കർഷകരുടെ വരുമാനം പല ഇരട്ടിയാക്കുമെന്ന് അമിത് ഷാ, പിന്നോട്ടില്ലെന്ന് കർഷകർ, കേസ് വീണ്ടും കോടതിയിൽ
ദില്ലി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം പല ഇരട്ടി വര്‍ധിപ്പിക്കുമെന്ന ഉറപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷക ക്ഷേമം ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കാര്‍ഷിക മേഖലയ്ക്കുളള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചുവെന്നും വിവിധ വിളകള്‍ക്കുളള മിനിമം താങ്ങുവില ഉയര്‍ത്തിയെന്നും ബെംഗളൂരുവില്‍ അമിത് ഷാ പറഞ്ഞു.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ജനുവരി 19നാണ് കേന്ദ്ര സര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്. ഈ കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക സംഘടനകളുടെ പ്രതികരണം.
2024 മെയ് വരെ സമരം തുടരാനുളള തയ്യാറെടുപ്പുകള്‍ തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും എംഎസ്പി സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുകയും വേണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത് നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Recommended Video
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയോ മറ്റേതെങ്കിലും തരത്തിലുളള പ്രതിഷേധ പ്രകടനങ്ങളോ ദില്ലിയില്‍ നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ദില്ലി പോലീസ് വഴി കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 50ലേറെ ദിവസങ്ങളായി ദില്ലി അതിര്‍ത്തികളില്‍ നൂറുകണക്കിന് കര്‍ഷകര്‍ സമരം തുടരുകയാണ്.