റെയ്ഡ് നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ 26 ഓഫീസുകളില്‍; ഇഡി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ദില്ലി: പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലും നേതാക്കളുടെ വസതികളിലും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ. ഒരേ സമയമായിരുന്നു രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്. ഒമ്പത് സംസ്ഥാനങ്ങളിലായി 26 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. സംഘടനയുടെ പ്രധാന നേതാക്കളുള്ള കേരളത്തിലും വ്യാപക റെയ്ഡ് നടന്നു.
ഇഡി പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. കര്‍ഷക പ്രക്ഷോഭം മൂലം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലായ വേളയില്‍ ശ്രദ്ധ തിരിക്കാനാണ് വ്യാപക റെയ്ഡ് നടന്നത് എന്ന് നേതാക്കള്‍ ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന സമരത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ഇഡിക്ക് സംശയമുണ്ട്. സമരങ്ങള്‍ക്കും ദില്ലി കലാപത്തിനും പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സഹായമുണ്ടോ എന്നും ഇഡി അന്വേഷിച്ചുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിനും ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്കും സാമ്പത്തിക ബന്ധങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ രജനികാന്ത് തുടങ്ങി; ആദ്യ അടി ബിജെപിക്ക്, പ്രമുഖന്‍ രാജിവച്ച് രജനിക്കൊപ്പം ചേര്‍ന്നു
തമിഴ്‌നാട്ടിലെ ചെന്നൈ, തെങ്കാശി, മധുരൈ എന്നിവടങ്ങളിലും കര്‍ണാടകത്തിലെ ബെംഗളൂരു, ബിഹാറിലെ ദര്‍ഭംഗ, പൂര്‍ണിയ, ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ, ബാരബംഗി, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, മുര്‍ഷിദാബാദ്, രാജസ്ഥാനിലെ ജയ്പൂര്‍, ദില്ലിയിലെ ഷഹീന്‍ ബാഗ്, കേരളത്തിലെ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന് ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ അഞ്ച് പ്രമുഖ നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. ലാപ്‌ടോപ്, പെന്‍ഡ്രൈവുകള്‍, പുസ്തകങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജന്‍സികളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ് എന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളാണ് കസ്റ്റഡിയിലെടുത്തത് എന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും ഈ വര്‍ഷം ജനുവരി ആറിനുമിടയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി 1.04 കോടി രൂപയുടെ നിക്ഷേപം നടന്നു എന്നാണ് ഇഡി പറയുന്നത്. സഎഎക്കെതിരായ സമരത്തിന് ഈ പണം വിനിയോഗിച്ചു എന്നും ഇഡി സംശയിക്കുന്നു.