ഹിന്ദി പഠനം നിർബന്ധമല്ല; പുതിയ വിദ്യാഭ്യാസ നയം ഉടൻ, മാധ്യമ വാർത്തകൾ നിഷേധിച്ച് മന്ത്രി
Recommended Video
ദില്ലി: എട്ടാം ക്ലാസ്സ് വരെ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര മാനവവിഭശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. പുതിയ വിദ്യാഭ്യാസ നയത്തിൽ ഒരു ഭാഷയ്ക്കും പ്രത്യേക പദവി നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
എട്ടം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കി ഒൻപതംഗ കെ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ എട്ടോളം ശുപാർശകളാണ് കസ്തൂരിരംഗൻ കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നത്. ഡിസംബറിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒരു ഭാഷയും നിർബന്ധിതമാക്കണമെന്ന ശുപാർശ റിപ്പോർട്ടിൽ ഇല്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് പകരം ശാസ്ത്രീയമായ പഠനരീതി ഉറപ്പാക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. കണക്കിനും ശാസ്ത്രത്തിനും ഏകീകൃത സിലബസ് കൊണ്ടുവരണമെന്നും ശുപാർശയുണ്ട്. പ്രാദേശിക ഭാഷകളായ അവാധി, ഭോജ്പൂരി, മൈതിലി തുടങ്ങിയവയെ പ്രോഹത്സാഹിപ്പിക്കാനായി അഞ്ചാം ക്ലാസ്സ് വരെ പ്രാദേശിക ഭാഷകളിലും സിലബസ് തയാറാക്കും.
2018 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോർട്ട് തയാറായിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ കരട് തയാറാക്കാൻ മുൻ ക്യാബിനറ്റ് സെക്രട്ടറി ടിആർഎസ് സുബ്രഹ്മണ്യനെയാണ് ആദ്യം നിയോഗിച്ചിരുന്നത്. എന്നാൽ അന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുമായുണ്ടായ തർക്കത്തെ തുടർന്ന് ഇത് അംഗീകരിക്കാതെ പോലുകയായിരുന്നു. രാജ്യത്തെ നിലവിലുള്ള വിദ്യാഭ്യാസ നയം 1986ൽ രൂപികരിച്ചതാണ്. 1992ൽ ഇത് പരിഷ്കരിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം ആയിരുന്നു.