പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!!
ദില്ലി: ലോക്സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പടയോട്ടം തുടങ്ങി; ബംഗാളില്‍ ആദ്യ ജില്ലാ പഞ്ചായത്ത് പിടിച്ചു, തൃണമൂലിന് വന്‍ നഷ്ടം
കൂടുതല്‍ സുരക്ഷിതവും ശക്തവുമായ ഇന്ത്യയ്ക്കായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെയും അദ്ദേഹം സ്വാഗതം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ സക്കാരിന്റെ പ്രവർത്തനത്തെ രാജ്യം അംഗീകരിച്ചതായും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചരിത്ര നേതാക്കളെ മറന്ന പാർട്ടിയാണ് കോൺഗ്രസ്. അവർ രാജ്യത്തെ തടവറയാക്കി. നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോൺഗ്രസുകാർക്കും ആർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ഭാരത രത്നം നൽകി ആദരിച്ചത് ബിജെപി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണത്തിൽ അസ്വസ്ഥനായതിനെ തുടർന്നാണ് 2014ൽ ജനങ്ങൾ ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി കൂട്ടിച്ചേർത്തു. സ്വാതന്ത്രസമര കാലഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോൺഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ലെന്നും മോദി വിമർശിച്ചു.'ആരാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്? ഭരണഘടനയില്‍ കളങ്കം ഏല്‍പ്പിക്കുകയും മാധ്യമങ്ങളെ ചൂഷണം ചെയ്യുകയും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും ചെയ്തത് ആരാണ്? ആ ഇരുണ്ട ദിനങ്ങള്‍ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന്' മോദി പറഞ്ഞു.
മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്. മുത്തലാഖ് ബില്ലിനെ കോൺഗ്രസ് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള പ്രതിപക്ഷത്തിന് ചവിട്ടി നിൽക്കാനുള്ള മണ്ണുമായുള്ള ബന്ധം നഷ്ടമായെന്നും പ്രധാനമന്ത്രി കുറ്റുപ്പെടുത്തി.