'ജെവിഎം കോണ്‍ഗ്രസില്‍ ലയിച്ചു'; പ്രഖ്യാപനവുമായി 2 എംഎല്‍എമാര്‍, അംഗബലം 16 ല്‍ നിന്ന് 18ലേക്ക്
റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും ജെഎംഎമ്മുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ വലിയ വിജയമാണ് നേടാന്‍ സാധിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭ സീറ്റുകളില്‍ 47 ഉം കരസ്ഥമാക്കിയ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സംഖ്യം സംസ്ഥാനത്ത് അധികാരം പിടിച്ചു.
മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജെവിഎമ്മും സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അധികം വൈകാതെ ബാബുലാല്‍ മറാണ്ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു മറാണ്ടി പിന്തുണ പിന്‍വലിച്ചത്. ഈ നീക്കത്തില്‍ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മറാണ്ടി ബിജെപിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 അംഗങ്ങള്‍ മാത്രമായിരുന്നു ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ലഭിച്ചത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ക്കടക്കം തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നു. ഇതോടെയാണ് മുന്‍ നേതാവ് കൂടിയായ ബാബുലാല്‍ മറാണ്ടിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെവിഎമ്മിനേയും ലക്ഷ്യം വെച്ചുള്ള നീക്കം ബിജെപി സജീവമാക്കിയത്.
ബിജെപിയില്‍ ചേര്‍ന്നാല്‍
ബിജെപിയില്‍ ചേരുന്നതോടെ മറാണ്ടിയെ നിയസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് ഇതുവരെ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുൻ ആർഎസ്എസ് നേതാവ് കൂടിയായ ബാബുലാൽ മറാണ്ടി ജാര്‍ഖണ്ഡിന്റെ പ്രഥമ മുഖ്യമന്ത്രിയുമാണ്.
മൂന്ന് എംഎല്‍എമാര്‍
ബിജെപിയുമായുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ബാബുലാൽ മറാണ്ടി ജെവിഎം എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടുകയും പുന: സംഘടന നീട്ടി വയ്ക്കുകയും ചെയ്തിരുന്നു. ബാബുലാല്‍ മറാണ്ടിയടക്കം മൂന്ന് എംഎല്‍എമാരാണ് ജാര്‍ഖണ്ഡില്‍ ജെവിഎമ്മിനുള്ളത്.
എതിര്‍പ്പ്
പ്രദീപ് യാദവ്, ബന്ദു ടിര്‍ക്കി എന്നിവരാണ് ബാബുലാല്‍ മറാണ്ടിയെ കൂടാതെയുള്ള എംഎല്‍എമാര്‍. ബിജെപിയുമായി ലയിക്കാനുള്ള തീരുമാനത്തെ ഇവര്‍ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാന് ബാബുലാല്‍ മറാണ്ടി തയ്യാറായില്ല. ഇതോടെ പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്തു.
കോണ്‍ഗ്രസില്‍ ലയിച്ചു
ബാബുലാല്‍ മറാണ്ടിയുമായി ഇടഞ്ഞ പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും ജെവിമ്മിനെ കോണ്‍ഗ്രസുമായി ലയിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞ ദിവസം. ജെവിഎം അധ്യക്ഷനായ മറാണ്ടി ബിജെപിയുമായുള്ള ലയനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റ് രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതായി പ്രഖ്യാപിച്ചത്.
ലയന സമ്മേളനം
ഉടന്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സന്ദര്‍ശിച്ച് ലയന സമ്മേളന തീയതി പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷം ടിര്‍ക്കി പറഞ്ഞു. ധാര്‍മ്മികതയ്ക്ക് വിരുദ്ധമായതിനാല്‍ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കരുതെന്ന് ഞങ്ങള്‍ രണ്ട് എംഎല്‍എമാരും മറാണ്ടിയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ലെന്ന് പ്രദീപ് യാദവും പറഞ്ഞു.
മറാണ്ടിക്ക് വെല്ലുവിളി
മൂന്നില്‍ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസുമായുള്ള ലയനത്തില്‍ ഉറച്ച് നില്‍ക്കുന്നത് മറാണ്ടിക്ക് വെല്ലുവിളിയാണ്. രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന് പിന്തുണ നല്കുന്ന പക്ഷം 81 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില 16 ല്‍ നിന്ന് 18 ആയി ഉയരും.
സോണിയയെ സന്ദര്‍ശിച്ചു
ജനുവരിയിൽ ടിർകിയും യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും ദില്ലിയിൽ സന്ദർശിച്ചിരുന്നു. ജെവിഎമ്മിനെ കോൺഗ്രസുമായി ലയിപ്പിക്കുന്നത് സംസ്ഥാന തലസ്ഥാനത്ത് നടക്കുമെന്നും അതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
കോണ്‍ഗ്രസിലെ എതിര്‍പ്പ്
പ്രദീപ് യാദവ് കോണ്‍ഗ്രസില്‍ എത്തുന്നതില്‍ ഇര്ഫാന് അന്‍സാരി ഉന്നയിച്ച എതിര്‍പ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രദീപ് യാദവ് കോൺഗ്രസിൽ ചേരുന്ന ദിവസം ഞാന്‍ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഇര്ഫാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അനുനയനം
സാന്തള്‍ പര്‍ഗാനയിലെ ജംതാര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇര്ഫാന് അന്‍സാരി. പ്രദീപ് യാദവിന് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലൂടനീളം കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് അദ്ദേഹം ഉപയോഗിച്ചതെന്നും അന്‍സാരി അഭിപ്രായപ്പെട്ടിരുന്നു. യാദവ് മുസ്ലിം വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.
ചേരാന്‍ തീരുമാനിച്ചത്
രാജ്യത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുത്തു കൊണ്ട് കൂടിയാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. എന്റെ ഭാവി കൂടി കണക്കിലെടുത്താണ് ഞാന്‍ ഓരോ സ്റ്റെപ്പും മുന്നോട്ട് വെക്കുന്നത്. ആ നീക്കം വിജയകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ബന്ധു ടിര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു.
പുറത്താക്കല്‍
സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രദീപ് യാദവിനേയും ബന്ദു ടിര്‍ക്കിയേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബാബുലാല്‍ മറാണ്ടി പ്രഖ്യാപിച്ചിരുന്നു. ബിജെപിയില്‍ ലയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രദീപ് യാദവും ബന്ദു ടിര്‍ക്കിയും തങ്ങളെ ബന്ധപ്പെടുകയാണെന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവ് നേരത്തെ അഭിപ്രായപ്പെട്ടത്.
സിസിടിവി തകര്‍ത്ത് വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്ന ദില്ലി പോലീസ്; അക്രമകാരികളെന്ന് ന്യായീകരണം
ആംആദ്മി വരുന്നു.. 1 മാസത്തിനുള്ളില്‍ 1 കോടി ജനങ്ങളിലേക്ക്; 3 ഇന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു