ശബരിമല ഓർഡിനൻസിനെക്കുറിച്ച് സൂചിപ്പിച്ച് കേന്ദ്രമന്ത്രി, സുപ്രീം കോടതി വിധിക്ക് ശേഷമെന്ന് ജാവദേക്കർ
ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിയാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി ഹര്‍ത്താല്‍ നടത്തുകയും വലിയ അ്ക്രമം അഴിച്ച് വിടുകയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വിശ്വാസ സംരക്ഷണം തന്നെയാണ് യഥാര്‍ത്ഥ വിഷയമെങ്കില്‍ ഒരു ഓര്‍ഡിനന്‍സിലൂടെ പ്രശ്‌നപരിഹാരം നടത്താവുന്നതേ ഉള്ളൂ എന്ന് വിലയിരുത്തലുണ്ട്.
എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ അത്തരമൊരു ആവശ്യം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചിട്ടില്ല. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോയി വോട്ട് നേടുക എന്നത് മാത്രമാണ് ബിജെപിയുടെ ഉദ്ദേശം എന്ന ആരോപണത്തെ ശരി വെയ്ക്കുന്നതാണിത്.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സുപ്രീം കോടതി വിധിക്ക് ശേഷം ആലോചിക്കാം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. ജനുവരി 22നാണ് സുപ്രീം കോടതി ശബരിമല കേസിലെ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട് തന്നെ ആക്രമണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. എംപിയായ വി മുരളീധരന്റെ വീട് ആക്രമിക്കപ്പെട്ടതിനേയും പ്രകാശ് ജാവദേക്കര്‍ അപലപിച്ചു. പാര്‍ലമെന്റിന് മുന്നില്‍ കേരള സര്‍ക്കാരിന് എതിരെ സംഘടിപ്പിചച ബിജെപി എംപിമാരുടേയും കേന്ദ്ര മന്ത്രിമാരുടേയും പ്രതിഷേധത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.












Click it and Unblock the Notifications