ഖുശ്ബുവിന് ശേഷം വിജയശാന്തി, കോൺഗ്രസ് താരപ്രചാരക ബിജെപിയിലേക്ക്, കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച
ഹൈദരാബാദ്: പാര്‍ട്ടി വക്താവും പ്രശസ്ത നടിയുമായ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അടക്കമുളളവര്‍ സമീപ കാലത്തായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയിരുന്നു.
ഖുശ്ബുവിന് ശേഷം നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തിയും ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ അറിയാം..
കിഷന് റെഡ്ഡിയുമായി കൂടിക്കാഴ്ച
തെലങ്കാന കോണ്‍ഗ്രസിലെ പ്രമുഖ നേതാവും താര പ്രചാരകയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹം ഏറെ നാളായി ശക്തമാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ജി കിഷന് റെഡ്ഡിയുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരു മണിക്കൂറിലേറെ
വിജയശാന്തിയുടെ വീട്ടില്‍ വെച്ചാണ് കിഷന് റെഡ്ഡിയുമായുളള കൂടിക്കാഴ്ച നടന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ടും കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള പ്രചാരണം വീണ്ടും ശക്തമായിരിക്കുകയാണ്. ഒരു മണിക്കൂറിലേറെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
നേരത്തെ ബിജെപിയില്‍
ബിജെപി നേതാക്കളുമായി വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നത് വിജയശാന്തി സമ്മതിച്ചിട്ടുണ്ട്. അതേസമയം എന്താണ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്നത് വിജയശാന്തി വെളിപ്പെടുത്തിയിട്ടില്ല. മുന്‍ എംപി കൂടിയായ വിജയശാന്തി നേരത്തെ ബിജെപിയില്‍ ആയിരുന്നു. അവിടെ നിന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്.
പല പാര്‍ട്ടികളിലും ഭാഗ്യം പരീക്ഷിച്ചു
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന വിജയശാന്തി കോണ്‍ഗ്രസില്‍ എത്തുന്നതിന് മുന്‍പ് മറ്റ് ചില പാര്‍ട്ടികളിലും ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒടുവിലാണ് കോണ്‍ഗ്രസില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബിജെപിയിലേക്ക് തിരിച്ച് പോകാനുളള ശ്രമങ്ങള്‍ വിജയശാന്തി നടത്തുന്നുണ്ട് എന്നാണ് വിവരങ്ങള്‍.
അന്തിമ ധാരണയില്‍ എത്തിയില്ല
ബിജെപിയിലോ സര്‍ക്കാരിലോ പ്രധാനപ്പെട്ട പദവി നല്‍കുന്നത് സംബന്ധിച്ച് അന്തിമ ധാരണയില്‍ എത്താത്തത് കാരണമാണ് വിജയശാന്തിയുടെ ബിജെപി പ്രവേശനം വൈകുന്നത് എന്നാണ് സൂചന. കേന്ദ്ര മന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി എംപി ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റിനെ വിജയശാന്തി അപലപിച്ചതോടെ കോണ്‍ഗ്രസ് വിട്ടേക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു.
സ്വന്തം പാര്‍ട്ടിയുണ്ടാക്കി
1998ലാണ് വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നത്. ഏറെ നാള് മഹിള മോര്‍ച്ച സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2009 ജനുവരിയില്‍ വിജയശാന്തി ബിജെപി വിട്ട് തല്ലി തെലങ്കാന പാര്‍ട്ടിയില്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി. പിന്നീട് പാര്‍ട്ടിയെ ടിആര്‍എസുമായി ലയിപ്പിച്ചു. തുടര്‍ന്ന് ടിആര്‍എസ് ടിക്കറ്റിലാണ് വിജയശാന്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് എംപിയായത്.
വിജയശാന്തിയെ പാര്‍ട്ടി പുറത്താക്കി
ടിആര്‍എസ് സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ച വിജയശാന്തിയെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു നടപടി. 2013ലായിരുന്നു അത്. തുടര്‍ന്ന് 2014ല്‍ വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയശാന്തി ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സോണിയാ ഗാന്ധിക്കെതിരെ
ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവു, മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ എന്നിവരുമായി ബിജെപി പ്രവേശനം സംബന്ധിച്ച് വിജയശാന്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാലത് നടന്നില്ല. 1999ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ബിജെപി തിരഞ്ഞെടുത്തത് വിജയശാന്തിയെ ആയിരുന്നു. എന്നാല്‍ സോണിയ ബെല്ലാരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ വിജയശാന്തി പിന്മാറി.
പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാവും
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ഉപദേഷ്ടാവും താര പ്രചാരകയുമായ വിജയശാന്തി ബിജെപിയില്‍ ചേരുന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാവും. അതേസമയം വിജയശാന്തി തിരിച്ച് വരുന്നത് ബിജെപി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര മന്ത്രിയുമായുളള കൂടിക്കാഴ്ച സാധാരണ സന്ദര്‍ശനം ആണെന്നും ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഉപാധികളില്ലാതെ വരാമെന്നും ബിജെപി വക്താവ് കൃഷ്ണ സാഗര്‍ വ്യക്തമാക്കി.