ഗർഭിണിയായ യുവതിയെ ഓട്ടോയിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു... സംഭവം ഡോക്ടറെ കാണിച്ച് മടങ്ങവേ...
അർദ്ധബോധാവസ്ഥയിലായിരുന്ന യുവതി തന്നെയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായ കാര്യം ഭർത്താവിനോട് പറഞ്ഞത്.
ദില്ലി: ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. മൂന്നു മാസം ഗർഭിണിയായ യുവതി ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഹരിയാനയിലെ മനേസർ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മൂന്ന് മാസം ഗർഭിണിയായ യുവതി ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡോക്ടറെ കാണാൻ പോയിരുന്നു. ഭർത്താവിനോടൊപ്പം സൈക്കിളിലായിരുന്നു ആശുപത്രിയിൽ പോയത്. തുടർന്ന് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം ഷെയർ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങി. ഈ യാത്രയ്ക്കിടെയാണ് ഓട്ടോ ഡ്രൈവറടക്കം മൂന്ന് പേർ ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.
മനേസറിൽ...
ഹരിയാനയിലെ മനേസർ ഗ്രാമത്തിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ 23കാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. മൂന്ന് മാസം ഗർഭിണിയായ യുവതിയ്ക്ക് വെള്ളിയാഴ്ച രാവിലെ മുതൽ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജോലിക്ക് പോയ ഭർത്താവിനെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തി. ദേഹാസ്വാസ്ഥ്യം രൂക്ഷമായതോടെ ദമ്പതികൾ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു. ഭർത്താവിന്റെ സൈക്കിളിലായിരുന്നു ഇരുവരുടെയും യാത്ര.
വീട്ടിലേക്ക് മടങ്ങാൻ...
മനേസറിലെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ച യുവതിയെ വിശദമായ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് പോകാൻ അനുവദിച്ചു. എന്നാൽ ഗർഭിണിയായതിനാലും അവശയായതിനാലും ഭാര്യ സൈക്കിളിൽ സഞ്ചരിക്കേണ്ടെന്ന് ഭർത്താവ് തീരുമാനിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം തന്നെയാണ് ഭാര്യയെ ഷെയർ ഓട്ടോയിൽ വീട്ടിലേക്ക് കയറ്റിവിട്ടത്. ഭർത്താവ് സൈക്കിളിലും വീട്ടിലേക്ക് തിരിച്ചു.
റോഡരികിൽ...
എന്നാൽ ഭർത്താവ് വീട്ടിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഓട്ടോയിൽ വന്ന ഭാര്യ വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് യുവതിക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും യുവതിയെ കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് അവശയായ നിലയിലായിരുന്നു യുവതി. അർദ്ധബോധാവസ്ഥയിലായിരുന്ന യുവതി തന്നെയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായ കാര്യം ഭർത്താവിനോട് പറഞ്ഞത്.
പീഡിപ്പിച്ചു...
ഷെയർ ഓട്ടോയിൽ കയറിയ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഓട്ടോ ഡ്രൈവറടക്കമുള്ള മൂന്നുപേർ പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. എന്തോ ഗുളിക ബലമായി കഴിപ്പിച്ച ശേഷമായിരുന്നു പീഡനം. ഗുളിക കഴിച്ചതോടെ താൻ അബോധാവസ്ഥയിലായെന്നും, മണിക്കൂറുകൾക്ക് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്നും യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും സ്വകാര്യഭാഗങ്ങളിൽ നിന്ന് അമിതമായ രക്തസ്രാവമുണ്ടായതിനാൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
അപകടനില തരണം ചെയ്തു...
ബലാത്സംഗത്തിനിരയായതിന് പിന്നാലെ യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആദ്യം മനേസറിലെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ച യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം, യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ മനേസർ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും, ഉടൻതന്നെ പ്രതികൾ പിടിയിലാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം? കുമ്മനത്തിനും തടസമില്ല... മാസം മൂന്നര ലക്ഷം രൂപ ശമ്പളം..