കോണ്‍ഗ്രസിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രശാന്ത്, പരിഹരിക്കേണ്ടത് 3 കാര്യം, എളുപ്പമല്ല, രാഹുല്‍ വരണം
ദില്ലി: കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പ്രശാന്ത് കിഷോര്‍. സംഘടനാപരമായിട്ട് മാത്രമല്ല, അടിസ്ഥാനപരമായി പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേരിടുന്നുണ്ട്. പ്രധാനമായും പണത്തിന്റെ പ്രശ്‌നമാണ് മുന്നിലുള്ളത്. മറ്റൊന്ന് യുവ നേതാക്കളുടെ വലിയ അഭാവമാണ്.
രണ്ടാം നിര നേതാക്കള്‍ കോണ്‍ഗ്രസില്‍ വളരെ കുറവാണ്.കഴിവുള്ള പലരും ബിജെപിയിലേക്ക് പോയി കഴിഞ്ഞു. മൂന്നാമത്തെ പ്രശ്‌നം രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം ആക്ടീവല്ലെന്ന തോന്നല്‍ പല നേതാക്കളിലുമുണ്ട്. അതുകൊണ്ടാണ് ഇവര്‍ മറ്റിടങ്ങളിലേക്ക് പോകാന്‍ തയ്യാറാവുന്നത്.
കോണ്‍ഗ്രസിന്റെ ആദ്യത്തെ വലിയ പ്രശ്‌നം ഫണ്ടിംഗാണ്. പണമില്ലാതെ പ്രചാരണമൊന്നും മുന്നോട്ട് പോകില്ല. യുപിയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് 11000 രൂപ വീതം കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ഫണ്ടിംഗിന്റെ പ്രശ്‌നമുള്ളത് കൊണ്ടാണ്. സംഘടനാ പ്രശ്‌നം മാത്രമല്ല, യുപിയില്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുന്നത്. സംഘടനാ പ്രശ്‌നം പരിഹരിച്ചെങ്കിലും പണമില്ലാത്തത് പ്രശ്‌നമാണ്. ഹരിയാനയില്‍ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അയ്യായിരം രൂപ വീതം കോണ്‍ഗ്രസ് ജനറല്‍ കാറ്റഗറിയില്‍ നിന്ന് മത്സരിക്കുന്നവരോട് ആവശ്യപ്പെട്ടിരുന്നു. എസ്‌സി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് രണ്ടായിരം രൂപയും വാങ്ങിയിരുന്നു.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
അതേസമയം പ്രശാന്ത് ഈ പ്രശ്‌നത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ഓരോ സംസ്ഥാന നേതൃത്വവും മുന്നിട്ടിറങ്ങേണ്ടി വരും. അഹമ്മദ് പട്ടേല്‍ വഹിച്ചിരുന്ന റോളിലേക്ക് കമല്‍നാഥിനെയാണ് പ്രശാന്തും കാണുന്നത്. പികെയുമായി നല്ല ബന്ധമാണ് കമല്‍നാഥിനുമുള്ളത്. ചിന്ദ്വാര മണ്ഡലത്തില്‍ ഇത്രയധികം വികസനം കമല്‍നാഥിന് കൊണ്ടുവരാന്‍ സാധിച്ചതും സ്വകാര്യ കമ്പനികളെ അടക്കം പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ്. കോര്‍പ്പറേറ്റുകളുമായി ദീര്‍ഘകാലമായുള്ള ബന്ധമുണ്ട് കമല്‍നാഥിന്. ഇത് പ്രശാന്ത് ഉപയോഗപ്പെടുത്താനാണ് സാധ്യത.
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തന്നെ സംഭാവനകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ക്രൗണ്ട് ഫണ്ടിംഗ് നടത്താമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് നേരിടുന്നത്. കോണ്‍ഗ്രസ് കോര്‍പ്പറേറ്റുകളുടെ താല്‍പര്യമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നാണ് വിലയിരുത്തല്‍. 2004ല്‍ ആദ്യ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ വരുമാനം 153 കോടിയായിരുന്നു. ബിജെപിയുടെ വരുമാനം 91.5 കോടി രൂപയായിരുന്നു. 2013-14 വരെ കോണ്‍ഗ്രസായിരുന്നു വരുമാനത്തില്‍ മുന്നില്‍. 31 ശതമാനം ബിജെപിയേക്കാള്‍ വരുമാനമുണ്ടായിരുന്നു കോണ്‍ഗ്രസിന്.
