താജ്മഹലിൽ പൂജ നടത്തിയെന്ന് ബജ്റംഗ്ദള്‍, മുസ്ലീംകളുടെ നിസ്കാരത്തിന് പകരം, വീഡിയോ പുറത്ത് വിട്ടു
ആഗ്ര: താജ്മഹലിനകത്ത് പൂജ നടത്തിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്റംഗ്ദള്‍ വനിതാ പ്രവര്‍ത്തകര്‍. താജ്മഹലില്‍ മുസ്ലീംകള്‍ നിസ്കാരം നടത്തി അശുദ്ധമാക്കുന്നു എന്നാരോപിച്ചാണ് തങ്ങള്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. നിസ്കാരത്തിന് പകരമായി പൂജ നടത്തുമെന്ന് നേരത്തെ ഇവര്‍ വെല്ലുവിളി മുഴക്കിയിരുന്നു. പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബജ്റംഗ്ദള്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
തങ്ങള്‍ ഗംഗാ ജലവും ചന്ദനത്തിരികളും തീപ്പെട്ടിയുമായി താജ്മഹലില്‍ കയറുകയും പരിസരങ്ങളില്‍ ആരതി നടത്തുകയും ചെയ്തു എന്ന് ബജ്റംഗ്ദള്‍ നേതാവ് മീണ ദിവാകര്‍ പറഞ്ഞു. താജ്മഹല്‍ തങ്ങളുടെ ശിവക്ഷേത്രമാണ്. ചില ആളുകള്‍ നമസ്കാരം നടത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിക്കുകയാണ് എന്നും തങ്ങള്‍ ഇനിയെന്നും ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുമെന്നും ഇവര്‍ പറയുന്നു.
തങ്ങളോട് പൂജ ചെയ്യരുത് എന്ന് പറയുന്നവര്‍ ആദ്യം നമസ്കാരം നിര്‍ത്തിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. പൂജ നടത്തിയാലുണ്ടാകുന്ന നിയമപരമായ ഭവിഷ്യത്തുകളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തങ്ങള്‍ക്കതില്‍ പ്രശ്നമൊന്നും ഇല്ല. മുസ്ലീംകള്‍ക്ക് താജ്മഹലിനുള്ളില്‍ ഖുര്‍ ആന്‍ വായിക്കാനും നമസ്ക്കരിക്കാനും കഴിയുമെങ്കില്‍ തങ്ങള്‍ക്ക് പൂജാ സാധനങ്ങള്‍ എന്തുകൊണ്ട് കൊണ്ടുപോയ്ക്കൂട എന്നും ഇവര്‍ ചോദിക്കുന്നു.
സ്ത്രീകള്‍ കയറി പൂജ നടത്തിയ സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ താജ്മഹലിന് ഉളളില്‍ അനുവദിക്കാറില്ലെന്നുമാണ് സിഐഎസ്എഫ് കമാന്‍ഡന്റ് ബ്രാജ് ഭൂഷന് പറഞ്ഞു. അതേസമയം താജ്മഹലിലെ പൂജ എന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരിത പരിശോധിക്കുകയാണ് എന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. അതീവ സുരക്ഷയുളള താജ്മഹലില്‍ ബ്ജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തീപ്പെട്ടി ഉള്‍പ്പെടെ കയറി എന്നത് വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.