തമിഴ് നാട്ടിൽ ശശികലയെ തളക്കാന്‍ കളിച്ചത് മോദി തന്നെ... ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത്; ഒപിഎസ് ഇനി?
ചെന്നൈ: സമീപകാലത്തൊന്നും ഉണ്ടാകാത്ത രാഷ്ട്രീയ പ്രതിസന്ധി ആയിരുന്നു ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ ഉണ്ടായത്. അധികാര കേന്ദ്രങ്ങള്‍ മാറി മറിയുന്നതും പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്നതും തമിഴക രാഷ്ട്രീയത്തില്‍ കണ്ടു.
ജയലളിതയുടെ മരണ ശേഷം സര്‍വ്വശക്തയാകും എന്ന് പ്രതീക്ഷിക്കപ്പെട്ട ശശികല അഴിക്കുള്ളില്‍ ആയി. മുഖ്യമന്ത്രിയാകാനുള്ള അവരുടെ മോഹം തകര്‍ത്തെറിയപ്പെട്ടു. പാര്‍ട്ടിയ്ക്കുള്ളില്‍ അവര്‍ ഒന്നുമല്ലാതെ ആയി.
ആരായിരുന്നു തമിഴകത്ത് ഇത്തരം ഒരു രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്നത് ഒരു ബില്യണ്‍ ഡോളര്‍ ചോദ്യമായിരുന്നു. ആദ്യം ജയലളിതയുടേയും പിന്നീട് ശശികലയുടേയും വിശ്വസ്തനായിരുന്ന ഒ പനീര്‍ശെല്‍വം എന്ന ഒപിഎസിനെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. അത് മറ്റാരും ആയിരുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
ഞങ്ങളൊന്നും അറിഞ്ഞില്ലേ
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടേ ഇല്ലെന്ന് പറഞ്ഞവരായിരുന്നു ബിജപിക്കാര്‍. എന്നാല്‍ ആ വാദമെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ഡിഎംകെയ്ക്കും കോണ്‍ഗ്രസ്സിനും ശക്തി പകരുന്നതാണ് ഒ പനീര്‍ ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.
പിന്നില്‍ മോദി
പാര്‍ട്ടിയിലെ എടപ്പാടി പളനി സ്വാമി വിഭാഗവുമായി സഹകരിക്കാനുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം ആയിരുന്നു എന്നാണ് ഒ പനീര്‍ശെല്‍വം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വളം വക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.
രാജിവച്ചൊഴിയാന്‍ തീരുമാനിച്ചപ്പോള്‍
ശശികലയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനായിരുന്നു തന്റെ പദ്ധതി എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. എന്നാല്‍ പളനി സ്വാമിയുമായി സഹകരിച്ച് മന്ത്രിസഭയില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി ആയിരുന്നത്രെ. തുടര്‍ന്നാണ് പനീര്‍ശെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രി ആകുന്നത്.
ബിജെപിയുടെ കളി
ജയലളിതക്ക് ശേഷം എഐഎഡിഎംകെയില്‍ ശക്തമായ നേതൃത്വം ഉണ്ടാകാതിരിക്കുക എന്നത് ബിജെപിയുടെ ആവശ്യം ആയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഇതുവരെ ഒരു സ്വാധീനവും ചെലുത്താന്‍ പറ്റാതെ പോയ ബിജെപിക്ക് എഐഎഡിഎംകെ വഴിയല്ലാത കാലുറപ്പിക്കാന്‍ പറ്റില്ല എന്നതും വ്യക്തമായിരുന്നു.
ശശികല വന്നാല്‍
എന്നാല്‍ ശശികല പാര്‍ട്ടിയിലെ സര്‍വ്വാധികാരി ആയാല്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ലെന്ന് ഉറപ്പായിരുന്നു. ജയലളിതയെ പോലെ അല്ലെങ്കിലും, ശക്തയായ നേതാവ് തന്നെ ആയിരുന്നു ശശികല. ജയലളിതയുടെ സന്തത സഹചാരി ആയിരുന്നതിനാല്‍ അത്തരം ഒരു സ്വാധീനവും ശശികലയ്ക്ക് ഉണ്ടായിരുന്നു.
പൊളിച്ചടുക്കി
പനീര്‍ശെല്‍വം രാജിവച്ച് ഒഴിഞ്ഞതോടെയാണ് എഐഎഡിഎംകെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ശശികല മുഖ്യമന്ത്രി സ്ഥാനം കൊതിച്ച് എആര്‍ നഗറില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞായിരുന്നു അനധികൃത്ത സ്വത്ത് സമ്പാദന കേസിലെ വിധി പുറത്ത് വന്നത്.
ജയിലില്‍ കിടന്ന് നിയന്ത്രിക്കാന്‍
ജയിലില്‍ കിടന്നാലും തമിഴക രാഷ്ട്രീയം തനിക്ക് നിയന്ത്രിക്കാനാവും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ശശികല. ഇതിന് വേണ്ടി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി. ദിനകരനെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ പളനിസ്വാമി തിരിഞ്ഞുകൊത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
ഒരുമിച്ച് നിര്‍ത്തിയാല്‍
എഐഎഡിഎംകെ പിളരാതിരിക്കുകയും അവരുടെ പിന്തുണ ലഭിക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന് സംബന്ധിച്ച് അത് ലിയ ആശ്വാസമാകും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ വിഷമിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ പ്രതിസന്ധികള്‍ ഒരുപരിധിവരെ എഐഎഡിഎംകെയുടെ സഹായത്തോടെ പരിഹരിക്കാനും സാധിക്കുമായിരുന്നു.
രണ്ട് പക്ഷങ്ങളും
ഏറെ നിര്‍ണായകമായ സംഭവം ആയിരുന്നു പളനി സ്വാമി പക്ഷവും ഒപിഎസ് പക്ഷവും തമ്മിലുള്ള ലയനം. കുറേയേറെ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഇപിഎസ്സിനൊപ്പം നില്‍ക്കാന്‍ ഒപിഎസ് തീരുമാനിച്ചത്. രണ്ട് പക്ഷത്തേയും ബിജെപി ശക്തമായി സ്വാധീനിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പരസ്യമാക്കിയത് എന്തിന്
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്. എന്തിന് വേണ്ടിയാണ് ഇപ്പോള്‍ പനീര്‍ശെല്‍വം ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്? പൊതുതിരഞ്ഞെടുപ്പിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ലെന്നതും നിര്‍ണായകമാണ്. തമിഴകത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകുമോ എന്ന സംശയം തന്നെയാണ് നിലനില്‍ക്കുന്നത്.