ഗർഭിണിയായ മുസ്ലീം സ്ത്രീയെ കൈയ്യേറ്റം ചെയ്ത് ആശുപത്രി ജീവനക്കാർ; കുഞ്ഞ് മരിച്ചു,ഞെട്ടൽ
ദില്ലി; രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഗർഭിണിയായ മുസ്ലീം സ്ത്രീയെ ആശുപത്രി അധികൃതർ കൈയ്യേറ്റം ചെയ്തതായി പരാതി. ജാർഖണ്ഡിലെ ജംഷഡ്പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മുസ്ലീം ആയതിനാൽ ആശുപത്രി പ്രവർത്തകർ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായും മുഖ്യമന്ത്രിയ്ക്ക് എഴുതിയ പരാതിയിൽ യുവതി ആരോപിച്ചു. ദി വയറാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വിശദാംശങ്ങളിലേക്ക്
വർഗീയ അധിക്ഷേപം
പ്രദേശവാസിയായ റിസ്വാന ഖാത്തൂൺ എന്ന സ്ത്രീയ്ക്കാണ് ആശുപത്രി അധികൃതരിൽ നിന്ന് വർഗീയ അധിക്ഷേപം നേരിടേണ്ടി വന്നത്. വ്യാഴാഴ്ചയാണ് റിസ്വാന ആശുപത്രിയിൽ ചികിത്സ തേടി പോയത്. അവിടെ വെച്ച് തന്റെ മതം പറഞ്ഞ് ആശുപത്രി ജീവനക്കാർ അധിക്ഷേപിച്ചതായും മർദ്ദിച്ചതായും യുവതി പറയുന്നു.
കുഞ്ഞ് മരിച്ചു
അമിത രക്തസ്രാവം ഉണ്ടായിതിനെ തുടർന്ന് തറയിലേക്ക് ഒലിച്ചിറങ്ങിയ രക്തം തുടച്ച് വൃത്തിയാക്കാൻ തന്നോട് അധികൃതർ ആവശ്യപ്പെട്ടതായും കൊവിഡ് വൈറസ് പരത്തുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും റിസ്വാന ആരോപിച്ചു. പീഡനം സഹിക്കവയ്യാതായോടെ മറ്റൊരു സ്വാകര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും ഇതിനിടയിൽ തന്റെ കുഞ്ഞ് മരിച്ചുവെന്നും റിസ്വാന പറഞ്ഞു.
തറ തുടയ്ക്കാൻ ആവശ്യപ്പെട്ടു
സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ദ് സോറന് റിസ്വാന പരാതി നൽകി. ആശുപത്രിയിലെത്തിയ തന്നെ ഒരു ജീവനക്കാരൻ മതം പറഞ്ഞ് അധിക്ഷേപിച്ചു. അദ്ദേഹത്തെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ സാധിക്കും, അവശനിലയിലായിരുന്ന എന്നോട് തറയിൽ ഒഴുകിയ രക്തം വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. ആ സമയം താന്റെ ശീരരം വിറച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് അതിന് സാധിച്ചില്ല, പരാതിയിൽ റിസ്വാന പറഞ്ഞു.
ചെരിപ്പ് കൊണ്ട് അടിച്ചു
എന്നെ അവർ ചെരിപ്പ് കൊണ്ട് അടിച്ചു. ഞാൻ ഞെട്ടിപ്പോയി. ഈ സംഭവങ്ങളെ തുടർന്ന് ഞാൻ അടുത്തുള്ള മറ്റൊരു നഴ്സിംഗ് ഹോമിലേക്ക് പോയി എന്നാൽ അതിനിടയിൽ തന്റെ കുഞ്ഞ് മരിച്ചിരുന്നു. ചികിത്സ നിഷേധിച്ചതും ആശുപത്രിക്കാരിൽ നിന്നുണ്ടായ ദുരനുഭവവുമാണ് തനിക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമായതെന്നും കത്തിൽ റിസ്വാന ആരോപിച്ചു.
കുഞ്ഞിനെ നഷ്ടപെടില്ലായിരുന്നു
ശരിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും റിസ്വാന കൂട്ടിച്ചേർത്തു. അതേസമയം സോഷ്യൽ മീഡിയയിലൂടെയാണ് താൻ സംഭവം അറിഞ്ഞതെന്നായിരുന്നു പരാതിയിൽ പോലീസ് എസ്എസ്പി അനൂപ് ഭിരാതെയുടെ പ്രതികരണം.
മൂന്നംഗ സമിതി
ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എംജിഎം ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്, ബന്ധപ്പെട്ട (സാച്ചി) പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഭർതൃ സഹോദരൻ
അതേസമയം ആശുപത്രി അധികൃതർക്കെതിരെ റിസ്വാനയുടെ ഭർതൃ സഹോദരൻ മുനീർ രംഗത്തെത്തി. മുനീറായിരുന്നു റിസ്വാനയ്ക്കൊപ്പം ആശുപത്രിയിൽ പോയത്. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം തീർത്തും കഠിനമായിരുന്നു, രോഗിയെ ചികിത്സിച്ച് പരിപാലിക്കുന്നതിനുപകരം, അധിക്ഷേപിക്കുകയാണ് ചെയ്തത്., മുനീർ പറഞ്ഞു.
നീതി ലഭിക്കണം
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇല്ലേങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. തങ്ങൾക്ക് നീതി ലഭിക്കണമെന്നും റിസ്വാനയുടെ ഭർത്താവ് ഷമീം പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഷമീം.