ചിഞ്ച്പോക്ലി ചാ ചിന്താമണി പന്തലിൽ സന്ദർശനം നടത്തി പ്രണവ് അദാനിയും കിരണ്‍ അദാനിയും
പ്രശസ്തമായ ചിഞ്ച്പോക്ലി ചാ ചിന്താമണി പന്തലിൽ ദർശനം നടത്തി അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനിയും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇഇസഡ്) മാനേജിംഗ് ഡയറക്ടർ കരൺ അദാനിയും. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇരുവരും എത്തിയത്.
ചിഞ്ച്പോക്ലി സാർവജനിക് ഉത്സവ് മണ്ഡലുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെ അഭിമാനമുണ്ടെന്ന് പ്രണവ് അദാനി പറഞ്ഞു. 107 വർഷം പൈതൃകമുള്ള ചിഞ്ച്പോക്ലി ചാ ചിന്താമണി ഭക്തിയുടെയും ഐക്യത്തിന്‍റെയും പ്രതീകമായി മുംബൈയുടെ സാംസ്കാരിക തനിമയുടെയും അടയാളമായി ഇന്നും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ ഗണപതി സ്ഥാനമാണ് ചിഞ്ച്പോക്ലി ചാ ചിന്താമണി. പരേൽ, ഗിർഗോൺ, ലാൽബാഗ് എന്നിങ്ങനെയുള്ള മുംബൈയിലെ പഴയ തുണി വ്യവസായ കേന്ദ്രങ്ങളിലാണ് ഇതിൻ്റെ വേരുകൾ. സ്വാതന്ത്ര്യ സമര നായകനായ ലോകമാന്യ ബാൽഗംഗാധർ തിലക് ആണ് ഇവിടുത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 1890 ൽ ഗണേഷ് ഉത്സവത്തെ ഒരു പൊതുപരിപാടിയായി മാറ്റിയതും അദ്ദേഹം തന്നെയായിരുന്നു.
ഓരോ വർഷവും പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ ആഘോഷങ്ങൾ നടത്താറുള്ളത്. ഇത്തവണ ദക്ഷിണേന്ത്യയിലെ ക്ഷേത്ര വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ആഘോഷം. ഗരുഡൻ, കീർത്തിമുഖം, ശംഖ്, ചക്രം, കർപ്പൂര തിലകം എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ കൂടി ഉൾപ്പെടുത്തി തിരുമല തിരുപ്പതി വെങ്കടേശ്വര ബാലാജിയുടെ മാതൃകയിലാണ് ഗണപതി വിഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലും ഭുവനഗിരിയിലുമുള്ള ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിന്റെ (സ്വർണഗിരി) പ്രൌഡിയിലാണ് ഇവിടുത്തെ പന്തൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. വലിയ ഗോപുരങ്ങൾ, ദീപസ്തംബങ്ങൾ ,വ്യാളി രൂപങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
മിൽ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇവിടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 1982 ലെ മിൽ സമരവും തുടർന്നുള്ള നഗരവത്കരണവും ചിഞ്ച്പോക്ലി ചാ ചിന്താമണിയിലെ ആഘോഷങ്ങൾ തടസപ്പെടുത്തിയിരുന്നെങ്കിലും ഇവിടം സാംസ്കാരിക കേന്ദ്രമായി എന്നും നിലകൊണ്ടു. മണ്ഡലിൽ നിലവിൽ 5000ത്തോളം പേർ ഭാഗമാണ്.ഗണേശോത്സവം മാത്രമല്ല ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മണ്ഡൽ ഇടപെടലുകൾ നടത്താറുണ്ട്.


Click it and Unblock the Notifications
