ഗോഡ്സെ പരാമർശം; പ്രജ്ഞാ സിങിനെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണി, കോൺഗ്രസ് എംഎൽഎക്കെതിരെ പരാതി!
ഭോപ്പാൽ: ഗോഡ്സെ അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ഭീഷണിപ്പെടുത്തിയ കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ പോലീസിനെ സമീപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഭോപ്പാലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി, കഴിഞ്ഞ ദിവസമാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോഡ്സെ അനുകൂല പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ധന് ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്ധന് ധാംഗിയുടെ പരാമര്‍ശം.
സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. എംപിയുടെ പരാതിയില്‍ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രജ്ഞാ സിങ്ങുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹുവിന്റെ പ്രതികരണം. കേസ് രജിസ്റ്റർ ചെയ്യാതെ സംഭവം രമ്യമായി പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് സൂചന.
ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയെന്ന് വീണ്ടും വിശേഷിപ്പിച്ചതോടെ വൻ വിവാദമാണ് നടന്നത്. ലോക്സഭയിൽ എസ്പിജി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് പ്രജ്ഞയുടെ വിവാദ പരാമർശം ഉണ്ടായത്. ഡിഎംകെ എംപി എ.രാജ, പ്രസംഗത്തിനിടെ നാഥുറാം ഗോഡ്സെ രചിച്ച 'വൈ ഐ കില്‍ഡ് ഗാന്ധി' എന്ന പുസ്തകത്തിലെ ഒരു വാക്യം പറഞ്ഞപ്പോൾ പ്രജ്ഞ ഇടപെട്ട്, 'ഒരു ദേശസ്നേഹിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടരുത്' എന്ന് പറയുകയായിരുന്നു. ഇതോടെ വൻ പ്രതിഷേധമായിരുന്നു ലോക്സഭയ്ക്കകത്തും പുറത്തും അരങ്ങേറിയത്.