ഉഷ ഭാര്യയായിരുന്നില്ല, ജീവനായിരുന്നു.. പോലീസ് ചവിട്ടി വീഴ്ത്തി കൊന്നത് മൂന്ന് മാസം ഗർഭിണിയെ!
ചെന്നൈ: ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ ട്രാഫിക് പോലീസിന്റെ ക്രൂരതകള്‍ക്ക് പലരും ഇരയായിട്ടുണ്ട്. വാഹനം നിര്‍ത്താതെ പോയി പിന്തുടര്‍ന്ന് മര്‍ദിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.
പിന്തുടര്‍ന്ന് എത്തിയ പോലീസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത് ഗര്‍ഭിണിയായ ഉഷ എന്ന യുവതിയാണ്. ഉഷയുടെ മരണത്തില്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചോരയില്‍ കുളിച്ച കിടക്കുന്ന ഭാര്യയെ കയ്യിലേന്തിയുള്ള ധര്‍മരാജയുടെ ചിത്രം ആരുടേയും കണ്ണ് നനയിക്കും. ഉഷ മരിച്ചുവെന്ന് രാജയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.
കണ്ണില്ലാത്ത ക്രൂരത
തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച രാത്രിയാണ് തമിഴ്‌നാടിനെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. ധര്‍മരാജയും ഗര്‍ഭിണിയായ ഭാര്യ ഉഷയും സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി തിരുച്ചിറപ്പള്ളിയിലേക്ക് വരികയായിരുന്നു. അതിനിടെ പോലീസ് വഴി തടഞ്ഞു. കുറച്ച് മുന്നിലേക്കാണ് ബൈക്ക് നിര്‍ത്തിയത്. അടുത്തെത്തിയ പോലീസ് കോളറില്‍ പിടിച്ച ശേഷം ബൈക്കിന്റെ ചാവി ഊരിമാറ്റി. ചോദിച്ച രേഖകളെല്ലാം രാജ നല്‍കി. എന്നാല്‍ 100 രൂപ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു, രേഖകള്‍ ഉള്ളപ്പോള്‍ ഫൈന്‍ എന്തിനാണ് എന്ന് രാജ തിരിച്ച് ചോദിച്ചു.
പോലീസ് ചവിട്ടി വീഴ്ത്തി
ഇതോടെ താക്കോല്‍ നല്‍കി പോലീസ് പോയി. എന്നാല്‍ ഇന്‍പെക്ടറായ കാമരാജന്‍ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നു. പോലീസ് പിറകെ വരുന്നത് കണ്ട ധര്‍മ്മരാജ വണ്ടിയുടെ വേഗത കൂട്ടി. എന്നാല്‍ പിന്നാലെയെത്തിയ കാമരാജന്‍ ബൈക്ക് ചവുട്ടി വീഴ്ത്തുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന ഉഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കാമരാജിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ കാമാരാജിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.
മൂന്ന് മാസം ഗർഭിണി
റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഉഷയെ വാരിയെടുത്ത് കരയുന്ന ധര്‍മ്മരാജയുടെ ചിത്രം കണ്ണ് നനയിക്കുന്നതാണ്. അത് മാത്രമല്ല ആശുപത്രിയില്‍ ഭാര്യയുടെ ആഭരണം ഏറ്റുവാങ്ങി വിങ്ങിപ്പൊട്ടുന്ന രാജയുടെ ചിത്രവും വേദനയോടെയല്ലാതെ കാണാനാവില്ല. തനിക്ക് അവള്‍ ഭാര്യ ആയിരുന്നില്ല, ജീവനായിരുന്നുവെന്ന് ധര്‍മ്മരാജ പറയുന്നു. ഉഷയും ധര്‍മ്മരാജയും പ്രണയ വിവാഹം ചെയ്തവരാണ്. ഒരു തവണ ഉഷ ഗര്‍ഭിണി ആയെങ്കിലും അത് അലസിപ്പോയത് ഇരുവര്‍ക്കും വലിയ വേദന ആയിരുന്നു.
പിന്തുടർന്ന് വന്ന് അക്രമം
വീണ്ടും ഉഷ ഗര്‍ഭിണിയായപ്പോള്‍ കുടുംബം വളരെ സന്തോഷത്തിലായിരുന്നു. മരിക്കുമ്പോള്‍ ഉഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പോലീസുകാരന്‍ ഒരിക്കല്‍ കൂടി ചോദിച്ചിരുന്നുവെങ്കില്‍ താന്‍ പണം നല്‍കുമായിരുന്നു എന്ന് രാജ പറയുന്നു. എന്നാല്‍ പോയ്‌ക്കോളൂ എന്ന് പറഞ്ഞ് തങ്ങളെ പോകാന്‍ അനുവദിച്ച ശേഷമാണ് പിന്തുടര്‍ന്ന് വന്ന് ക്രൂരത കാട്ടിയതെന്ന് രാജ വേദനയോടെ പറയുന്നു. ഏഴ് കിലോമീറ്ററോളമാണ് എസ്‌ഐ തങ്ങളെ പിന്തുടര്‍ന്ന് വന്ന് ആക്രമിച്ചതെന്നും ധര്‍മ്മരാജ പറയുന്നു. പാപനാശം സ്വദേശികളാണ് ഉഷയും ധർമ്മരാജയും.
പോലീസുകാരൻ ജയിലിൽ
തങ്ങളെ ചവുട്ടി വീഴ്ത്തിയത് അന്നവിടെ കൂടി നിന്നവര്‍ ചോദ്യം ചെയ്തുവെങ്കിലും പോലീസ് അവരെയെല്ലാം അടിച്ച് ഓടിക്കുകയായിരുന്നു. അത് മാത്രമല്ല ഈ ക്രൂരതയ്ക്ക് എതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്ത് വലിയ അന്യായമാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് രാജ ചോദിക്കുന്നു. രാജയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ധര്‍മ്മരാജയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും സഹായമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!
ഹസിൻ ജഹാന് ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി