നരേന്ദ്രമോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചു
ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി വ്യക്തമാക്കി. എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത ശേഷം സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ രാഷ്ട്രപതിയെ കാണുകയായിരുന്നു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും ഉടൻ അറിയിക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 30ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.
എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സർക്കാർ ആയിരിക്കും തന്റേതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്ക്കരി, സുഷമാ സ്വരാജ്, എൻഡിഎയിലെ മറ്റ് പ്രമുഖ നേതാക്കളായ പ്രകാശ് സിംഗ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പസ്വാൻ, കെ പളനിസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത കത്തും എംപിമാരുടെ പിന്തുണ കത്തും രാഷ്ട്രപതിക്ക് കൈമാറി.
കോണ്‍ഗ്രസില്‍ മാറ്റം 48 മണിക്കൂറില്‍... ശശി തരൂരിന്റെ നിര്‍ദേശം ഇങ്ങനെ, കമല്‍നാഥ് തെറിക്കും
ശനിയാഴ്ച വൈകിട്ട് പാർലമെന്റ് സെൻട്രൽ ഹാളിൽ ചേർന്ന എൻഡിഎ യോഗമാണ് നരേന്ദ്ര മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. എൻഡിഎയിലെ ഘടകകക്ഷി നേതാക്കൾക്കൊപ്പം മുതിർന്ന ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷിയും എൽകെ അദ്വാനിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചായിരുന്നു മോദി പ്രസംഗിച്ച് തുടങ്ങിയത്. പാർട്ടി പ്രവർത്തകർക്കും ഘടകകക്ഷികൾക്കും മോദി നന്ദി പറഞ്ഞു. മതിലുകൾ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. 349 സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. ഇതിൽ 303 സീറ്റുകളും ബിജെപി ഒറ്റയ്ക്ക് നേടിയതാണ്.