രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ
ചണ്ഡീഗഡ്; കൊവിഡ് കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വൻ തിരിച്ചുവരവിന്റെ ലക്ഷണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാർ വീഴ്ചകൾ വിമർശനത്തിന് വിധേയമായപ്പോൾ മികച്ച പ്രവർത്തനങ്ങളിലൂടെ സാഹചര്യം നേരിടാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്.
ഈ ഊർജ്ജം ആയുധമാക്കാൻ ഒരുങ്ങുകയാണ് പാർട്ടി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള പടയൊരുക്കങ്ങൾ കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. പഞ്ചാബിൽ ഭരണതുടർച്ചയ്ക്കായി നിർണായക തിരുമാനങ്ങൾക്കാണ് പാർട്ടി ഒരുങ്ങുന്നത്.

10 വർഷത്തിന് ശേഷം
10 വർഷത്തിന് ശേഷമാണ് 2017 ൽ പഞ്ചാബിൽ കോൺഗ്രസ് അധികാരം പിടിച്ചത്. ബിജെപി-അകാലിദൾ സർക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു അത്.77 സീറ്റായിരുന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. ബിജെപിക്കൊപ്പം ആം ആദ്മിയായിരുന്നു കോൺഗ്രസിന്റെ മുഖ്യഎതിരാളി.

അപ്രതീക്ഷിത തിരിച്ചടി
2014 ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയം ആയുധമാക്കികൊണ്ടായിരുന്നു ആം ആദ്മി നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നാല് സീറ്റായിരുന്നു അന്ന് ആപിന് ലഭിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ആം ആദ്മി അപ്രതിക്ഷിത തിരിച്ചടി നേരിട്ടു. 22 സീറ്റായിരുന്നു ആം ആദ്മിക്ക് ലഭിച്ചത്.

വൻ മുന്നൊരുക്കങ്ങൾ
കോൺഗ്രസിന്റെ വിജയത്തിന് വഴി തെളിയിച്ചത് മുൻ ജെഡിയു നേതാവും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ചേർന്നായിരുന്നു. 143 പേജുള്ള പ്രകടന പത്രിക, കോഫി വിത് ക്യാപ്റ്റൻ തുടങ്ങി പതിവില്ലാത്ത മുന്നൊരുക്കങ്ങൾ പ്രശാന്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ക്യാമ്പിൽ നടന്നു.

10 പ്രമുഖ ബിജെപി നേതാക്കൾ
നവജ്യോത് സിങ്ങ് സിദ്ദു ഉൾപ്പെടെയുള്ള 10 ഓളം പ്രമുഖ ബിജെപി നേതാക്കൾ കോൺഗ്രസിൽ എത്തിയതും പാർട്ടിക്ക് ഗുണകരമായി. എന്നാൽ 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ച കോൺഗ്രസിന് അത്ര എളുപ്പമായേക്കിയില്ല. ഈ സാഹചര്യത്തിൽ അധികാരം പിടിക്കാൻ പികെ ഫാക്ടർ തന്നെ പയറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് വിവരം.

പികെ ഫാക്ടർ
ഭരണ തുടർച്ച ഉറപ്പാക്കാൻ പ്രശാന്ത് കിഷോറിന്റെ പിന്തുണ വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി വിജയത്തിന് പിന്നാലെ തന്നെ അമരീന്ദർ സിംഗ് പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ടിരുന്നു. ഇത്തവണ ആം ആദ്മിക്ക് വേണ്ടി പഞ്ചാബിൽ പ്രശാന്ത് കിഷോർ ചുക്കാൻ പിടിക്കുമോയെന്ന ഭയം കോൺഗ്രസിന് ഉണ്ട്.

