്‍ നിന്ന് ബിജെപി മുന്നേറുമെങ്കിലും കേവല ഭൂരിപക്ഷത്തിന് അടുത്തെങ്ങുമുള്ള സഖ്യ പാര്‍ട്ടിക്ക് ആരും പ്രവചിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ കാര്യവും പ്രവചനങ്ങളില്‍ ദയനീയമാണ്. ഏങ്കിലും പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ചത്തെ വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇതിനിടെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
യന്ത്രങ്ങള്‍ കൈമാറിയില്ല
നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്നാണ് ആം അദ്മി പാര്‍ട്ടി നേതാക്കളുടെ ആരോപണം. ആംആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങാണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയത്.
വിവരം ലഭിച്ചു
സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവസം വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിവരത്തിന്‍റെ പശ്ചാത്തലത്തില്‍ മനീഷ് സിസോദിയ, പ്രശാന്ത് കിഷോര്‍ എന്നിവരുള്‍പ്പെടുന്ന ആംആദ്മിപാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും സഞ്ജയ് സിങ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രചരിക്കുന്നു
സീല്‍ ചെയ്യുന്ന ഇവിഎം മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരെ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവേണ്ടതാണ്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ പിടികൂടി
ബാബര്‍പൂരിലെ ശാന്തി വിദ്യാനികേതിനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി. കിഴക്കന്‍ ദില്ലിയിലെ ഷഹദാര്‍ മേഖലയിലേ വിശ്വാസ് നഗറില്‍ നിന്നും സമാനമായ രീതിയില്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നും സഞ്ജയ് സിങ് അവകാശപ്പെട്ടു.
കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തും
ഇത്തരം വിവരങ്ങളെ നിസാരമായി കാണാന്‍ ആം ആദ്മി പാര്‍ട്ടി കഴിയില്ല. പാര്‍ട്ടി നേതൃത്വം ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. ഇവിഎമ്മുകള്‍ തകരാറിലാക്കില്ലെന്ന് ഉറപ്പു വരുത്താന്‍ പാര്‍ട്ടി എംഎല്‍എമാരേയും പ്രവര്‍ത്തകരേയും സ്ട്രോങ് റൂമിന് പുറത്ത് അണിനിരത്തുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
അവകാശ വാദം
അതേസമയം, എക്സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ വലിയ വിജയം ദില്ലിയില്‍ പാര്‍ട്ടി നേടുമെന്നാണ് ആംആദ്മി നേതാക്കള്‍ അവകാശപ്പെടുന്നത്. അഞ്ച് വര്‍ഷത്തെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയെന്ന കണക്ക് കൂട്ടലിലാണ് എഎപി നേതൃത്വം.
സ്വാധീനിക്കാന്‍ കഴിഞ്ഞില്ല
പൗരത്വ നിയമത്തിനെതിരായി ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ തുടങ്ങിയവ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ബിജെപി പ്രധാന ആയുധമാക്കിയെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ആംആദ്മി പ്രചാരണം
സര്‍ക്കാറിന്‍റെ വികസനപ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ആംആദ്മി പ്രചാരണം നയിച്ചത്. ചേരിപ്രദേശത്തെ പാവപ്പെട്ടവര്‍ മുതല്‍ സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വികസനം എത്തിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. വൈദ്യുതി-വെള്ളം നിരക്കിലെ സൗജന്യങ്ങള്‍, മൊഹല്ല ക്ലിനിക്കുകള്‍, സ്മാര്‍ട്ടായി മാറിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അഴിമതി രഹിത ഭരണം തുടങ്ങിയ ഭരണ നേട്ടങ്ങള്‍ ആംആദ്മി കൃത്യമായി വോട്ടര്‍മാര്‍ക്കിടയില്‍ എത്തിച്ചു.
സ്ത്രീ വോട്ടുകള്‍
സ്ത്രീസുരക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രധാന്യം സ്ത്രീ വോട്ടര്‍മാരെ കൂടുതലായി പാര്‍ട്ടിയോട് അടുപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. സ്ത്രീകള്‍ക്കെതിരെ അടക്കമുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ നഗരകേന്ദ്രങ്ങളില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുകയും ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുകയും ചെയ്തിരുന്നു.
ഷഹീന്‍ ബാഗ്
ആംആദ്മി വികസന നേട്ടങ്ങളുമായി പ്രചാരണം സജീവമാക്കിയപ്പോഴായിരുന്നു പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ ബിജെപി പ്രതിരോധ ആയുധമാക്കിയത്. ഹിന്ദു വോട്ടുകളുടെ ധ്രൂവീകരണമാണ് ഷഹീന്‍ ബാഗ് പ്രചരണത്തിലൂടെ ബിജെപി ലക്ഷ്യമിട്ടത്.
പ്രചാരണം നയിച്ചവര്‍
ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ദേശദ്രോഹികളാണെന്നും അവരെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന് എതിരാണെന്നും ബിജെപി വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ നേരിട്ട് ഇറങ്ങിയായിരുന്നു ബിജെപിക്കായുള്ള പ്രചാരണം.
പതിനൊന്നാം തിയതി സിപിഎം വലിയ വായില്‍ ബഡായി വിടരുത്; പരിഹാസവുമായി സുരേന്ദ്രന്‍
കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിക്കണം, കൊറോണ മാത്രമല്ല, വിദ്വേഷ പരാമർശവുമായി ബിജെപി എംപി!