പണം വേണ്ട ഉള്ളി മതിയെന്ന് മോഷ്ടാക്കള്‍; ട്രക്കില്‍ കയറ്റിയച്ച 22 ലക്ഷം രൂപയുടെ ഉള്ളിയും കൊള്ളയടിച്ചു
Recommended Video
ദില്ലി: റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് രാജ്യത്തെ ഉള്ളി വില കുതിച്ചുയരുന്നത്. മൂന്നാഴ്ച്ചകൊണ്ട് ഇരട്ടിയിലധികം വര്‍ധനവാണ് ഉള്ളിയിടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു കിലോ സവാളയ്ക്ക് 110 മുതല്‍ 120 രൂപവരേയാണ് മാര്‍ക്കറ്റ് വില. ചെറിയ ഉള്ളിക്ക് 160 മുതല്‍ 170 വരെ ചില്ലറ വിലയുണ്ട്. വെളുത്തുള്ളിയുടെ വിലയാവട്ടെ 220 ല്‍ എത്തിനില്‍ക്കുന്നു.
കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ഉള്ളി മോഷണവും വ്യാപകമായിട്ടുണ്ട്. ഒന്നും രണ്ടും കിലോ മുതല്‍ ട്രക്കിന് കയറ്റിപോകുന്ന ടണ്‍ കണക്കിന് സവാള വരെ മോഷ്ടിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
40 ടണ്‍ സവാള
മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാളയാണ് യാത്രാമധ്യേ മോഷ്ടാക്കള്‍ തട്ടിയെടുത്തത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലേ ഗോരഖ്പൂരിലേക്കായിരുന്നു സവാള കയറ്റി അയച്ചത്.
പോലീസില്‍ പരാതി
നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട ട്രക്ക് കഴിഞ്ഞ 22 ന് ഗോരഖ്പൂരില്‍ ഏത്തേണ്ടതായിരുന്നു. ചരക്കുമായി എത്തേണ്ട സമയം കഴിഞ്ഞിട്ടും വണ്ടി എത്താതിരുന്നതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരനായ പ്രേംചന്ദ്ര് ശുക്ല പോലീസില്‍ പരാതി നല്‍കി.
മുഴുവനും കൊള്ളയടിക്കപ്പെട്ടു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലിയായ നിലയിലുള്ള ട്രക്ക് കണ്ടെത്തിയത്. ട്രക്കിനകത്തെ 40 ടണ്‍ സവാളയും കൊള്ളയടിക്കപ്പെട്ടിരുന്നു. പ്രേംചന്ദ്രിന്‍റെ പരാതിയില്‍ ട്രക്ക് ഡ്രൈവറായ ജാവേദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സൂറത്തില്‍
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സവാള മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 25000 രൂപ വിലവരുന്ന 250 കിലോഗ്രാം ഉള്ളിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കിലോയ്ക്ക് നൂറ് രൂപ വിലയുള്ള സവാളയാണ് സൂറത്തില്‍ നിന്നും മോഷണം പോയത്.
ചാക്കിലാക്കി വെച്ച ഉള്ളി
സൂറത്തിലെ പാലന്‍പൂര്‍ പടിയ മേഖലയിലുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്നാണ് സവാള മോഷണം പോയത്. പതിവുപോലെ സവാള ചാക്കിലാക്കി വെച്ചിരിക്കുകയായിരുന്നു. ഇതാണ് കാണാതായതെന്നാണ് കടയുടമയായ അമിത് കനോജിയ പറയുന്നത്.
ഗുജറാത്തിലെ വില
അഞ്ച് ചാക്കുകളിലായി 50 കിലോഗ്രാം വീതം ഉള്ളിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ സംഭവത്തില്‍ അമിത് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഉള്ളി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ 90 മുതല്‍ 100 രൂപ വരെയാണ് ഇവിടെ ഉള്ളിയ്ക്കു വില.
പണം വേണ്ട ഉള്ളി മതി
പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിലെ പച്ചക്കറിക്കടയില്‍ നിന്നും മോഷ്ടിക്കപ്പെട്ടത് 50000 രൂപയുടെ ഉള്ളിയാണ്. നിരവധി ചാക്കുകളിലാക്കി വെച്ചിരുന്ന സവാള, ചെറിയുള്ളി, വെളുത്തുള്ളി എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു. അതേസമയം കടയിലെ പണപ്പെട്ടിയില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ലെന്നാണ് കടയുടമ അക്ഷയ് ദാസ് വ്യക്തമാക്കുന്നത്.
വില വര്‍ധനവിന് കാരണം
കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണമായത്. സവാളയുടെ പൂഴ്ത്തിവെപ്പ് വര്‍ധിച്ചതും വിലവര്‍ധനവിന് ആക്കം കൂട്ടി. വില വര്‍ധിച്ചതോടെ പല ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം സവാള നല്‍കുന്നത് നിര്‍ത്തുകയോ സവാള ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
വിനയനെ വിലക്കിയിട്ട് എന്ത് സംഭവിച്ചു? ഷെയ്ൻ ഇനിയും അഭിനയിക്കും, വിലക്കിനെതിരെ സംവിധായകൻ!
യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്‍ത്തകന് മുന്‍ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി, ദൃശ്യങ്ങള്‍ പുറത്ത്