കർണാടക കോൺഗ്രസിൽ അധികാരത്തർക്കം രൂക്ഷം, സിദ്ധരാമയ്യയെ ഒറ്റപ്പെടുത്തി നേതാക്കൾ
ബെംഗളൂരു: കർണാടക കോൺഗ്രസിലെ അധികാരത്തർക്കം അതിരൂക്ഷമായി തുടരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും എന്ന നിലയിൽ രണ്ടായി തിരിഞ്ഞാണ് പാർട്ടിയിലെ ചേരിപ്പോര്. തർക്കം രൂക്ഷമായതോടെ പുതിയ പിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലാണ്.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപി സർക്കാർ നേരിടുന്ന പ്രതിസന്ധിയെ രാഷ്ട്രീയമായി മുതലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ നിന്നുയരുകയാണ്. സിദ്ധരാമയ്യയ്ക്കെതിരെ മുതിർന്ന നേതാക്കൾ ഒന്നിച്ചതോടെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് അടിയന്തര നടപടികൾക്കൊരുങ്ങുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ.

അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും
ഉപതിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ തോൽവിക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതാവ് സ്ഥാനവും ദിനേശ് ഗുണ്ടുറാവു പിസിസി അധ്യക്ഷ സ്ഥാനവും രാജിവെച്ചത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഡികെ ശിവകുമാറിന്റെയും ബിസി പാട്ടീലിന്റെയും പേരുകൾ സജീവമായ പരിഗണനയിലുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് പദവിയിൽ സിദ്ധരാമയ്യ തുടരണമെന്നാണ് ഹൈക്കമാൻഡിന്റെ താൽപര്യം. സിദ്ധരാമയ്യയുടെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല.

അധികാരത്തർക്കം
പദവിയില്‍ നിന്ന് രാജിവച്ചിട്ടുണ്ടെങ്കിലും കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ മുഖമാണ് സിദ്ധരാമയ്യ.
പാർട്ടിയിൽ കൂടുതൽ അധികാരങ്ങൾ നേടാനായി മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയ്ക്കെതിരെ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. നിയമസഭാ കക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഒരാൾ തന്നെ വഹിച്ചാൽ മതിയെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. എന്നാൽ നിയമസഭാ കക്ഷി നേതാവായി പുതിയ ഒരാളെ ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ പദവികൾ
കോൺഗ്രസിൻറെ ക്രൈസിസ് മാനേജരായ ഡികെ ശിവകുമാറിനെ ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാൽ ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട എംബി പാട്ടീലിനെ അധ്യക്ഷനാക്കണമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. തന്റെ അനുയായികളിലാർക്കും അധ്യക്ഷ പദവി ലഭിച്ചേക്കില്ലെന്ന സൂചനയെ തുടർന്ന് 4 കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെക്കൂടി നിയമിക്കണമെന്ന് നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സിദ്ധരാമയ്യ.

എതിർപ്പ്
പാർട്ടിയുടെ പ്രധാന പദവികളിൽ കണ്ണും നട്ടിരിക്കുന്ന മുതിർന്ന നേതാക്കളായ ജി പരമേശ്വര, എച്ച് കെ പാട്ടീൽ, കെ എച്ച് മുനിയപ്പ തുടങ്ങിയവർ സിദ്ധരാമയ്യുടെ നിർദ്ദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സഖ്യസർക്കാർ അധികാരത്തിൽ വന്നപ്പോൾ പരമേശ്വര ഉപമുഖ്യമന്ത്രിയും സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതാവുമായിരുന്നുവെന്ന് എച്ച് കെ പാട്ടീൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ കോൺഗ്രസിൻറെ പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധിയാമെങ്കിലും ലോക്സഭയിൽ ഗുലാം നബി ആസാദും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയുമാണ് പാർട്ടി നേതാക്കളെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി.

ഭിന്നത
15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന കർണാടക ഉപതിരഞ്ഞെടുപ്പിൽ 2 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സിദ്ധരാമയ്യുടെയും ദിനേശ് ഗുണ്ടുറാവുവിന്റെയും ഏകപക്ഷീയമായ പ്രവർത്തന ശൈലിയും സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളുമാണ് തിരിച്ചടിയായത് എന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ നിന്നും വിട്ടുനിന്നതും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ അപര്യാപ്തതയും തിരിച്ചടിയായെന്നാണ് സിദ്ധരാമയ്യ കേന്ദ്ര നേതൃത്വത്തിന് നൽകിയ വിശദീകരണം.












Click it and Unblock the Notifications