കശ്മീർ ജനതയ്ക്ക് ഇനി തുല്യനീതി ലഭിക്കും; നടപ്പിലാക്കിയത് നല്ല മാറ്റങ്ങളെന്ന് രാഷ്ട്രപതി
ദില്ലി: ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ നടത്തിയ നിർണായക നീക്കങ്ങൾ കശ്മീർ ജനതയ്ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് എല്ലാവർക്കും തുല്യാവകാശങ്ങൾ ഉറപ്പാക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
കശ്മീരിൽ വന്ന മാറ്റങ്ങൾ ലഡാക്കിലെയും ജമ്മു കശ്മീരിലേയും ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന വിശ്വാസം തനിക്കുണ്ട്. രാജ്യത്തെ മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും സൗകര്യങ്ങളും ഇനി മുതൽ കശ്മീർ ജനതയ്ക്കും ലഭ്യമാകും- രാഷ്ട്രപതി കൂട്ടിച്ചേർത്തു. മുത്തലാഖ് പോലെയുള്ള അസമത്വങ്ങളിൽ നിന്നും കശ്മീരിലെ പെൺകുട്ടികളെയും ഇനി മുതൽ രക്ഷിക്കാനാകുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.

അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനം ഏറ്റവും ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല നിർണായക ബില്ലുകളും പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാരിനായി. വരാനിരിക്കുന്ന 5 വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സൂചകം മാത്രമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
96 ശതമാനം പുതുമുഖ എംപിമാരും ചർച്ചകളുടെ ഭാഗമായത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 17ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ എല്ലാ വോട്ടർമാരെയും രാഷ്ട്രപതി അഭിനന്ദിച്ചു. ജലസംരക്ഷണത്തിനായി സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications