പ്രണബ് മുഖർജിയുടെ പിൻഗാമിക്കായി വിധിയെഴുത്ത് ഇന്ന്!!റാം നാഥ് കോവിന്ദും മീരാ കുമാറും സ്ഥാനാർഥികൾ!!
അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ കോവിന്ദ് രാഷ്ട്രപതി ആകുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ പിന്തുണ വച്ച് കോവിന്ദിന് ആകെ വോട്ടിന്റെ 60 ശതമാനത്തിനു മുകളിൽ വോട്ട് മൂല്യം നേടാനാകും.
ദില്ലി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പിൻഗാമി ആരെന്നറിയാനുള്ള വോട്ടെടുപ്പ് ഇന്ന്. പാർലമെന്റ് അംഗങ്ങളും നിയമ സഭ അംഗങ്ങളും ഇന്ന് വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദും സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മീര കുമാറും തമ്മിലാണ് മത്സരം.
അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ കോവിന്ദ് രാഷ്ട്രപതി ആകുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ പിന്തുണ വച്ച് കോവിന്ദിന് ആകെ വോട്ടിന്റെ 60 ശതമാനത്തിനു മുകളിൽ വോട്ട് മൂല്യം നേടാനാകും. എൻഡിഎ ഘടക കക്ഷികൾക്കു പുറമെ ജനതാദൾ യു, തെലങ്കാന രാഷ്ട്രീയ സമിതി, എഐഎഡിഎംകെയുടെ ഇരു വിഭാഗം, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ്, സിപിഎം, ആര്ജെഡി, സമാജ് വാദി പാർട്ടി, ബിഎസ്പി, ആംആദ്മി പാർട്ടി എന്നിവയാണ് മീരാ കുമാറിനുള്ളത്. ഈ മാസം 20ന് വിജയിയെ പ്രഖ്യാപിക്കും. 25നാണ് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.നോമിനേറ്റഡ് അംഗങ്ങൾ ഒഴികെ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരും അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. 776 എംപി മാർക്കും 4120 എംഎൽഎമാർക്കുമാണ് വോട്ടുള്ളത്.
രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിങ് സമയം. കേരളത്തിൽ നിന്ന് 140 എംഎൽഎമാർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ ഒ രാജഗോപാലിന്റേതൊഴിച്ച് മറ്റെല്ലാ വോട്ടും മീരാ കുമാറിനാണ്.