മണിക്ക് സര്‍ക്കാര്‍ അത്ര സിംപിളല്ല..... വീടും കാറും വേണം... ബിജെപിയുടെ സഹായം!! ഇതോ ലളിത ജീവിതം!!
വീടും കാറും ആവശ്യപ്പെട്ട് മണിക്ക് സര്‍ക്കാര്‍
അഗര്‍ത്തല: ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ കുറച്ച് മുമ്പ് വരെ എല്ലാവര്‍ക്കും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ മണിക്ക് സര്‍ക്കാര്‍. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും സിപിഎമ്മിനും കാലിടറി. അതോടെ മുഖ്യമന്ത്രി പദവും അദ്ദേഹത്തിന് നഷ്ടമായി. എന്നാലും ഏറ്റവും ലളിത ജീവിതം നയിക്കുന്ന വ്യക്തിയെന്ന പേര് അദ്ദേഹം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന് ഏറെ തുടരാന്‍ സാധിക്കില്ലെന്നാണ് സൂചന.
ബിജെപി ത്രിപുരയില്‍ ഭരിക്കുന്ന രീതി മണിക്ക് സര്‍ക്കാരിനെ അദ്ഭുതപ്പെടുത്തിയെന്നാണ് കേള്‍ക്കുന്നത്. എന്തായാലും സര്‍ക്കാരിനോട് പുതിയ വീടും അതോടൊപ്പം കാറും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മണിക്ക് സര്‍ക്കാര്‍. സിപിഎം അണികളെ പോലും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വികസന വലയത്തില്‍ അദ്ദേഹവും വീണു പോയി എന്നാണ് സൂചന.
മാറിതുടങ്ങാം...
ത്രിപുരയില്‍ ബിജെപി തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം ചലോ പാള്‍ട്ടായ് എന്നായിരുന്നു. മാറി തുടങ്ങാം എന്നായിരുന്നു ഇത് അര്‍ത്ഥമാക്കിയിരുന്നത്. ജനങ്ങള്‍ ഈ പ്രചാരണ വാക്യത്തെ വിശ്വസിച്ച് ത്രിപുരയില്‍ ഭരണമാറ്റം കൊണ്ടുവന്നു. സാധാരണക്കാര്‍ മാത്രമല്ല മണിക്ക് സര്‍ക്കാരും സിപിഎമ്മും വരെ മാറിതുടങ്ങുന്നുവെന്നാണ് ഇതിലൂടെ മനസിലാവുന്നത്. വികസനം ഒട്ടുമില്ലാത്തത് മണിക്ക് സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ വന്‍ ഇടിവുണ്ടാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹവും മാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന. തുടര്‍ന്ന് അദ്ദേഹം കാറും വീടും ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.
ലളിത ജീവിതമല്ല....
മണിക്ക് സര്‍ക്കാരിന്റേത് ലളിത ജീവിതമല്ലെന്ന് നേരത്തെ തന്നെ ബിജെപി ആരോപിക്കുന്നുണ്ട്. സാധാരണക്കാരും ഇതുതന്നെയായിരുന്നു ആരോപിച്ചിരുന്നത്. എന്നാല്‍ സ്വന്തമായി വീടില്ലാത്തതും സ്വന്തം ശമ്പളം പാര്‍ട്ടിക്ക് നല്‍കിയുമാണ് അദ്ദേഹം മാതൃകയായിരുന്നത്. എന്നാല്‍ അദ്ദേഹം ത്രിപുര നിയമസഭാ സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം കുറച്ച് കടന്നുപോയി. മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് അനുയോജ്യമായ വീട് ഉണ്ടാക്കിതരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. തനിക്ക് സ്വന്തമായി വീടില്ലെന്നും അതിനാലാണ് താമസിക്കാന്‍ സ്ഥലം ആവശ്യപ്പെടുന്നതെന്നും മണിക്ക് സര്‍ക്കാര്‍ പറയുന്നു.
ആഢംബര പ്രദേശം
മണിക്ക് സര്‍ക്കാര്‍ വീട് ആവശ്യപ്പെട്ട സ്ഥലവും ഞെട്ടിപ്പിക്കുന്നതാണ്. പുതുതായി പണിത് കൊണ്ടിരിക്കുന്ന ആഢംബര പ്രദേശത്തെ വീടുകളാണ് അദ്ദേഹം താമസത്തിന് ആവശ്യപ്പെട്ടത്. അഗര്‍ത്തലയിലെ ശിശുബിഹാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള മിനിസറ്റര്‍ ക്വാര്‍ട്ടര്‍ ലെയ്‌നിലാണ് ഈ കെട്ടിടം ഉള്ളത്. ഇവിടെ മുന്‍ മന്ത്രി ബ്രിജിത നാഥും താമസിക്കുന്നുണ്ട്. അതേസമയം മണിക്ക് സര്‍ക്കാര്‍ ഇവിടെ തന്നെ എന്തിനാണ് വീട് ആവശ്യപ്പെട്ടതെന്ന് സംശമുയര്‍ന്നിട്ടുണ്ട്. ലളിത ജീവിതം നയിക്കുന്ന അദ്ദേഹം സാധാരണ വീടായിരുന്നു ആവശ്യപ്പെടേണ്ടിയിരുന്നത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വവും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല.
