തമിഴ്‌നാട്ടില്‍ പിടിച്ചെടുത്തത് 570 കോടി രൂപ... പോളിങ് 3 വരെ 63.7 ശതമാനം കടന്നു!
ചെന്നൈ: തമിഴ്‌നാട് അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3 വരെ പോളിംഗ് 63.7 ശതമാനത്തിലെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതും ഒന്ന് രണ്ടിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതും ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവേ സമാധാന പരമാണ് തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ജയലളിത, എം കരുണാനിധി, വിജയകാന്ത്, സ്റ്റാലിന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പോളിങ് തുടങ്ങി പത്താം മിനുട്ടില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വോട്ട് ചെയ്തു. സ്‌റ്റൈല്‍ മന്നന്റെ വോട്ട് ആരാധകരിലും പൊതുജനങ്ങളിലും ആവേശം പടര്‍ത്തി. നടന്മാരായ കമൽ ഹസൻ, ആര്യ, വിവേക്, വിശാൽ, രാധിക തുടങ്ങിയവരെല്ലാം പോളിങ് ബൂത്തിലെത്തി. പോളിങ് ബൂത്തുകളിലേക്ക് ജനങ്ങള്‍ കൂട്ടമായി എത്തുകയാണ്. പലയിടങ്ങളിലും നീണ്ട ക്യൂ കാണാം.
എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ നയിക്കുന്ന മുന്നണി ഒരു വശത്ത്. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് കലൈഞ്ജര്‍ കരുണാനിധിയുടെ ഡി എം കെ മറുവശത്ത്. എം ഡി എം കെ യും ഡി എം ഡി കെയും സി പി ഐയും സി പി എമ്മും ഒരുമിച്ച് ചേരുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടും ആത്മവിശ്വാസത്തോടെ ബി ജെ പിയും മത്സര രംഗത്തുണ്ട്.

234 അംഗ അസംബ്ലിയിലേക്ക് ഒറ്റഘട്ടമായിട്ടാണ് ഇത്തവണ വോട്ടിങ് നടക്കുന്നത്. പക്ഷേ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ കൈക്കൂലി നല്‍കിയ വിഷയം ഉയര്‍ന്നുവന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 65516 പോളിങ് സ്‌റ്റേഷനുകളിലായി 5.79 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 22ന് നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി തീരും. മുഖ്യമന്ത്രി കസേരയില്‍ ജയലളിത തുടരുമോ, ഡി എം കെ തിരിച്ചുവരുമോ. അറിയാന്‍ 19 വരെ കാത്തിരുന്നേ പറ്റൂ.


Click it and Unblock the Notifications