ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്ക്, ഇന്ത്യ ഗ്ലോബല്‍ വീക്കിൽ പ്രധാനമന്ത്രി
ദില്ലി: ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ ലോകത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 പരിപാടി സംഘടിപ്പിച്ചതില്‍ സംഘാടകര്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. സാമ്പത്തികമോ സാമൂഹികമോ ആകട്ടെ ഇന്ത്യ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുനരുജ്ജീവനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്.
Recommended Video
ഇക്കാലത്ത് പുനരുജ്ജീവനത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സാധാരണമാണ്. ആഗോള പുനരുജ്ജീവനവുമായി ഇന്ത്യയെ ബന്ധിപ്പിക്കുക എന്നത് പ്രധാനമാണ്. ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ആഗോള മഹാമാരിക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് ഇന്ത്യ. ഞങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിലും ജനങ്ങളുടെ ആരോഗ്യത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ പ്രകൃതിയെ ആരാധിക്കുന്നു. ഭൂമിയാണ് നമ്മുടെ അമ്മ. നമ്മള് ഭൂമിയുടെ മക്കളാണ്. വ്യവസായ സൗഹൃദപരമായും ശക്തമായ നികുതി സംവിധാനവും അടക്കം ഇന്ത്യയിലുണ്ട്. അടുത്ത ഘട്ട വികസനത്തിലേക്കുളള അടിത്തറയാണ് ഇവ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് പ്രതീക്ഷയുടെ നാമ്പുകള്‍ തളിര്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അവസരങ്ങളുടെ ഭൂമികയാണ്. നിക്ഷേകര്‍ക്ക് രാജ്യം ചുവന്ന പരവതാനി വിരിക്കുന്നു. ഇന്ത്യയിലേക്ക് വരാനും നിക്ഷേപം നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ടെക്, സ്റ്റാര്‍ട്ട് അപ് രംഗങ്ങള്‍ ഊര്‍ജ്ജ്വസ്വലമാണ്. കൊവിഡ് മഹാമാരിക്കാലം ഇന്ത്യയുടെ മരുന്ന് വ്യവസായം രാജ്യത്തിനും ലോകത്തിനും കരുത്താണെന്ന് തെളിയിച്ചിരിക്കുന്നു. വികസിത രാജ്യങ്ങള്‍ക്ക് പോലും അത് സഹായകമായിരിക്കുകയാണെന്നും മോദി പറഞ്ഞു.
കൊവിഡ് വാക്സിന് നിര്‍മ്മിച്ചതിന് ശേഷം ഇന്ത്യ അതിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ആഗോള നന്മയ്ക്കും സമൃദ്ധിക്കും വേണ്ടതെല്ലാം ചെയ്യാന്‍ രാജ്യം സന്നദ്ദമാണ്. ഇത് നവീകരിക്കുകയും പ്രവര്‍ത്തിക്കുകയും മാറുകയും ചെയ്യുന്ന ഇന്ത്യയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 9 മുതല്‍ 11 വരെ മൂന്ന് ദിവസമാണ് വെര്‍ച്യല്‍ പ്ലാറ്റ്ഫോം വഴിയുളള പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവരും ഇന്ത്യയില്‍ നിന്നുളള പ്രസംഗകരാണ്.