എസ്പിബി മലയാളികൾക്ക് നമുക്കിടയിലെ ഒരാൾ, അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
തിരുവനന്തപുരം: അനുഗ്രഹീത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആരാധലോകം പ്രിയപ്പെട്ട എസ്ബിപിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയാണ്. ഇന്ത്യൻ സംഗീതത്തിന് ഏറ്റവും മധുരമുളള ശബ്ദം നഷ്ടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്പിബിയുടെ മരണത്തില്‍ അനുശോചിച്ച് രംഗത്ത് വന്നിട്ടുണ്ട്. എസ്പിബിയുടെ വിടവാങ്ങലോടെ സംസ്ക്കാരിക ലോകത്തിന് തന്നെ വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മധുരശബ്ദവും സംഗീതവും ആരാധകരെ ദശാബ്ദങ്ങളോളം സ്വാധീനിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം
എസ്പിബിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്: '' തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ 'ശങ്കരാ... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്.
പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും.
കോദണ്ഡപാണിയുടെ കൈപ്പിടിച്ചെത്തിയ എസ്പിബി, ശങ്കരാ പാടി ഞെട്ടിച്ചു, കടല്‍പ്പാലത്തിലൂടെ മലയാളത്തിലും!!
ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നു''.
Recommended Video
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല: '' നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്.അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു പ്രഭാവമായിരുന്നു. ആദ്യമായി അദ്ദേഹത്തിന്റെ പാട്ട് കേട്ടപ്പോൾ മനസ്സിൽ തോന്നിയ വൈകാരികത വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ എന്നിലുണ്ടാകാറുണ്ട്. ഒരു അതുല്യപ്രതിഭയ്ക്ക് മാത്രമേ അത്തരത്തിൽ ഒരു വ്യക്തിയെ സ്പര്‍ശിക്കാന്‍ കഴിയുള്ളൂ. ഇന്ത്യൻ സംഗീതലോകത്തെ അതുല്യപ്രതിഭയ്ക്ക് വിട...''