കോൺഗ്രസിന് വേണ്ടി പ്രശാന്ത് കിഷോർ ടീം ഗുജറാത്തിലേക്ക്? സാഹചര്യങ്ങൾ വിലയിരുത്തും
ദില്ലി; ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇനിയൊരു തിരിച്ചുവരവിന് ഗുജറാത്ത്,ഹിമാചൽ തിരഞ്ഞെടുപ്പിലെ മുന്നേറ്റം അനിവാര്യമാണെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബി ജെ പിയെ മലർത്തിയടിക്കാൻ സാധിച്ചാൽ അത് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിക്ക് ഊർജം നൽകുമെന്നും നേതൃത്വം കരുതുന്നുണ്ട്.
'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ
എന്നാൽ ബി ജെ പിയുടെ കോട്ട പിടിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പാർട്ടി തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ. ഇതോടെ ഗുജറാത്ത് പിടിക്കാൻ തന്ത്രം മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സഹകരണം തേടിയിരിക്കുകയാണ് കോൺഗ്രസ്. സാഹചര്യം വിലയിരുത്താൻ പ്രശാന്ത് ടീം ഗുജറാത്തിൽ എത്തിയിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യു പി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കോൺഗ്രസിലേക്ക് ചേക്കേറുമെന്നും പാർട്ടിക്കായി തന്ത്രം മെനയുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് പ്രശാന്ത് നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുമായി പ്രശാന്ത് ബന്ധം തുടർന്ന സാഹചര്യത്തിൽ കോൺഗ്രസ് ഈ നീക്കത്തിൽ നിന്നും പിൻമാറി. ഗോവയിൽ ഉൾപ്പെടെ തൃണമൂലിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിയോടെ ഇനിയൊരു തിരിച്ചു വരവിന് പ്രശാന്തിനെ പോലൊരാളുടെ സഹകരണം ആവശ്യമാണെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. ഇതോടെ മാസങ്ങൾക്ക് മുൻപ് അവസാനിപ്പിച്ച സഹകരണ ചർച്ചകൾ കോൺഗ്രസ് വീണ്ടും പൊടിതട്ടിയെടുത്തു. ഇതിനോടകം തന്നെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രശാന്തും ടീമും ഗുജറാത്തിൽ എത്തി രാഷ്ട്രീയ സാഹചര്യങ്ങൾ പഠിക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ പ്രശാന്ത് കിഷോറോ കോൺഗ്രസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശാന്തിനെ സഹകരിപ്പിക്കുന്നതിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് വലിയ താത്പര്യമുണ്ട്.

എന്നാൽ പ്രശാന്തിന്റെ വരവ് ഗുജറാത്ത് കോൺഗ്രസിൽ വലിയ ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ പാട്ടീദാർ സമുദായത്തിലെ ഉന്നത വ്യക്തിയായ നരേഷ് പട്ടേലിനെ കോൺഗ്രസിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നുമാണ് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്ന നിബന്ധന എന്നാണ് വിവരം.സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടെ ശക്തമായ സ്വാധീനമുള്ള നരേഷിന്റെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത നേതാവിനെ ഉയർത്തി കാട്ടുന്നത് തെറ്റായ സന്ദേശം നൽകുമെന്നതാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളുടെ പരാതി.
Recommended Video

പി സി സി അധ്യക്ഷൻ ജഗദീഷ് ഠാക്കുറും വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദിക്ക് പട്ടേലും തമ്മിൽ അധികാര വടംവലി ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ രൂക്ഷമാണ്. പുറത്തുനിന്നുള്ള നേതാവിന്റെ വരവ് ഈ തർക്കം ഇരിട്ടിയാക്കുകയേ ഉള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതൊരുപക്ഷേ നേതാക്കളുടെ കൊഴിഞ്ഞ് പോക്കിന് ഉൾപ്പെടെ കാരണമായേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്. എന്തായാലും അന്തിമാ തിരുമാനം രാഹുൽ ഗാന്ധിയുടേതാണ്. അതത്ര എളുപ്പമായേക്കില്ലെന്ന് തന്നെയാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications