ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതല്ല;നാശത്തിന് കാരണമാകുന്നതുമല്ലെന്ന് പ്രണബ് മുഖർജി
നാഗ്പൂർ: വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. രാജ്യത്തിന്റെ സാമൂഹി- സാമ്പത്തിക ഉന്നമനത്തിനുള്ള മാഗ്നാകാര്‍ട്ടയാണ് ഭരണഘടനയെന്നും ആരെയും ശത്രുക്കളായി കാണാത്തതാണ് രാജ്യത്തെ ഐക്യപ്പെടുത്തുന്നതും ജനാധിപത്യ രാജ്യമായി നിലനിര്‍ത്തുന്നതെന്നും പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പറഞ്ഞു.
മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവയെ കൊണ്ട് ദേശീയതയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ സ്മാരകം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
മനസിലാക്കിയത് പറയാൻ
ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ആർഎസ്എസ് വേദിയിൽ അദ്ദേഹം പറഞ്ഞു. ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു തനിക്ക് മനസിലായത് പറയാനാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിയും സമാധാനവും
കോപത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവും ഇന്ദിരയുടെയും സോണിയയുടെയും വിശ്വസ്തനുമായിരുന്നു പ്രണഭ് മുഖർജി. എന്നാൽ പെട്ടെന്ന് ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചത് വൻ വിവാദത്തിലായിരുന്നു.
ഗാന്ധി വധത്തെ കുറിച്ച്
അതേസമയം നാഗ്പൂരില്‍ പോയി പ്രസംഗിച്ച പ്രണബ് മുഖര്‍ജിയുടെ ഗാന്ധിവധത്തെ കുറിച്ചുള്ള മൗനം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധി വധത്തെ തുടര്‍ന്നടക്കം മൂന്നു തവണ ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. ആദ്യം സര്‍ദാര്‍ പട്ടേലാണ് ആര്‍എസ്എസിനെ നിരോധിച്ചത്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസുകാര്‍ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം ചെയ്യുകയും ചെയ്തതായി പട്ടേല്‍ ഗോള്‍വാള്‍ക്കറിന് എഴുതിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പ്രണബ് മുഖർജി പറയണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവാത്ത ആഘാതം
പ്രണബ് മുഖര്‍ജിയുടെ കുറിപ്പ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയത്‌നിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാനുള്ളതാണെന്നായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ആര്‍എസ്എസ് സ്ഥാപകനായ കെബി ഹെഗ്‌ഡെവാറിനെ ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായി അപലപിക്കുന്നു
രാഷ്ട്രപതിഭവനില്‍ നിന്ന് ക്രിസ്തുമസ് കരോള്‍, ഇഫ്താര്‍ എന്നിവയെ പുറത്താക്കിയ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലും കൂട്ടത്തോടെ കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലും പ്രണബ് മുഖര്‍ജിയുടെ ഈ പ്രകീര്‍ത്തനവും വെള്ളപൂശലും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രയത്‌നിക്കുന്ന ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഉതകൂ. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തിന്റെ ശോഭയെ കെടുത്തുന്നതാണ് പ്രണബ് മുഖർജിയുടെ സന്ദര്ശനം. രാഷ്ട്രീയപ്രേരിത നീക്കമായേ കാണാനാവുമെന്നും അതിനാല്‍ അതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.