മലിനീകരണം ആയുസ്സ് കുറക്കുമെന്ന് ഇന്ത്യൻ പഠനങ്ങൾ പറഞ്ഞിട്ടില്ല: പ്രകാശ് ജാവദേക്കർ, ഭയം ജനിപ്പിക്കരു
ദില്ലി: അന്തരീക്ഷ മലിനീകരണം ആയുസ്സ് കുറക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. അന്തരീക്ഷ മലിനീകരണം ആയുസ്സ് കുറക്കുന്നതായി ഇന്ത്യൻ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. ഇന്ത്യയിൽ മലിനീകരണം മൂലമുള്ള മരണനിരക്ക് വർധിച്ചെന്ന എല്ലാത്തരത്തിലുള്ള റിപ്പോർട്ടുകളും തള്ളിക്കൊണ്ടാണ് ജാവജദേക്കർ രംഗത്തെത്തിയിട്ടുള്ളത്.
ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. ജനങ്ങൾക്കിടയിൽ നമ്മൾ അത്തരം ഭയം വളർത്തേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മലിനീകരണം തടയുന്നതിന് സാധ്യമായ എല്ലാ മാർഗ്ഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പറയുന്നു. ആയുസ് കുറയുന്നതും മലിനീകരണവും തമ്മിലുള്ള ബന്ധം പറഞ്ഞുവെക്കുന്നില്ലെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
2017ൽ അന്തരീക്ഷ മലിനീകരണം മൂലം 1.2 ദശലക്ഷം പേർ മരിച്ചെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ദീർഘകാലയളവിൽ പ്രമേഹം, സ്ട്രോക്ക്, ഹൃദയാഘാതം, ശ്വാസ ക്യാൻസർ, മറ്റ് ശ്വാസ രോഗങ്ങൾ എന്നിവ കാരണം അഞ്ച് ദശലക്ഷം മരണങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ടെന്നും യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ടിൽ പറയുന്നത്.
2019ലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയുമാണ് ആഗോളതലത്തിൽ മലിനീകരണത്തിന് സംഭാവന ചെയ്യുന്നത്. രണ്ട് രാജ്യങ്ങളിലും 2017ൽ 1.2 ദശലക്ഷം പേരാണ് ഇക്കാലയളവിൽ മരിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജീവഹാനിക്ക് കാരണമായുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളിൽ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്നും റിപ്പോർട്ട് പറയുന്നു.