കർണാടകയിൽ അടിതുടങ്ങി.. കോൺഗ്രസിന് കൂടുതൽ മന്ത്രിക്കസേര കിട്ടണമെന്ന് ഡികെ ശിവകുമാർ!!
കർണ്ണാടകയിൽ ബിജെപിയുടെ ചാണക്യതന്ത്രങ്ങളെ മലർത്തിയടിച്ച കോൺഗ്രസ് - ജനതാദൾ സഖ്യത്തിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു. ജനതാദൾ സെക്കുലർ നേതാവ് എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയായി നേരത്തെ തന്നെ ഉയർത്തി കാട്ടിയിരുന്നെങ്കിലും പ്രധാനവകുപ്പുകൾ സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ ചർച്ച നടത്തിയിരുന്നില്ല.
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ അധികാരമുറപ്പിക്കാൻ ബിജെപി നടത്തിയ തീവ്രശ്രമങ്ങളെ ഏതുവിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടതോടെയാണ് മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച ചർച്ചകൾക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. അഞ്ചുവർഷവും താൻ തന്നെയാവും മുഖ്യമന്ത്രിയെന്നും കോൺഗ്രസ് അവകാശവാദമുന്നയിക്കരുതെന്ന വ്യക്തമായ സൂചന ഇതിനകം കുമാരസ്വാമി നൽകിയിട്ടുണ്ട്.

ചൊടിപ്പിച്ചു
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത കോൺഗ്രസ് പ്രധാധവകുപ്പുകൾ നോട്ടമിട്ടതാണ് ജനതാദളിനെ ചൊടിപ്പിച്ചിരിക്കുന്നത്. വകുപ്പ് വിഭജന ചർച്ചകൾക്കായി കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും ഇന്ന് ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കോൺഗ്രസ് - ദൾ സഖ്യത്തിന്റെ പ്രഖ്യാപനം. ബുധനാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം പിറ്റേന്നു വിശ്വാസവോട്ടെടുപ്പും സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും.

ധനത്തിൽ ഉടക്കി
കോൺഗ്രസിന് 20ഉം ദളിന് പതിമൂന്നും മന്ത്രിസ്ഥാനങ്ങളെന്നാണ് ഇരുപാർട്ടികളുടെയും സംയുക്ത യോഗത്തിലുണ്ടായ ധാരണ. എന്നാൽ ഏതെല്ലാം വകുപ്പുകളെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെയാണ് ഇരുപാർട്ടികൾക്കിടയിലും തർക്കും ഉടലെടുത്തത്. ധനം, ആഭ്യന്തരം, നഗരവികസനം, വൈദ്യുതി, റവന്യൂ, പൊതുമരാമത്ത്, ജലവിഭവം വകുപ്പുകളിലാണ് കോൺഗ്രസിന്റെ കണ്ണ്. എന്നാൽ ധനം, ഇന്‍റലിജൻസ്, പൊതുമരാമത്ത്, ജല വിഭവ വകുപ്പുകളിൽ ജനതാദൾ ഉന്നമിട്ടിട്ടിട്ടുണ്ട്. ഇതിൽ ധനവകുപ്പ് സംബന്ധിച്ചാണ് തർക്കം രൂക്ഷമാവുന്നത്.

റാഞ്ചും
നേരത്തെ ദൾ- കോൺഗ്രസ് സഖ്യത്തിൽ ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ധനം വകുപ്പും കൈകാര്യം ചെയ്തിരുന്നു. ഈ മാതൃക പിന്തുടരണമെന്ന കോൺഗ്രസിന്റെ ആവശ്യം ദൾ ചെവികൊണ്ടിട്ടില്ല. അതേസമയം മന്ത്രിസ്ഥാന ചർച്ചകൾ വിശ്വാസവോട്ടെടുപ്പിനു മുൻപു സജീവമാക്കേണ്ടെന്ന ധാരണയിലാണ് ഇരുകക്ഷികളും. ഇതുവരെ അതൃപ്തരെ ബിജെപി റാഞ്ചാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

കോൺഗ്രസിലും പിടിവലി
ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിലും പിടിവലി ശക്തമായതോടെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കുള്ള സാധ്യതയും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു കർണാടക പിസിസി അധ്യക്ഷൻ ഡോ ജി പരമേശ്വരയുടെ പേരാണ് ഉയർന്നു വന്നതെങ്കിൽ ഇപ്പോൾ കൂടുതൽ പേർ അവകാശവാദങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
കോൺഗ്രസിലെ മുതിർന്ന നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അഖില ഭാരത വീരശൈവ മഹാസഭ രംഗത്തുവന്നിട്ടുണ്ട്. വടക്കൻ കർണാടകയിൽ നിന്നുള്ള ലിംഗായത്ത് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നതാണ് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചത്.

നോട്ടമിക്ക് ഡികെ
റിസോർട്ട് രാഷ്ട്രീയത്തിന്റെ സൂത്രധാരനായ ഡികെ ശിവകുമാർ പ്രധാന പദവിയിൽ നോട്ടമിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദത്തിൽ കണ്ണുവെച്ച ശിവകുമാറിന് ഇതു കിട്ടിയില്ലെങ്കിൽ ആഭ്യന്തരമാണ് ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വകുപ്പിന്റെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അദ്ദേഹം മന്ത്രിസഭയിലുണ്ടാവുമോയെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. ആർ.വി ദേശ്പാണ്ഡെ, ഡികെ. ശിവകുമാർ, കെആർ രമേശ് കുമാർ, എച്ച്കെ പാട്ടീൽ, രാമലിംഗ റെഡ്ഡി, കെജി ജോർജ്ജ്, ശമന്നൂർ ശിവശങ്കരപ്പ, എം.ബി പാട്ടീൽ, യുടി ഖാദർ. എസ്ആർ പാട്ടിൽ എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരസ്യമായി രംഗത്തുവന്നിട്ടുള്ളത്.












Click it and Unblock the Notifications