അത്യാവശ്യത്തിന് കാറും
സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമായ ഡെയ്‌ലി ദേശര്‍ കഥയില്‍ മണിക്ക് സര്‍ക്കാര്‍ വീടിന് പുറമേ കാറും ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. വീട് ചോദിച്ചത് പോട്ടെ കാര്‍ എന്തിനാണെന്ന് എത്ര ചോദിച്ചിട്ടും മനസിലാകുന്നില്ല. ഇന്നോവയോ സ്‌കോര്‍പിയോയെ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ദേശര്‍ കഥയില്‍ പറയുന്നത് അദ്ദേഹത്തിന് മണ്ഡലം സന്ദര്‍ശിക്കാനാണ് കാര്‍ എന്നാണ്. നേരത്തെ മണ്ഡലം സന്ദര്‍ശിച്ചിരുന്നത് എങ്ങനെയാണെന്ന് ഇതോടെ ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇതിലൂടെയെല്ലാം മനസിലാവുന്നത് ആര്‍ഭാടത്തിന്റെ വഴിയേയാണ് മണിക്ക് സര്‍ക്കാരും എന്നാണ്. എങ്കില്‍ എന്തുകൊണ്ട് അദ്ദേഹം വികസനത്തിലൂന്നിയുള്ള ഭരണം കാഴ്ച്ചവെച്ചില്ലെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍
മണിക്ക് സര്‍ക്കാര്‍ ഇത്രയും നാള്‍ പറഞ്ഞത് വെറും കള്ളമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് മൃണാല്‍ കാന്തി ഡേ പറയുന്നു. ഇത് ബിജെപി നേരത്തെ തന്നെ പറയുന്നതാണ്. ഇപ്പോള്‍ അദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെ ഇത് തെളിയിച്ചിരിക്കുകയാണെന്നും മൃണാല്‍ പറയുന്നു. സത്യസന്ധനായ നേതാവാണെന്നും ട്രെയിനിലും സൈക്കിളിലുമാണ് സഞ്ചരിക്കുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ പച്ചക്കള്ളമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അദ്ദേഹം ഈ നാടകമെല്ലാം കളിച്ചത്. എല്ലാ പ്രതിപക്ഷ നേതാക്കളും എംഎല്‍എ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവരൊന്നും പ്രത്യേകം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ മണിക്ക് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്നും മൃണാല്‍ കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞാ ചടങ്ങ്
ബിജെപി അധികാരമേറ്റെടുക്കുന്ന ദിവസം ചടങ്ങിനെത്താന്‍ മണിക്ക് സര്‍ക്കാരിന് ബിപ്ലവ് കുമാര്‍ കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ലളിത ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം അന്ന് അത് നിരസിച്ചിരുന്നു. നടുവേദനയ്ക്ക് ചികിത്സ തേടുന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം കാര്‍ യാത്ര ഒഴിവാക്കിയതെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. പിന്നീട് ഒരു കാര്‍ കൂടി അദ്ദേഹത്തിന് നല്‍കിയെങ്കിലും അതും മണിക്ക് സര്‍ക്കാര്‍ മടക്കി നല്‍കിയത്. പഴയ വണ്ടിയാണെന്നായിരുന്നു വിശദീകരണം. അതേസമയം മണിക്ക് സര്‍ക്കാരിനെ ലളിത ജീവിതത്തിന്റെ പേരില്‍ പുകഴ്ത്തിയ മാധ്യമങ്ങളാണ് കുറ്റക്കാരെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പത്രിക
തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനിടെ സ്വത്തുവിവര കണക്ക് സമര്‍പ്പിച്ചപ്പോഴാണ് മണിക്ക് സര്‍ക്കാര്‍ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണെന്ന് പുറത്തറിഞ്ഞത്. കൈവശം 1520 രൂപയും ബാങ്ക് അക്കൗണ്ടില്‍ വെറും 2410 രൂപയുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലൂടെ ലഭിക്കുന്ന ശമ്പളം അദ്ദേഹം പാര്‍ട്ടിക്ക് സംഭാവന ചെയ്യുകയാണ് പതിവ്. പകരം 9000 രൂപ പാര്‍ട്ടി അദ്ദേഹത്തിന് മാസ ചെലവിനായി നല്‍കുകയാണ് പതിവ്. എന്നാല്‍ സ്ഥിരമായി വീടില്ലെന്നുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് അദ്ദേഹം വീട് ആവശ്യപ്പെട്ടതെന്നാണ് സൂചന. പാര്‍ട്ടി ഓഫീസുകളിലാണ് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം താമസിച്ചിരുന്നത്.
കോണ്‍ഗ്രസിന്റെ വിമര്‍ശനം
സര്‍ക്കാര്‍ വളരെ എളിമയോടെ ജീവിക്കുന്ന വ്യക്തിയാണെന്നായിരുന്നു ധരിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. തങ്ങള്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും ഇതുതന്നെയാണ് കരുതിയിരുന്നത്. ആഢംബരത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും. വിമര്‍ശകര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും കോണ്‍ഗ്രസ് വക്താവ് തപസ് ഡേ പറയുന്നു. അതേസമയം തന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി സുഷോബന്‍ മജുംദാറിനെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വീടും കാറും ആവശ്യപ്പെട്ട സംഭവത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും മണിക്ക് സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നാണ് സൂചന.
സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍
രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റാം!! മോദി എപ്പോഴും പുറത്താണല്ലോ, പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന
ഇനി ഒരൊറ്റ ലക്ഷ്യം.. ബിജെപിയുടെ നാശം! തോൽവികളിൽ നിന്നും പാഠം പഠിച്ച് സിപിഎം