അവസാന യാത്രയില്‍ അമ്മയെ നിറകണ്ണുകളോടെ തോളിലേറ്റി പ്രധാനമന്ത്രി മോദി....
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ഹീരാബെൻ മോദിയെ അവസാനമായി കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. അമ്മയുടെ ശവമഞ്ചം നിറകണ്ണുകളോടെ മോദി ചുമലിൽ വഹിച്ചു നീങ്ങുന്ന ദൃശ്യങ്ങൾ ഏവരുടേയും കണ്ണുകൾ നിറച്ചു.
അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം. അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞയുടൻ ഡൽഹിയിലായിരുന്ന പ്രധാനമന്ത്രി ഗുജറാത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലെ വസതിയിലെത്തിയ മോദി അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു.

തന്റെ അമ്മ അവരുടെ 100ാം ജന്മദിനത്തിൽ തന്നോട് പറഞ്ഞ വാക്കുകൾ മോദി ട്വിറ്റിൽ കുറിച്ചിരുന്നു. "എന്റെ അമ്മ അവരുടെ നൂറാം ജന്മദിനത്തിൽ എന്നോട് പറഞ്ഞത് എപ്പോഴും ഓർക്കുക. ബുദ്ധിയോടെ പ്രവർത്തിക്കുക, പരിശുദ്ധിയോടെ ജീവിക്കുക," എന്നായിരുന്നു മോദിയോട് അമ്മ പറഞ്ഞത്. പലപ്പോഴും തനിക്ക് തന്റെ അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് മോദി പറഞ്ഞിരുന്നു...
തന്റെ അമ്മയുടെ അധ്വാനശീലത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയെക്കുറിച്ച് മോദി പറഞ്ഞത്. വാർധക്യത്തിലും അമ്മ അടുത്തുള്ള കിണറ്റിൽ നിന്നും രണ്ട് തവണ വെള്ളംകോരും. നിരവധി പടികൾ കയറും, അടുത്തുള്ള ക്ഷേത്രത്തിൽ പോകും.
മകൻ പ്രധാനമന്ത്രി ആണെങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. 99-ാം വയസിലും അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം ചിട്ടയായ ജീവിതരീതിയും കഠിനാധ്വാനവും ആണ്. പുറത്ത് നിന്നുള്ള യാതൊരുവിധ ഭക്ഷണങ്ങളും അമ്മ കഴിക്കാറില്ല. വീട്ടിൽ തയാറാക്കുന്ന റൊട്ടിയാണ് പ്രിയപ്പെട്ട ആഹാരം. പുറത്ത് നിന്നുള്ള ഭക്ഷണങ്ങളിൽ താൽപര്യമുള്ള ഏക വസ്തു ഐസ്ക്രീമാണ്, അമ്മയെക്കുറിച്ച് മുൻപ് മോദി പറഞ്ഞത് ഇങ്ങനെയാണ്.
തന്റെയും സഹോദരങ്ങളുടെയും ചെറുപ്പകാലത്ത് എല്ലാവർക്കും ഒറ്റ ജോഡി യൂണിഫോം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കീറി തുടങ്ങിയാലും അവ ഉപേക്ഷിക്കാൻ അമ്മ സമ്മതിക്കാറില്ലായിരുന്നു കീറിയ ഭാഗം തയ്ച്ചുനൽകും. അങ്ങനെ പല ഭാഗത്തും തയ്യലുള്ള യൂണിഫോമാണ് തന്റെ സ്കൂൾ ജീവിതത്തിൽ ഉപയോഗിച്ചിരുന്നതെന്നും മോദി പറഞ്ഞിരുന്നു.












Click it and Unblock the Notifications