ആംആദ്മിക്ക് ദില്ലിയിൽ
ദില്ലിയിൽ മൂന്നാം തവണ അധികാരം പിടിക്കാൻ ആം ആദ്മിയെ തുണച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. ദില്ലിയിലെ വിവജയത്തോടെ എഎപിയും അരവിന്ദ് കെജരിവാളും ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ്. ഈ സാഹചര്യത്തിൽ 2020 ലെ പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം എഎപിക്കം കെജ്രിവാളിനും നിർണായകമാണ്.

22 സീറ്റുകൾ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും 24 ശതമാനം വോട്ടും മുഖ്യപ്രതിപക്ഷ സ്ഥാനവും മോശമല്ലാത്ത പ്രകടനമായാണ് വിലയിരുത്തപ്പെട്ടത്. പഞ്ചാബിൽ ഇതിനോടകം തന്നെ അധികാരം പിടിക്കാനുള്ള മുന്നൊരുക്കങ്ങൾ ആം ആദ്മി നടത്തുന്നുണ്ട്.

സിദ്ധുവിനെ എത്തിക്കുമോ
അമരീന്ദർ സിംഗുമായി ഇടഞ്ഞ് നിൽക്കുന്ന നവജ്യോത് സിംഗ് സിദ്ധുവിനെ മുന്‍ നിര്‍ത്തി പഞ്ചാബ് പിടിക്കാനാണ് ആപ്പിന്‍റെ നീക്കം.ആം ആദ്മിയിലെ ഉൾപോരാണ് പാർട്ടിക്ക് പ്രതിസന്ധി തീർക്കുന്നത്. എന്നാൽ ദില്ലി തിരഞ്ഞെടുപ്പിന് ശേഷം വ്യത്യസ്ത വിമത ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ആം ആദ്മി നടത്തുന്നുണ്ട്. സിദ്ധുവിനെ കോൺഗ്രസിൽ നിന്നും ആപ് ചാടിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

നിരവധി തവണ ചർച്ച
ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിനെ കൂട്ടുപിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇതിനോടകം നിരവധി തവണ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് ബന്ധപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി അമരീന്ദർ സിംഗ് നേരിട്ടാണ് ചർച്ചകൾ നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രശാന്തിനെ എത്തിക്കാൻ സോണിയാ ഗാന്ധി തന്നെ ഇടപെട്ടേക്കുമെന്നുള്ള സൂചനകളും ഉണ്ട്.

കണ്ടീഷൻ ഇതാണ്
മൂന്ന് മാസം മുൻപ് അമരീന്ദറും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഈ ആവശ്യം ഉന്നയിച്ച് സന്ദർശിച്ചിരുന്നു. അധികാരത്തിൽ ഏറുമ്പോൾ നൽകിയ 9 പ്രധാന വാഗ്ദാങ്ങൾ നടപ്പാക്കാനാണ് പ്രശാന്ത് കിഷോർ മുഖ്യനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വീട്ടിൽ ഒരു ജോലി. 2500 രൂപ തൊഴിലില്ലായ്ന വേതനം, കുറഞ്ഞ നിരക്കിൽ ഭക്ഷണ പദ്ധതി, യുവാക്കൾക്ക് ഫ്രീ മൊബൈൽ, അഞ്ച് ലക്ഷം ദരിദ്രർക്ക് വീട് തുടങ്ങിയവയായിരുന്നു സർക്കാർ വാദ്ഗാദാനങ്ങൾ.

പൂർത്തീകരിക്കുന്നു
അതേസമയം പദ്ധതികൾ ഓരോന്നും പൂർത്തീകരിച്ച് വരികയാണെന്നാണ് കോൺഗ്രസ് പ്രശാന്ത് കിഷോറിനെ അറിയിച്ചിരിക്കുന്നത്. 2022 ൽ കോൺഗ്രസിന് വേണ്ടി പ്രശാന്ത് കിഷോർ തന്നെ എത്തിയേക്കുമെന്നുള്ള ചർച്ചകൾ തന്നെയാണ് പാർട്ടിയിൽ സജീവമായിരിക്കുന്നത്.












Click it and Unblock the Notifications