മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രാഷ്ട്രീയ തന്ത്രജ്ഞനും മുന്‍ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോര്‍. ദി വയറിനുവേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയത്.
പ്രവര്‍ത്തി പരിചയമാണ് മോദിയുടെ ഏറ്റവും വലിയ ശക്തിയെന്നാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നത്. തുടക്കകാലത്ത് 10 മുതല്‍ 12 വര്‍ഷത്തോളം അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. പിന്നീട് ഒരു ദശാബ്ദത്തോളം ബിജെപി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇവിടെ നിന്നാണ് അദ്ദേഹം പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും പ്രശാന്ത് കിഷോറ്‍ വ്യക്തമാക്കുന്നു.
പ്രവര്‍ത്തിപരിചയം
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി 12 വര്‍ഷം ആ പദവിയില്‍ ഇരുന്നു. ഇപ്പോള്‍ അദ്ദേഹം 6 വര്‍ഷമായി പ്രധാമന്ത്രി കസേരയില്‍ ഇരിക്കുന്നു. ഇത്ര ദീര്‍ഘമായ അനുഭവപരിചയം അദ്ദേഹത്തിന്‍റെ ഏറ്റവലും വലിയ ശക്തിയായി അംഗീകരിക്കുക തന്നെ വേണമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു.
തുടക്കം
2012 ല്‍ നരേന്ദ്ര മോദിക്കൊപ്പം പബ്ലിക് ഹെൽത്ത് കൺസൾട്ടന്റായിട്ടാണ് പ്രശാന്ത് കിഷോറ്‍ പ്രവർത്തിക്കാൻ തുടങ്ങിയത്. അക്കാലത്ത് കിഷോറിന്റെ രാഷ്ട്രീയ കഴിവുകൾ തിരിച്ചറിഞ്ഞ മോദി അത് ഉപയോഗിക്കാൻ തുടങ്ങുകയായിരുന്നു. കിഷോർ മോദിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി മാറിയപ്പോൾ അവരുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.
2014 മുതൽ
അവിടെ നിന്നാണ് കിഷോര്‍ ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ തന്ത്രജ്ഞനായി വളരുന്നത്. 2014 മുതൽ നിതീഷ് കുമാർ, അമരീന്ദർ സിംഗ്, അരവിന്ദ് കെജ്‌രിവാൾ, വൈഎസ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുടെ പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് വിജയത്തിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
മോദിയിലൂടെ
മോദി തന്നിലെ രാഷ്ട്രീയ പ്രതിഭയെ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുവെന്ന് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ കിഷോർ വ്യക്തമാക്കുന്നു, തന്റെ സർവ്വകലാശാലാ കാലം മുതൽ തന്നെ തന്‍റെ നിലനിൽപ്പിനെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ അത് ഉപയോഗിക്കാനുള്ള അവസരം മോദിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ച് പ്രവര്‍ത്തിക്കില്ല
സത്യാവസ്ഥ ഇതൊക്കെയാണെങ്കിലും മോദിയുമായി ഇനിയൊരിക്കല്‍ കൂടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ രണ്ട് വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇനിയൊരു കൂടിച്ചേരലിന്‍റെ സാഹചര്യമില്ല.
ദൗര്‍ബല്യം
'ദയയുടെ അഭാവം' ആണ് മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നാണ് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ദയയുടെ അഭാവം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കരുതലും പൊറുക്കുവാനുള്ള കഴിവും ഇല്ലാത്തത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
ഒരേയൊരു പരാജയം
തന്‍റെ ഒരേയൊരു പരാജയമായി കാണുന്നത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രചാരണമാണ്. കോണ്‍ഗ്രസ് പലപ്പോഴും ലക്ഷ്യം മാറ്റിക്കൊണ്ടിരുന്നു. അതെ തുടര്‍ന്ന് തന്ത്രങ്ങളും മാറ്റിക്കൊണ്ടിരിക്കേണ്ടി വന്നു. വോട്ടിങ് ദിവസത്തിന് വളരെ മുമ്പ് തന്നെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തനിക്ക് മനസ്സിലായിരുന്നു.
ചിരി മാത്രം
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന്‍റെ ചുമതല ഒഴിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടരാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഒരു അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഒരു തിരഞ്ഞെടുപ്പ് എങ്ങനെ നടത്തരുതെന്ന് എന്നതിനെ ഇത് സൂചിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
എല്ലാ കാര്യങ്ങളിലും
ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ വഹിക്കുന്ന ചുമലതലകളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പ്രചാരണ തന്ത്രം രൂപീകരിക്കുന്നതും നിര്‍വ്വഹിക്കുന്നതും ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും താന്‍ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാലും അവരോടൊക്കെ വളരെ അടുത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
നിരസിച്ചു
അവര്‍ക്കിടയില്‍ തനിക്ക് വലിയ വിശ്വാസവും അഭിപ്രായ സ്വാതന്ത്രവും ഉണ്ടാവും. വ്യക്തികളുമായോ രാഷ്ട്രീയ പാർട്ടികളുമായോ അവരുടെ പ്രചാരണ പരിപാടികൾ ഏറ്റെടുക്കാൻ സമ്മതിച്ചതിലും കൂടുതല്‍ താന്‍ അത് നിരസിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ബാത്ത് ബീഹാർ കി പ്ലാറ്റ്ഫോം'
അടുത്ത പത്തുവർഷത്തിനുള്ളിൽ പാർലമെന്റിന്റെ ഇരുസഭകളിലും എംപിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നൊന്നും താന്‍ കരുതുന്നില്ല. ജനങ്ങള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിനാലാണ് ഫെബ്രുവരിയില്‍ 'ബാത്ത് ബീഹാർ കി പ്ലാറ്റ്ഫോം' ആരംഭിച്ചത്.
എംഎൽഎ ആകാം
എന്നാല്‍ 6 മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രാഷ്ട്രീയ പാർട്ടിയായി ഈ പ്ലാറ്റ്ഫോമിനെ മാറ്റുമോ എന്ന ചോദ്യത്തെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. എന്നിരുന്നാലും, അടുത്ത 10 വർഷത്തിനുള്ളിൽ താൻ ഒരു എംഎൽഎ ആകാൻ തയ്യാറാണെന്ന് കിഷോർ വെളിപ്പെടുത്തി, കാരണം ഇത് അടിത്തട്ടിൽ പ്രവര്‍ത്തിക്കുന്നതിന്‍റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.
മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം
കളത്തിലിറങ്ങി ഡികെ ശിവകുമാറും; മോദിയോട് പ്രത്യേക ആവശ്യം, ഈ സഹായം ഉടന്‍ പ്രഖ്യാപിക്കണം