ബിജെപിയെ നേരിടാനുറച്ച് മമത; ലക്ഷ്യമിടുന്നത് നിതീഷ് കുമാറുമായുളള സഖ്യം? എൻഡിഎയ്ക്ക് പുറത്തേയ്ക്കോ?
കൊൽക്കത്ത: ബംഗാൾ ഭരണം പിടിക്കാൻ ലക്ഷ്യമിടുകയാണ് ബിജെപി. ഏതു വിധേനെയും ബിജെപിയെ സംസ്ഥാനഭരണം പിടിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് മമതാ ബാനർജിയുടെ ലക്ഷ്യം. ലക്ഷ്യത്തിനായി ജെഡിയു വൈസ്പ്രസിഡന്‍ഡ് പ്രശാന്ത് കിഷോറാണ് മമതക്ക് തുണ. വരുന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോറായിരിക്കും.
രാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾ
നിതീഷ് കുമാറിന്റെ അനുവാദത്തോടെയാണോ പ്രശാന്ത് കിഷോറിന്റെ മമതാ കൂട്ടുകെട്ട് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ബിജെപിയുടെ സഖ്യകക്ഷിയാണ് നിലവില്‍ ജെഡിയു. എന്നാൽ ഒരു കേന്ദ്രമന്ത്രിസ്ഥാനം മാത്രം നൽകിയതോടെ ബിജെപിയുമായി ഉടക്കിലാണ് നിതീഷ് കുമാർ. അധികാരത്തില്‍ വന്ന ബിജെപി സഖ്യകക്ഷികളെ കാര്യമായി പരിഗണിച്ചില്ല എന്ന പരാതി നിലവിലുണ്ട്. ഇതോടെ ജെഡിയു എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
ബംഗാളിൽ ഭരണം പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ മമതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ പ്രശാന്ത് കിഷോറിനെ നിതീഷ് കുമാർ വിലക്കിയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതോടെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് പഴയ പഴയ സുഹൃത്തുക്കളുമായി നിതീഷ് കുമാർ കൈകൊടുത്തേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിരിക്കുകയാണ്. ബിഹാറില്‍ മാത്രമാണ് നിലവില്‍ ബിജെപി യുമായി പാര്‍ട്ടിക്ക് സഖ്യം ഉളളത്.
തൊട്ടടുത്തുളള ജാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു തനിച്ചാണ് മത്സരിക്കുന്നത്. കിഷോറിന്റെ പുതിയ രാഷ്ട്രീയ നീക്കം ഒരു പക്ഷേ ജെഡിയുവിന് വേണ്ടി പുതിയ സമവാക്യങ്ങൾ രൂപികരിക്കാനാണോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.