സിപിഎം പാർട്ടി കോൺഗ്രസ്; രാഷ്ട്രീയ അടവുനയം: രഹസ്യ ബാലറ്റ് ആവശ്യം തള്ളി കാരാട്ട്
ഹൈദരബാദ്: രാഷ്ട്രീയ അടവുനയത്തില്‍ രഹസ്യ ബാലറ്റാവശ്യം തള്ളി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചരിത്രത്തിലോ ഇതു വരെയുള്ള കീഴ് വഴക്കങ്ങളിലോ രാഷ്ട്രീയ അടവു നയത്തിലെ ഭേദഗതികള്‍ പാസാക്കാന്‍ രഹസ്യ ബാലറ്റ് ആവശ്യമായി വന്നിട്ടില്ല. ഓപ്പണ്‍ വോട്ടെടുപ്പിലൂടെയാണ് ഭേദഗതികള്‍ അംഗീകരിച്ചു പോന്നിരുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഞ്ചു ഭേദഗതികള്‍ പാസാക്കിയതും ഓപ്പണ്‍ വോട്ടെടുപ്പിലൂടെയായിരുന്നവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തിയായി. തുടര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഷ്ട്രീയ അടവു നയത്തിന്മേല് പ്രതിനിധികള്‍ നിര്‍ദേശിച്ച ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന ആവശ്യം കാരാട്ട തള്ളിയത്.
ഇതുവരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളിലൊന്നും രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് ഉണ്ടായിരുന്നില്ല. പ്രമേയം പാസാക്കാന്‍ രഹസ്യ വോട്ടെടുപ്പിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പില്ല. എന്നാല്‍, വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടന പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും.
കേന്ദ്ര കമ്മിറ്റിയിലോ മറ്റേതെങ്കിലും കമ്മിറ്റിയിലോ തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ മാത്രമെ രഹസ്യ വോട്ടെടുപ്പ് അനുവദിക്കുന്നുള്ളൂ. ഇതിന് മുന്‍പുള്ള പാര്‍ട്ടി കോണ്‍ഗ്രസിലും ഭേദഗതികള്‍ വോട്ടിനിട്ടിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഏതെങ്കിലുമൊരു വിഷയത്തില്‍ തീരുമാനം സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് പാര്‍ട്ടിയില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും എന്നൊന്ന് ഉണ്ടാകില്ലെന്നും കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.