കോൺഗ്രസിലെ 'കൗരവരുടെ' ലിസ്റ്റ് തയ്യാറാക്കണം; ഗുജറാത്ത് പിടിക്കാൻ തന്ത്രം മെനഞ്ഞ് രാഹുൽ
ദില്ലി; പാർട്ടിയിലെ 'കൗരവരുടെ' ലിസ്റ്റ് തയ്യാറാക്കണമെന്ന് പ്രവർത്തകരോട് രാഹുൽ ഗാന്ധി. അത്തരക്കാർ എസി റൂമിലിരുന്ന് യാതൊരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും ഇക്കൂട്ടരാണ് ബി ജെ പിയിലേക്ക് കൂറുമാറുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

ബി ജെ പിക്കെതിരേയും രാഹുൽ ആഞ്ഞടിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ. അവർക്ക് സി ബി ഐയും ഇഡിയും, പോലീസും ഗുണ്ടകളും ഉണ്ട് ,രാഹുൽ പറഞ്ഞു. എന്നാൽ ഇതൊന്നും വലിയ കാര്യമേയല്ല. സത്യമാണ് പ്രധാസത്യമാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയെ നോക്കൂ. അദ്ദേഹത്തിന് എപ്പോഴെങ്കിലും നല്ല വസ്ത്രമോ ഇഡിയോ സിബിഐയോ ഉണ്ടായിരുന്നോ? ഇല്ല, കാരണം സത്യം എപ്പോഴും ലളിതമാണ്, രാഹുല്‍ പറഞ്ഞു.

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള അവസരമാണ് കോൺഗ്രസിന് കൈവന്നിരിക്കുന്നത്. എന്നാൽ അധികാരത്തിലേറിയാൽ ഗുജറാത്തിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ഇതിനകം വിജയിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകർ മനസ്സിലാക്കണം.നിങ്ങൾ അത് അംഗീകരിക്കുന്നില്ല. ഗുജറാത്തിലെ ജനങ്ങൾ നിങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ കോൺഗ്രസിനെ ദ്രോഹിച്ചതിനേക്കാൾ കൂടുതൽ ദ്രോഹമാണ് ബിജെപി ഗുജറാത്തിലെ ജനങ്ങളെ ദ്രോഹിച്ചത്, രാഹുൽ ഗാന്ധി പറഞ്ഞു.

ഗുജറാത്തിൽ വിജയിക്കാനും പാർട്ടിയിൽ പൊളിച്ചെഴുത്ത് നടത്താനും ആദ്യം വേണ്ടത് എസി റൂമിൽ വെറുതേ ഇരിക്കുന്ന മറ്റുള്ളവരെ ഉപദ്രവിക്കുന്ന നേതാക്കളെ പുറത്താക്കുകയാണ്. എന്തിനാണ് നമ്മൾ ആശങ്കപ്പെടേണ്ടത്?കാരണം നമുക്ക് രണ്ട് തരം നേതാക്കളുണ്ട്. ഒരു കൂട്ടർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പോരാടുന്നവർ. രണ്ടാമത്തെ കൂട്ടർ അവരുടെ എസി ഓഫീസുകളിൽ ഇരുന്നു സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നവർ. ശല്യപ്പെടുത്തുന്ന അത്തരം നേതാക്കളുടെ പട്ടിക തയ്യാറാക്കുക. അവരാണ് കൗരവർ. ബിജെപി അവരെ വളരെ പെട്ടെന്ന് തന്നെ അവരുടെ പക്ഷത്ത് എത്തിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പുറത്താക്കാൻ ശക്തരും മികച്ചതുമായ അഞ്ച് നേതാക്കൾ തന്നെ ധാരാളമാണെന്നും രാഹുൽ പറഞ്ഞു.

2017 ൽ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ മുതിർന്നൊരു പാർട്ടി നേതാവ് തന്നോട് പറഞ്ഞത് കോൺഗ്രസിന് 40 മുതൽ 45 സീറ്റ് വരെ മാത്രമേ ലഭിക്കാൻ സാധ്യത ഉള്ളൂവെന്നാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷത്തിന് വെറും 7 സീറ്റുകളുടെ കുറവ് മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് പറയുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായ സാഹചര്യമാണ് ഇത്തവണയും കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസ് ഇപ്പോൾ തന്നെ വിജയിച്ച് കഴിഞ്ഞുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.

ബിജെപിയുടെ രാഷ്ട്രീയം കാരണം ഗുജറാത്ത് കഷ്ടപ്പെടുകയാണ്. തൊഴിലില്ലായ്മയാണ് ഇവിടെ പ്രധാന പ്രശ്നം. ചെറുകിട വ്യവസായങ്ങൾ ഒരുകാലത്ത് ഗുജറാത്തിന്റെ ഏറ്റവും വലിയ ശക്തിയും നട്ടെല്ലുമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, ജിഎസ്ടിയും നോട്ട് നിരോധനവും മഹാമാരിയുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങളും കൊണ്ട് പ്രധാനമsന്ത്രി മോദി അത് തകർത്തുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

2017 ൽ 77 സീറ്റുകളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്. അതായത് 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്. 8 ഓളം മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയപ്പെട്ടത്. കൊവിഡ് പ്രതിസന്ധി ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ജനവികാരം ശക്തമാണെന്നിരിക്കെ ഇത്തവണ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.












Click it and Unblock the Notifications