പ്രശാന്ത് കിഷോറിന്റെ പുതിയ നിർദ്ദേശം; നടപ്പാക്കാൻ കോൺഗ്രസ്? പികെയുടെ ലക്ഷ്യം ഇങ്ങനെ.. 5 സംസ്ഥാനങ്ങൾ
ദില്ലി; ദേശീയ തലത്തിൽ വമ്പൻ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യമുറപ്പിക്കാനുള്ള ശ്രമങ്ങളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം പ്രതിപക്ഷ എംപിമാർക്കായി രാഹുൽ പ്രത്യേക വിരുന്നൊരുക്കിയിരുന്നു. കോൺഗ്രസിനെ ആവേശത്തിലാക്കി നൂറിലേറെ എംപിമാരായിരുന്നു വിരുന്നിനെത്തിയത്. യുപിഎ കക്ഷികൾക്ക് പുറമെ തൃണമൂൽ കോമ്‍ഗ്രസ്. സമാജ്വാദി പാർട്ടി, ഇടതുപാർട്ടികൾ എല്ലാം വിരുന്നിന്റെ ഭാഗമായി.
വരും ദിവസങ്ങളിലും ബിജെപിയെ വരിഞ്ഞ് മുറുക്കാൻ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ കോൺഗ്രസ് പുറത്തെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോൺഗ്രസിനായി തന്ത്രങ്ങള് മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഔദ്യോഗികമായി പാർട്ടിയിൽ എത്തുന്നതോടെ മറ്റ് പല അപ്രതീക്ഷിത നീക്കങ്ങളും ഉണ്ടായേക്കാം. അതിന് ഇനി സമയമെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് കോൺഗ്രസ് വൃത്തങ്ങൾ.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും കൂടിക്കാഴ്ച നടത്തിയത് കുറഞ്ഞത് മൂന്ന് തവണയാണെന്നാണ് റിപ്പോർട്ട. ചർച്ചയിൽ പ്രധാനമായും ഉയർന്നത് ഒരു വിഷയം മാത്രമാണ്, കോൺഗ്രസിന്റെ തിരിച്ചുവരവ്. അത് ഉടൻ സാധ്യമാകുമെന്ന ഉറപ്പാണ് പ്രശാന്ത് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.
പാർട്ടിയുടെ വൻ തിരിച്ചുവരവിനായി വൻ പദ്ധതി തന്നെ പ്രശാന്ത് കിഷോർ ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പുതിയൊരു അഡ്വൈസറി കമ്മിറ്റി രൂപീകരിക്കണമെന്ന് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തില്‍ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിർദ്ദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും സമിതിയുടെ ചെയർപേഴ്സൺ. രാഷ്ട്രീയ തിരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ഈ കമ്മിറ്റിയായിരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യ സാധ്യതകൾ, പ്രചരണ തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങളിലായിരിക്കണം സമിതി ഇടപെടേണ്ടത്. താഴെത്തട്ടിൽ നിന്നുള്ളൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചതിന് ശേഷം സമിതി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് മുൻപിൽ വെച്ച് അംഗീകാരം നേടിയെടുക്കണം. അതേസമയം ഈ സമിതിയിലെ അംഗമായി പ്രശാന്തിനേയും ഉൾപ്പെടുത്തണമെന്നതാണ് നിർദ്ദേശം.
അദ്ദേഹം ദേശീയ പദവിയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒരുപക്ഷേ എഐസിസി ജനറൽ സെക്രട്ടറി പദം. . തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന സ്ഥാനം തന്നെയായിരിക്കും ലക്ഷ്യം, ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം ഉടൻ തന്നെ കോൺഗ്രസിൽ സംഘടന തലത്തിൽ വൻ പൊളിച്ചെഴുത്തുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ പ്രശാന്തിന് ഉന്നത പദവി നൽകിയേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്.
നേരത്തേ തന്നെ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനം ഏത് നിലക്കാണ് ബാധിക്കുക എന്നതിനെ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ ഇങ്ങോട്ട് സമീപിച്ചതിനാൽ തന്നെ കൂടുതൽ ആലോചിക്കേണ്ടതില്ലെന്നാണ് ഒരുവിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് നിർണായകമായ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ.
2022 ന്റെ ആദ്യത്തിൽ ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ്, മിസോറാം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ ആയിട്ടാണ് ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് രാഹുലിനെ സംബന്ധിച്ചും കോൺഗ്രസിനെ സംബന്ധിച്ചും നിർണായകമാണ്.
നിലവിൽ ഈ അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. 2017 ൽ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു പാർട്ടിയെ അധികാരത്തിലെത്തിച്ചത്. ഇത്തവണ പാർട്ടിക്കുള്ളിലെ ഭിന്നതകളെ തുടർന്ന് അധികാരം നഷ്ടമായാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും.ഭരണം നഷ്ടപ്പെടാതിരിക്കാൻ പ്രശാന്തിന്റെ സഹായം നേരത്തേ തന്നെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഭ്യർത്ഥിച്ചിരുന്നു.
2017 ൽ യുപിയിലും കോൺഗ്രസ്-സമാജ്വാദി സഖ്യത്തിന് വേണ്ടി പ്രശാന്ത് തന്ത്രങ്ങൾ മെനഞ്ഞെങ്കിലും ഫലിച്ചിരുന്നില്ല. കനത്ത തിരിച്ചടിയായിരുന്നു സഖ്യം നേരിട്ടത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഏറെ പ്രതീക്ഷയിലാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ അഖിലേഷിന്റെ സമാജ്വാദി പാർട്ടി ഇത്തവണ കോൺഗ്രസുമായി സഖ്യമില്ലെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാഹുലിന്റെ വിരുന്നിൽ എസ്പി പങ്കെടുത്തത് യുപിയിൽ നിന്നുള്ള ശുഭ സൂചനയായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിക്കെതിരെ യുപിയിൽ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രബല സമുദായങ്ങളെല്ലാം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലാണ്. അതുമുതലെടുക്കാൻ സാധിച്ചാൽ ബിജെപിയെ വീഴ്ത്താൻ സാധിച്ചേക്കും. ഇതിന് പക്ഷേ എസ്പിക്കോ കോൺഗ്രസിനോ തനിച്ച് സാധിച്ചേക്കില്ല. ഇരു പാർട്ടികളും സഖ്യത്തിലെത്തിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്. സഖ്യം ഗുണം ചെയ്യുമെന്ന നിർദ്ദേശമാണ് നേരത്തേ പ്രശാന്ത് ഇവിടെ മുന്നോട്ട് വെച്ചത്.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കൂടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്നതിനപ്പുറത്തേക്ക് നേതാവ് എന്ന തരത്തിൽ പ്രശാന്ത് ഇടപെടുകയാണെങ്കിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് ഉത്തരാഖണ്ഡ് , ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം തിരിച്ചുപിടിക്കാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്ന കൂടി പശ്ചാത്തലത്തിൽ. അതേസമയം പ്രശാന്തിന്റെ വരവ് കോണ്‍ഗ്രസിനെ പുനരുദ്ധ്ജീവിപ്പിക്കുമെന്നും ഒരുവിഭാഗം നേതാക്കൾ വ്യക്തമാക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ എത്രത്തോളം മികച്ച നിലയിൽ പ്രശാന്തിന് ഇടപെടാൻ സാധിക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.
നേരത്തേ ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് 2019 ൽ പൗരത്വ വിഷയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെ തുടർന്നായിരുന്നു നിതീഷുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പ്രശാന്തിന്റെ ശൈലിയും കോൺഗ്രസ് നേതൃത്വത്തിന് ഉൾക്കൊള്ളാൻ സാധിക്കുമോയെന്നതും ചോദ്യമാണ്. എന്തായാലും സമവായത്തിലൂടെയാകും അന്തിമ തിരുമാനം കൈക്കൊണ്ടേക്കുക.
Recommended Video
മുലായം, ലാലു, അഖിലേഷ്, യുപിയില്‍ മഹാസഖ്യം, കോണ്‍ഗ്രസിന്റെ പ്ലാന്‍ ഇങ്ങനെ, ഒന്നിച്ചിറങ്ങി പ്രതിപക്ഷം