ദേശീയ ചലച്ചിത്ര പുരസ്ക്കാര വിവാദത്തിൽ അതൃപ്തി അറിയിച്ച് രാഷ്ട്രപതി.. പ്രതിക്കൂട്ടിൽ സ്മൃതി ഇറാനി!
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം വിവാദത്തിലായത് കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധത്തിലായിരിക്കുകയാണ്. രാജ്യത്തെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകരെന്ന് കണ്ട് അംഗീകരിച്ചവരെ തരംതിരിച്ചതാണ് പ്രതിഷേധത്തിന് വഴി തുറന്നത്.
അപമാനിക്കപ്പെട്ട ചലച്ചിത്രപ്രവര്‍ത്തകരോട് ഇക്കാര്യത്തില്‍ ഒരു ഖേദപ്രകടനത്തിന് പോലും ഇതുവരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമോ മന്ത്രി സ്മൃതി ഇറാനിയോ തയ്യാറായിട്ടില്ല. അതിനിടെ സ്മൃതി ഇറാനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും രംഗത്ത് എത്തിയിട്ടുണ്ട്.
ചരിത്രത്തിലാദ്യം
രാജ്യത്തെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം രാഷ്ട്രപതി നല്‍കുന്നതാണ് 65 വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ ചരിത്രം. രണ്ട് തവണ മാത്രമാണ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണം രാഷ്ട്രപതി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യാതിരുന്നിട്ടുള്ളത്. രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചുമതലയേറ്റതിന് ശേഷം പങ്കെടുക്കുന്ന പരിപാടികളുടെ സമയം ഒരു മണിക്കൂറായി ചുരുക്കിയിരുന്നു.
ആഴ്ചകൾക്ക് മുൻപ് അറിയിച്ചു
ദേശീയ പുരസ്‌ക്കാര വിതരണത്തിന്റെ കാര്യത്തിലും ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. രാഷ്ട്രപതി 11 പേര്‍ക്ക് മാത്രമേ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുകയുള്ളൂ എന്ന വിവരം ജേതാക്കള്‍ അറിയുന്നത് ചടങ്ങിന് തലേ ദിവസം മാത്രമാണ്. ക്ഷണക്കത്തിലടക്കം പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യും എന്നായിരുന്നു പറഞ്ഞിരുന്നത്.
രാഷ്ട്രപതിക്ക് അതൃപ്തി
ഈ വിവേചനത്തിനെതിരെ ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ശബ്ദം ഉയര്‍ത്തിയതോടെ ആദ്യമായ ചലച്ചിത്ര പുരസ്‌ക്കാര വേദി വിവാദത്തില്‍ മുങ്ങി. ഈ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി പ്രകടിപ്പിക്കുകയും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അറിയിച്ച കാര്യം പെട്ടെന്നുള്ള മാറ്റമായി മന്ത്രാലയം അവതരിപ്പിച്ചതിലൂടെ വിവാദത്തിന് വഴി തുറന്നിട്ടതിലാണ് രാഷ്ട്രപതി അതൃപ്തി അറിയിച്ചിരിക്കുന്നത്.
വിവാദത്തിലേക്ക് വലിച്ചിട്ടു
അനാവശ്യ വിവാദങ്ങളിലേക്ക് രാഷ്ട്രപതി ഭവനെ വലിച്ചിടുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി ഭവന്‍ അറിയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്മൃതി ഇറാനിയുടെ പ്രതികരണവും പുറത്ത് വന്നിട്ടില്ല. രാഷ്ട്രപതി അതൃപ്തി അറിയിച്ചതോടെ മന്ത്രി സ്മൃതി ഇറാനിയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും വിവാദത്തില്‍ പ്രതിസ്ഥാനത്ത് ആയിരിക്കുകയാണ്.
മന്ത്രിമാർ ക്ഷണിച്ചില്ല
രാഷ്ട്രപതി പങ്കെടുക്കേണ്ട ചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്ത് മന്ത്രിമാര്‍ നേരിട്ട് രാഷ്ട്രപതി ഭവനിലെത്തി കൈമാറുകയാണ് പതിവ്. എന്നാല്‍ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാന്‍ സ്മൃതി ഇറാനിയോ മന്ത്രിമാരോ പോയിരുന്നില്ല. പകരം മന്ത്രാലയം സെക്രട്ടറിയാണ് ചടങ്ങിന്റെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ അറിയിച്ചതായാണ് സൂചന.
പുതിയ നീക്കത്തിന് സർക്കാർ
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന വര്‍ഷം മുതല്‍ പ്രധാന പുരസ്‌ക്കാരങ്ങള്‍ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലേക്കുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരം മാത്രം രാഷ്ട്രപതി വിതരണം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും സൂചനയുണ്ട്. ഈ നീക്കം പുതിയ വിവാദത്തിന് വഴി തുറക്കുമെന്ന് തന്നെ കരുതണം.
വിദേശ വനിതയുടെ ശവം ചീർത്ത്, അഴുകി ദുർഗന്ധം പരന്നു.. തല അടർന്ന് വീണു.. പോത്ത് ചത്തതെന്ന് പ്രതികൾ!
മറുകണ്ടം ചാടി ദേശീയ പുരസ്ക്കാരം വാങ്ങി.. സ്മൃതി ഇറാനി യേശുദാസിനെ ഒരു മൂലയ്ക്ക് ഒതുക്കി