പ്രണബ് മുഖർജ്ജി അടുത്ത പ്രധാനമന്ത്രിയെന്ന് ശിവസേന! ആർഎസ്എസ് ആസ്ഥാന സന്ദർശനം വ്യക്തമായ പദ്ധതിയോടെ
മുൻ രാഷ്ട്രപതിയും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ പ്രണബ് മുഖർജ്ജി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിന് പിന്നാലെ ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ നീക്കങ്ങളും അഭ്യൂഹങ്ങളും ശക്തമാകുന്നു.
ഒന്നാം യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയാകുമെന്ന് വിലയിരുത്തപ്പെട്ട പ്രണബ് മുഖർജ്ജിക്ക് നെഹ്രു കുടുംബത്തിന്റെ അനഭിമതമൂലം മൻമോഹൻ സിങ്ങിന് വഴിമാറി കൊടുക്കേണ്ടി വന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രപതിയാക്കി രാഷ്ട്രീയ ജീവിതത്തിനും വിരാമമിടിപ്പിച്ചു. ഈ നിക്കങ്ങൾക്കൊന്നും തന്നെ തളച്ചിടാനായിട്ടില്ലെന്ന് തെളിയിക്കുക കൂടിയാണ് രാഷ്ട്രീയ ചാണക്യൻ കൂടിയായ പ്രണബ് മുഖർജ്ജി.
തൂക്കുമന്ത്രിസഭ
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നില പരുങ്ങലിലാവാമെന്നും തൂക്കുമന്ത്രി സഭയോ, പ്രാദേശിക പാർട്ടികൾക്ക് മുൻതൂക്കമോ സംഭവിച്ചേക്കാമെന്ന പ്രവചനങ്ങൾക്കിടയിലാണ് പ്രണബ് മുഖർജ്ജി നിശബ്ദ തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. നാഗ്പൂരിലെ സന്ദർശനം വഴി ആർ.എസ്.എസിന് കൂടുതൽ അഭിമതനാവാൻ പ്രണബ് മുഖർജ്ജിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യക്തിബന്ധം
ആർഎസ്എസ് തലവൻ മോഹൻഭഗവതുമായുള്ള വ്യക്തിബന്ധവും തുണയാണ്. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രാദേശിക പാർട്ടികളുമായുള്ള മികച്ച ബന്ധവും കൂടിയായതോടെ അടുത്ത പ്രധാനമന്ത്രി എന്ന തരത്തിൽ പോലും അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. അതേസമയം പ്രണബ് മുഖർജ്ജിയുടെ നീക്കങ്ങൾ തള്ളാനും കൊള്ളാനുമാവാത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്.ഇതിനിടെ അടുത്ത തെരഞ്ഞെടുപ്പിന് ശേഷം പ്രണബ് മുഖ്ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാം എന്ന വാദവുമയി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ശിവസേന വ്യക്തമാക്കിയത്. ശിവസേന മുഖപത്രമായ സാംനയിലൂടെയാണ് ഇത്തരമൊരു ആവശ്യം ശിവസേന മുന്നോട്ട് വെച്ചത്. 2019 ല്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതായാല്‍ പ്രണബ് മുഖര്‍ജി തന്നെയാകും പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ പ്രധാനമന്ത്രി എന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്.
ബാല്താക്കറയെ
അതേ സമയം പ്രണബിനെ നാഗ്പൂരിലേക്ക് ക്ഷണിച്ച ആര്‍എസ്എസിനെ സാംനയിലെ ലേഖനത്തില്‍ ശിവസേന വിമര്‍ശിക്കുന്നുണ്ട്. ശിവസേനയുടെ സ്ഥാപകനായ ബാല്‍താക്കറെയെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് നേതൃത്വം ക്ഷണിച്ചില്ലെന്നതിനേയും ശിവസേന കുറ്റപ്പെടുത്തി. അതേസമയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ് ആര്‍എസ്എസ് പ്രണബിനെ ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്ന ആര്‍എസ്എസ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്ന തലത്തിലേക്ക് നിലപാട് മാറ്റിയെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്.
മൂന്ന് സാധ്യതകള്‍
അടുത്ത തിരഞ്ഞെടുപ്പില്‍ മോദിക്ക് ഭൂരിപക്ഷം ലഭിച്ചില്ലേങ്കില്‍ എന്ന ചോദ്യത്തിനിടയിലേക്കാണ് പ്രണബ് മുഖര്‍ജിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഒന്നുകില്‍ യുപിഎ സര്‍ക്കാര്‍ അതുമല്ലേങ്കില് മോദിയെ മാറ്റി നിര്‍ത്തികൊണ്ടുള്ള എന്‍ഡിഎ സര്‍ക്കാര്‍. അതുമല്ലേങ്കില് കോണ്‍ഗ്രസിന്റേയോ ബിജെപിയുടേയോ പുറമേ നിന്നുള്ള പിന്തുണയോടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാര്‍. ഈ മൂന്നാമത്തെ സാഹചര്യത്തിലാകും പ്രണബിനെ പരിഗണിക്കുക എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ശിവസേന ഉയര്‍ത്തുന്നത്.