അതിന് ശേഷം പിന്നെ കോണ്‍ഗ്രസ് വരുമാനം എന്താണെന്ന് അറിയാത്ത അവസ്ഥയാണ്. 3623 കോടി രൂപയാണ് 2019-20 കാലയളവിലെ ബിജെപിയുടെ വരുമാനം. കോണ്‍ഗ്രസിന്റെ വരുമാനത്തേക്കാള്‍ 400 ശതമാനം വര്‍ധനവാണിത്. കോര്‍പ്പറേറ്റ് മേഖലയാണ് പ്രധാന വരുമാനം കേന്ദ്രം. 90 ശതമാനം ഫണ്ടിംഗും വന്നിരിക്കുന്നത് വന്‍ കമ്പനികളില്‍ നിന്നാണ്. തിരഞ്ഞെടുപ്പ് ജയിക്കുന്ന പാര്‍ട്ടിക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്നു എന്നതാണ് ശരിക്കുമുള്ള പ്രശ്‌നം. 2014ന് ശേഷം ബിജെപി എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുന്നുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ പ്രതിസന്ധി അവസാനിക്കാും.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ശക്തമായി തന്നെ രംഗത്തിറങ്ങിയത് വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിലൂടെ മാത്രമേ കൂടുതല്‍ ഫണ്ട് ലഭിക്കൂ. പ്രശാന്തിന്റെ സേവനം ഇക്കാര്യത്തിലുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കാണ് ഇതിന്റെ ചുമതല. കമല്‍നാഥും അശോക് ഗെലോട്ടുമാണ് ഇതിലുള്ള വിദഗ്ധര്‍. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തില്‍ ദുര്‍ബലമായിരുന്ന ഫണ്ടിംഗ് വര്‍ധിപ്പിക്കുക കെ സുധാകരന്റെ ടാര്‍ഗറ്റായിരിക്കും. ഇത് മെച്ചപ്പെടുമെന്നാണ് സൂചന. കൂടുതല്‍ നേതാക്കള്‍ അടിത്തട്ടിലെത്തുന്നതോടെ ഇത് സാധ്യമാകും.
രണ്ടാമത്തെ ടാര്‍ഗറ്റ് പുതിയ യുവനേതാക്കളെയാണ്. ടാലന്റ് ഹണ്ട് ബീഹാറിലും ഗുജറാത്തിലും രാഹുല്‍ ഗാന്ധിയും പ്രശാന്തും ചേര്‍ന്ന് തുടങ്ങി കഴിഞ്ഞു. കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കം പ്രശാന്തിന്റേതാണ്. എന്നാല്‍ കനയ്യ വന്നാല്‍ അദ്ദേഹത്തിനുള്ള നെഗറ്റീവ് ഇമേജ് ബാധിക്കുമോ എന്ന പേടി കോണ്‍ഗ്രസിനുണ്ട്. ബീഹാറിന്റെ ചുമതലയുള്ള ഭക്തചരണ്‍ ദാസ് പോലും കനയ്യ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തിയത് അറിഞ്ഞിട്ടില്ല. എന്നാല്‍ ജെഡിയുവിലും ആര്‍ജെഡിയിലും പോകാന്‍ പറ്റാത്തത് കൊണ്ടാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുന്നതെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഭൂമിഹാര്‍ വോട്ടിനാണ് കോണ്‍ഗ്രസ് കനയ്യയെ കൊണ്ടുവരുന്നത്.
ഇനി രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവാണ്. അതിന് പ്രശാന്ത് മുന്‍കൈയ്യെടുക്കും. അതിന് മുമ്പ് കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കും. പ്രത്യേക കമ്മിറ്റി മുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വരെയുള്ള മാറ്റങ്ങളാണ് പ്രശാന്ത് ഒരുക്കുന്നത്. ഇത് മൂന്നുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളായി പ്രശാന്ത് കണ്ടെത്തിയിരിക്കുന്നത്. യുപി ഒഴിച്ചുള്ള ബാക്കി എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ് വിജയിക്കുമെന്ന് തന്നെയാണ് പ്രശാന്തിന്റെ ടീം പറയുന്നത്. പക്ഷേ അതിന് മുമ്പ് ചെറിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പറഞ്ഞ് തീര്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Recommended Video